കുട്ടികളിലെ ലോങ് കൊവിഡ്: ലക്ഷണങ്ങൾ രണ്ട് മാസമോ അതില്‍ കൂടുതലോ നിലനില്‍ക്കാമെന്ന് പഠനം

author img

By

Published : Jun 24, 2022, 3:40 PM IST

Updated : Jun 24, 2022, 4:14 PM IST

Long COVID in infected children can last at least two months: Lancet study  Long COVID in children  COVID symptoms in children  കുട്ടികളിൽ കൊവിഡ്  കുട്ടികളിൽ ദീർഘകാല കൊവിഡ് ലക്ഷണങ്ങൾ  ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്‍റ് ഹെൽത്ത് ജേണൽ

ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്‍റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച, 14 വയസിൽ താഴെയുള്ള കുട്ടികളിലെ ലോങ് കൊവിഡ് സംബന്ധിച്ച പഠനത്തിലാണ് കണ്ടെത്തൽ.

ഹൈദരാബാദ്: കൊവിഡ് ബാധിച്ച കുട്ടികളിൽ ദീർഘനാൾ നീണ്ടു നില്‍ക്കുന്ന കൊവിഡിന്‍റെ ലക്ഷണങ്ങൾ രണ്ട് മാസമെങ്കിലും നീണ്ടുനിൽക്കുമെന്ന് പഠനം. 14 വയസുവരെ പ്രായമുള്ള കുട്ടികളിലെ ലോങ് കൊവിഡ് (ദീർഘനാൾ നീണ്ടു നില്‍ക്കുന്ന കൊവിഡ്) ലക്ഷണങ്ങളെ കുറിച്ച് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ പഠനത്തിലാണ് കണ്ടെത്തൽ. 'ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്‍റ് ഹെൽത്ത് ജേണലിൽ' പ്രസിദ്ധീകരിച്ച പഠനം ഡെൻമാർക്കിലെ കൊവിഡ് ബാധിച്ചിട്ടില്ലാത്ത കുട്ടികളിലും രോഗം വന്ന കുട്ടികളിലുമാണ് നടത്തിയത്.

ദീർഘകാലം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങൾ കുട്ടികളെയും ശിശുക്കളെയും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്നത് മനസിലാക്കുക എന്നതായിരുന്നു പഠനത്തിന്‍റെ ലക്ഷ്യമെന്ന് കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പ്രൊഫസർ സെലീന കിക്കെൻബർഗ് ബെർഗ് പറഞ്ഞു. അതേസമയം, കുട്ടികളിൽ കൊവിഡിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ് എന്നും ബെർഗ് പറഞ്ഞു.

2020 ജനുവരിക്കും 2021 ജൂലൈയ്ക്കും ഇടയിൽ കൊവിഡ് ബാധിച്ച 14 വയസ് വരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരമുള്ള ലോങ് കൊവിഡിന്‍റെ 23 സാധാരണ ലക്ഷണങ്ങളെ കുറിച്ച് സർവേയിൽ പങ്കെടുത്തവരോട് ചോദിച്ചു. മൂഡ് സ്വിങ്‌സ്, തിണർപ്പ്, വയറുവേദന എന്നിവയാണ് മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന ലോങ് കൊവിഡിന്‍റെ ലക്ഷണങ്ങൾ. മൂഡ് സ്വിങ്‌സ്, ഓർമിക്കുന്നതിനോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ഉള്ള പ്രശ്‌നങ്ങൾ, തിണർപ്പ് എന്നിവയാണ് 4-11 പ്രായപരിധിയിൽ ഉള്ളവരിലെ ലോങ് കൊവിഡ് ലക്ഷണങ്ങൾ. ക്ഷീണം, മൂഡ് സ്വിങ്‌സ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ഓർമിക്കുന്നതിനോ ഉള്ള പ്രശ്‌നങ്ങൾ എന്നിവയാണ് 12-14 വരെ പ്രായമുള്ളവരിലെ ലക്ഷണങ്ങൾ.

കൊവിഡ് ബാധിതരായ 14 വരെ പ്രായമുള്ളവരിൽ ലോങ് കൊവിഡിന്‍റെ ഒരു ലക്ഷണമെങ്കിലും, കൊവിഡ് ബാധിച്ചിട്ടില്ലാത്തവരേക്കാൾ രണ്ട് മാസമോ അതിൽ കൂടുതലോ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനഫലത്തിൽ പറയുന്നു. 0-3 വയസ് വരെ പ്രായമുള്ളവരിൽ കൊവിഡ് ബാധിച്ചിട്ടില്ലാത്ത 27% കുട്ടികളേക്കാൾ കൊവിഡ് ബാധിച്ച 40% കുട്ടികൾക്ക് ലോങ് കൊവിഡിന്‍റെ ലക്ഷണങ്ങൾ രണ്ട് മാസത്തിൽ കൂടുതൽ നീണ്ടുനിന്നു. 4-11 വരെ പ്രായമുള്ളവരിൽ രോഗം ബാധിക്കാത്ത 34% കുട്ടികളേക്കാൾ രോഗം ബാധിച്ച 38% ശതമാനം കുട്ടികൾക്ക് ദീർഘകാല കൊവിഡ് ലക്ഷണങ്ങൾ കാണപ്പെട്ടു. 12-14 വരെ പ്രായമുള്ളവരിൽ കൊവിഡ് ബാധിച്ച 46% കുട്ടികൾക്ക് കൊവിഡ് ബാധിക്കാത്ത 41% കുട്ടികളേക്കാൾ ദീർഘകാല ലക്ഷണങ്ങൾ കാണപ്പെട്ടു.

ലോങ് കൊവിഡുമായി ബന്ധപ്പെട്ട് നിർവചിക്കപ്പെട്ടിട്ടില്ലാത്ത ലക്ഷണങ്ങൾ പലപ്പോഴും ആരോഗ്യമുള്ള കുട്ടികളിൽ കാണപ്പെടാറുണ്ട്. തലവേദന, മൂഡ് സ്വിങ്സ്, വയറുവേദന, ക്ഷീണം എന്നിവയെല്ലാം കുട്ടികൾക്ക് ഉണ്ടാകാറുള്ള, എന്നാൽ കൊവിഡുമായി ബന്ധമില്ലാത്ത സാധാരണ രോഗ ലക്ഷണങ്ങളാണ്. എന്നിരുന്നാലും കൊവിഡ് ബാധിച്ചിട്ടില്ലാത്ത കുട്ടികളേക്കാൾ കൊവിഡ് ബാധിതരായവരിൽ ഈ രോഗ ലക്ഷണങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നു. കുട്ടികൾക്കിടയിലെ ലോങ് കൊവിഡിന്‍റെ സൂചനയാണ് ദീർഘകാല രോഗലക്ഷണങ്ങൾ എന്ന് പഠനം പറയുന്നു.

പഠനത്തിൽ പങ്കെടുത്ത കൊവിഡ് ബാധിച്ച ഏകദേശം മൂന്നിലൊന്ന് കുട്ടികളിലാണ് കൊവിഡ് ബാധിക്കുന്നതിന് മുൻപ് ഇല്ലാതിരുന്ന പല രോഗലക്ഷണങ്ങളും കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. കൂടാതെ രോഗലക്ഷണങ്ങളുടെ ദൈർഘ്യം കൂടുന്നതിനനുസരിച്ച് ലക്ഷണങ്ങളുള്ള കുട്ടികളുടെ എണ്ണം കുറയുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.

സാധാരണയായി കൊവിഡ് സ്ഥിരീകരിക്കാത്ത കുട്ടികളില്‍ സ്ഥിരീകരിച്ച കുട്ടികളേക്കാൾ മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങൾ കുറവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുതിർന്നവരിൽ ഭയം, ഉറക്ക പ്രശ്‌നങ്ങൾ, ആശങ്ക എന്നിവയും കുറവാണ് കാണപ്പെടുന്നത്. മുതിർന്നവരിലെ കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട സാമൂഹിക നിയന്ത്രണങ്ങളെയും കുറിച്ചുള്ള അവബോധവും വൈറസ് ബാധയേൽക്കാതിരിക്കാൻ സ്വയം നിയന്ത്രിക്കുന്നതുമാണ് ഇതിനു കാരണമെന്നും പഠനം പറയുന്നു.

Also Read: ഒമിക്രോണിനേക്കാള്‍ ലോങ് കൊവിഡിന് കാരണമാവുക ഡെല്‍റ്റയെന്ന് പഠനം

Last Updated :Jun 24, 2022, 4:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.