അമരാവതി: തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിൽ (ടിടിഡി) മായം ചേർത്ത നെയ്യ് വിതരണം ചെയ്‌ത കേസിലെ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ എതിർത്ത് കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ). എ ആർ ഡയറി എംഡി രാജു രാജശേഖരൻ, ഭോലെബാബ ഓർഗാനിക് ഡയറിയുടെ ഡയറക്ടർമാരായ പോമിൽ ജെയിൻ, വിപിൻ ജെയിൻ, വൈഷ്‌ണവി, സിഇഒ അപൂർവ വിനയകാന്ത് ചവാദ എന്നിവരുൾപ്പെടെയുള്ള പ്രതികളുടെ ജാമ്യ ഹർജിയാണ് എതിർത്തത്.
ഭക്തരുടെ വിശ്വാസത്തെ ഹനിച്ചും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും ഭോലെബാബ ഡയറി മായം ചേർത്ത നെയ്യ് വിതരണം ചെയ്‌തതായി ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സിബിഐ അറിയിച്ചു. പാം ഓയിലും മറ്റു രാസവസ്തുക്കളും ചേർത്താണ് ഇവർ ലഡു നിർമിച്ചതെന്നും ഇവർ വാദിച്ചു.
എആർ ഡയറിയും വൈഷ്‌ണവി ഡയറിയും നെയ്യ് വിതരണം ചെയ്യുന്നതിനായി ടിടിഡിയുമായി ഔദ്യോഗികമായി കരാറിൽ ഒപ്പുവച്ചെങ്കിലും രഹസ്യമായി ഇതിൽ ഉൾപ്പെട്ടിരുന്നത് ഭോലെബാബ ഡയറിയാണെന്ന് സിബിഐ അഭിഭാഷകൻ പിഎസ്‌പി സുരേഷ് കുമാർ പറഞ്ഞു.
“ഭോലെബാബ ഡയറിക്ക് പാൽ ശേഖരിക്കാനോ നെയ്യ് ഉത്പാദിപ്പിക്കാനോ അടിസ്ഥാന സൗകര്യങ്ങളില്ല. കമ്പനി ഒരിക്കലും അവരിൽ നിന്ന് പാൽ വാങ്ങിയിട്ടില്ലെന്ന് കർഷകർ തന്നെ സാക്ഷ്യപ്പെടുത്തി. നെയ്യിൽ മായം ചേർത്തിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അത് യഥാർത്ഥ നെയ്യല്ല, മറിച്ച് രാസവസ്‌തുക്കള്‍ കലർത്തിയ പാം ഓയിലാണ്,” അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിതരണ കരാർ നേടുന്നതിനും ക്ഷേത്ര വിതരണ ശൃംഖലയിലേക്ക് നിലവാരമില്ലാത്ത ഉത്പന്നം കടത്താൻ ഭോലെബാബ ഡയറിയെ സഹായിക്കുന്നതിനും എആർ ഡയറിയും വൈഷ്‌ണവി ഡയറിയും ഏജൻ്റുകളായി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയായിരുന്നു, ഇതിനെ പിന്തുണയ്ക്കുന്ന ശക്തമായ വാട്ട്‌സ്ആപ്പ് ചാറ്റ് തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന വിവരങ്ങളും സിബിഐ വെളിപ്പെടുത്തി. “കേസിലെ സാക്ഷിയായ സഞ്ജീവ് ജെയിനെ ഏപ്രിൽ 7 ന് ഡൽഹിയിൽ നിന്ന് തിരുപ്പതിയിൽ എത്തിച്ചപ്പോൾ, പ്രതികളും അവരുടെ സഹായികളും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ചെന്നൈ വഴി ഡൽഹിയിലേക്ക് ഇയാളെ നിർബന്ധിച്ച് തിരിച്ചയച്ചുവെന്നും കുമാർ ആരോപിച്ചു.
കൂടാതെ കുറ്റസമ്മതം നടത്താൻ തയ്യാറായ പ്രതി ആശിഷ് രോഹില്ലയുടെ പേരിൽ ഇയാളുടെ അറിവോടെയല്ലാതെ ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. ഇത് സംബന്ധിച്ച് കോടതി രജിസ്ട്രാർക്ക് പരാതി നൽകി. "പ്രതികൾ സാമ്പത്തികമായി ശക്തരായതുക്കൊണ്ട് അന്വേഷണം വഴിതെറ്റിക്കുന്നതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും ശ്രമിക്കുന്നു. ജാമ്യം നൽകുന്നത് കേസിനെ ഗുരുതരമായി ബാധിക്കും," സിബിഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
മോശം ആരോഗ്യവും കേസിന്‍റെ പുരോഗതിയും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം ഇതിനകം കീഴ്‌ക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രതിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ സിവി മോഹൻ റെഡ്ഡി, എസ് ശ്രീറാം എന്നിവർ വാദിച്ചു.
"പ്രതികൾ നാല് മാസത്തിലേറെയായി കസ്റ്റഡിയിലാണ്, അവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. തെളിവുകൾ ഇതിനകം എസ്‌ഐടിയുടെ പക്കലുള്ളതിനാൽ കസ്റ്റഡി നീട്ടുന്നത് പ്രയോജനകരമല്ല. കോടതിക്ക് അനുയോജ്യമെന്ന് തോന്നുന്ന ഏത് വ്യവസ്ഥയോടും കൂടി ജാമ്യം നൽകാൻ ഞങ്ങൾ അഭ്യർഥിക്കുന്നു" എന്നും ഇവർ വാദിച്ചു. ഇരു കക്ഷികളുടേയും വാദം കേട്ട ശേഷം ജസ്റ്റിസ് ടിസിഡി ശേഖർ കേസ് ജൂൺ 17 ലേക്ക് മാറ്റി.
Also Read:ഓപ്പറേഷൻ ബ്ലൂ സ്റ്റാർ വാർഷികം: സുവർണക്ഷേത്രത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രവാക്യം മുഴക്കി