പിത്തോര്‍ഗഡ് (ഉത്തരാഖണ്ഡ്): പുതിയ ടീച്ചറെ കിട്ടിയ സന്തോഷത്തിലാണ് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിലെ കുട്ടികള്‍. കുട്ടികളുടെ സംശയങ്ങള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ഉത്തരവുമായി ടീച്ചര്‍ റെഡി. ചുവന്ന സാരിചുറ്റിയ മെലിഞ്ഞ ഒരു റോബോട്ടാണ് കുട്ടികളുടെ പുതിയ കണക്ക് അധ്യാപിക. കണ്ണട ധരിച്ച അധ്യാപികയുടെ ചിമ്മിതുറക്കുന്ന ഡിജിറ്റല്‍ കണ്ണുകള്‍ കണ്ണടയ്ക്കുള്ളിലൂടെ വ്യക്തമായി കാണാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ജജാര്‍ ചിന്‍ഗ്രിയിലെ ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലാണ് പഠിപ്പിക്കാനായി എഐ സാങ്കേതികത പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇത് കേവലം ഒന്നോ രണ്ടോ ദിവസത്തേക്കല്ല. മറിച്ച് ഇനിയങ്ങോട്ട് ഈ എഐ അധ്യാപികയാകും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
ഏതായാലും കേവലം അന്‍പത് കുട്ടികള്‍ മാത്രമുള്ള വിദ്യാലയത്തിലെ അധ്യാപക ക്ഷാമത്തിനും ഇതോടെ ഒരു പരിഹാരം ആയിരിക്കുകയാണ്. മികച്ച സാമ്പത്തിക സ്ഥിതിയുള്ള വിദ്യാലയങ്ങള്‍ക്ക് പോലും ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കാനാകാത്ത സാഹചര്യത്തിലാണ് ഏറെ പിന്നാക്കമായ ഈ വിദ്യാലയത്തിന് ഒരു എഐ അധ്യാപികയെ രംഗത്തിറക്കാനായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏതായാലും കളിച്ചും ചിരിച്ചും ഉല്ലസിച്ചുമെല്ലാം പഠിക്കാനുള്ള അവസരം നന്നായി വിനിയോഗിക്കുകയാണ് ഇവിടുത്തെ കുട്ടികളുമിപ്പോള്‍. എല്ലാദിവസവും കൃത്യമായി സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്കും വലിയ ഉത്സാഹമാണ്.
എക്കോ എന്നാണ് ഈ എഐ അധ്യാപികയുടെ പേര്. 22 ഭാഷകളില്‍ ഉത്തരം നല്‍കാന്‍ ഇതിനാകും. സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍ക്ക് വളരെ വേഗത്തില്‍ ഉത്തരം കണ്ടെത്താനും ഇതിന് സാധിക്കും. പഠനം കളികളിലൂടെ ഇത് രസകരമാക്കുന്നു.
എഐ അധ്യാപികയെ എങ്ങനെ വികസിപ്പിച്ചു?
വിദ്യാലയത്തിന്‍റെ പ്രഥമാധ്യാപകന്‍റെ ഭാവനയിലാണ് എഐ അധ്യാപിക എന്ന ആശയം ഉരുത്തിരിഞ്ഞത്. വിദ്യാലയത്തിലേക്ക് ആവശ്യത്തിന് അധ്യാപകരെ കിട്ടാതെ വന്നപ്പോഴാണ് പ്രഥമാധ്യാപകന്‍ ചന്ദ്രശേഖര്‍ ജോഷി ഇത്തരമൊരു ആശയത്തെക്കുറിച്ച് ചിന്തിച്ചത്. പരമ്പരാഗത പരിഹാരങ്ങള്‍പ്പുറമൊന്നായിരുന്നു അദ്ദേഹത്തിന്‍റെ മനസില്‍. ചൈനയിലുള്ള എന്‍ജിനീയറായ തന്‍റെ സുഹൃത്തിന്‍റെ സഹായത്തോടെ എഐ സാങ്കേതികതയിലൂടെയുള്ള ഒരു റോബോട്ടിനെ അദ്ദേഹം സംഘടിപ്പിക്കുകയായിരുന്നു.
മറ്റ് യാതൊരു പരിഹാര മാര്‍ഗങ്ങളും തനിക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ കുട്ടികള്‍ സാങ്കേതിക വലയത്തില്‍ ജീവിക്കുന്നവരാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുട്ടികള്‍ക്കും ഡിജിറ്റല്‍ ലോകത്തിന്‍റെ പ്രയോജനം കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ചെലവ് നാലരലക്ഷം
ഈ റോബോര്‍ട്ടിന് വേണ്ടി നാലരലക്ഷം രൂപ ചെലവായി. പ്രാദേശിക സംഭാവനകളിലൂടെയാണ് ഇത് സംഘടിപ്പിച്ചത്. പോരാതെ വന്നത് സ്വന്തം സമ്പാദ്യത്തില്‍ നിന്നും എടുത്തു. സുഹൃത്തും സഹായിച്ചു. ചൈനയില്‍ നിന്ന് ഇതിനെ സംഘടിപ്പിച്ച് അദ്ദേഹം തനിക്ക് അയച്ച് തരികയായിരുന്നു. വീഡിയോ കോളിലൂടെ ഇതിനെ അസംബിള്‍ ചെയ്യാനും അദ്ദേഹം സഹായിച്ചു.
പിത്തോഗഡില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇന്‍റര്‍നെറ്റ് ബന്ധത്തിനുണ്ടാകുന്ന തകരാറുകള്‍ ഒരു പ്രശ്‌നമാണ്. അത് കൊണ്ട് റോബോട്ടിനെ വാരാന്തയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ തടസമില്ലാതെ സേവനം ലഭിക്കും. വൈദ്യുതിയിലാണ് എഐ അധ്യാപിക പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇപ്പോള്‍ എല്ലായിടത്തും ഈ വിദ്യാലയവും ഇവിടുത്തെ പുത്തന്‍ അധ്യാപികയുമാണ് ചര്‍ച്ചാ വിഷയം. നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ച വിദ്യാലയമാണിത്. കുട്ടികള്‍ക്കായി കൂണ്‍ കൃഷി, ബാഗ് രഹിത ദിനങ്ങള്‍, സൗജന്യ ഭക്ഷണം, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ വിദ്യാലയമാണിത്. വിദ്യാലയത്തിനും കുട്ടികള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ മാനിച്ച് പ്രഥമാധ്യാപകനായ ജോഷിയെ ശൈലേഷ് മത്യാനി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
Also Read: മാരത്തണില്‍ അണിനിരന്ന് 'ഹ്യൂമനോയിഡ് റോബോട്ടുകള്‍'; സാങ്കേതികതയുടെ പുതിയ വാതായനം തുറക്കാന്‍ ചൈന