ശ്രീനഗർ: പഹൽഗാം തീവ്രവാദി ആക്രമണത്തെയും തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തെയും കുറിച്ചുള്ള നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർലമെന്‍റ് സമ്മേളനം വിളിക്കാത്തതിൽ സർക്കാരിനെ കടന്നാക്രമിച്ച് ജമ്മു കശ്‌മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി.
ഭീകര ക്യാമ്പുകൾക്കെതിരായ ആക്രമണത്തെക്കുറിച്ച് പാകിസ്ഥാനെ അറിയിച്ചതിലൂടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുറ്റകൃത്യം ചെയ്‌തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ശരിയാണെന്ന് ജെകെപിസിസി പ്രസിഡന്‍റ് താരിഖ് ഹമീദ് കർറ പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് നടന്ന ജയ് ഹിന്ദ് സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"പാകിസ്ഥാന്‍റെ ഭീകരാക്രമണത്തെ നമ്മുടെ സായുധസേന ധീരമായി ചെറുത്തു. ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ സൈന്യത്തിന്‍റെ ധീരതയും കരുത്തും എന്താണെന്ന് അവർക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ടാകും. എന്നാൽ ഓപ്പറേഷൻ ആരംഭിച്ചപ്പോൾ തന്നെ വിദേശകാര്യ മന്ത്രാലയം ആ വിവരം പാകിസ്ഥാനെ അറിയിച്ചിരുന്നു. നമ്മുടെ സൈനികർ ജീവൻ മരണ പോരാട്ടം നടത്തി രാജ്യത്തെ സംരക്ഷിക്കുന്നതിനായി ആക്രമണം നടത്തുമ്പോഴാണ് അദ്ദേഹം അങ്ങനെ ചെയ്‌തത്", എന്ന് താരിഖ് ഹമീദ് കർറ അറിയിച്ചു.
ആക്രമണത്തെ കുറിച്ച് പാകിസ്ഥാന് അറിയാമായിരുന്നതിനാൽ നമുക്ക് എത്ര യുദ്ധ വിമാനങ്ങൾ നഷ്‌ടപ്പെട്ടു? നമ്മുടെ സൈനികരുടെ ജീവൻ എന്തിനാണ് അപകടത്തിലാക്കിയത് എന്നതിന് രാജ്യം മറുപടി നൽകണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"പഹൽഗാമിലെ ബൈസരൻ പോലുള്ള ദുർബലമായ സ്ഥലത്ത് മുൻകൂർ ഇന്‍റലിജൻസ് വിവരങ്ങൾ നൽകിയിട്ടും സുരക്ഷ നഷ്‌ടപ്പെട്ടത് എന്തുകൊണ്ട്? ഇത് ഗുരുതരമായ സുരക്ഷാ വീഴ്‌ചയായിരുന്നു. കേന്ദ്രഭരണ പ്രദേശത്തിന്‍റെ സുരക്ഷ നേരിട്ട് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാൽ, 26 പേരുടെ മരണത്തിലേക്ക് നയിച്ച ഗുരുതരമായ സുരക്ഷാ വീഴ്‌ച സർക്കാർ ഏറ്റെടുക്കണം," എന്ന് താരിഖ് ഹമീദ് കർറ കൂട്ടിച്ചേർത്തു.
പഹൽഗാം ആക്രമണം മുതൽ മൂന്നാമതൊരു രാജ്യത്തിൻ്റെ ഇടപെടലോടെ വെടിനിർത്തൽ പ്രഖ്യാപനം നടത്തുന്നത് വരെയുള്ള വിവിധ സംഭവവികാസങ്ങളെ കുറിച്ചുള്ള കാര്യങ്ങളെ കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യം ഭീകരതയ്ക്കും ഒരു ഭീകര രാഷ്ട്രത്തിനുമെതിരെ യുദ്ധം നടത്തുമ്പോൾ, മൂന്നാമതൊരു രാജ്യത്തിന് എങ്ങനെ അങ്ങനെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
മാത്രമല്ല യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനം രാജ്യത്തെ ഒന്നാകെ അത്ഭുതപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ ഉറപ്പാക്കാൻ വ്യാപാര ബന്ധത്തെ ഉപയോഗിച്ചതായും യുഎസ് പ്രസിഡന്‍റ് അവകാശപ്പെട്ടിരുന്നു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെല്ലാം ഉത്തരം നൽകണമെന്നും താരിഖ് ഹമീദ് കർറ കൂട്ടിച്ചേർത്തു.