മൂന്ന് വർഷത്തിലേറെയായി ചെയ്യുന്ന സമരത്തിലൂടെ, സമരം തന്നെ ജീവിതമാക്കി മാറ്റിയിരിക്കുകയാണ് വയനാട്ടിലെ രണ്ട് അമ്മമാർ . മാനന്തവാടി സ്വദേശികളായ 58കാരി മാക്കമ്മയേയും 47കാരി വെള്ളയേയും ജീവിതാനുഭവങ്ങൾ ആണ് സമരത്തിലേക്ക് തള്ളി വിട്ടത്. ബിവറേജസ് കോർപ്പറേഷന്‍റെ മാനന്തവാടി വില്പനശാലക്കെതിരെയാണ് ഈ അമ്മമാരുടെ സമരം.
മദ്യശാലക്കു മുന്നിലാണ് സമരം തുടങ്ങിയതെങ്കിലും കോടതി വിധിയെ തുടർന്ന് സമരവേദി സബ് കളക്ടർ ഓഫീസിനു മുന്നിലേക്ക് മാറ്റേണ്ടി വന്നു. മദ്യശാലക്കെതിരെ ഇവർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മദ്യശാല പൂട്ടാൻ സർക്കാർ ഇനിയും മടി കാട്ടുകയാണെങ്കിൽ സെക്രട്ടറിയേറ്റിലേക്ക് കാൽനട യാത്ര നടത്താനാണ് ഇവരുടെ തീരുമാനം.