തൃശൂര്‍: രോഗിയുടെ താല്‍പ്പര്യങ്ങൾക്ക് വിരുദ്ധമായ ചികിത്സാവിധികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രോഗി തന്നെ മുൻകൂറായി എഴുതി വയ്ക്കുന്ന രേഖയായ ലിവിങ് വിൽ കേരളത്തിൽ ആദ്യമായി തൃശൂരിൽ രജിസ്റ്റർ ചെയ്‌തു. വെന്റിലേറ്ററിൽ കിടത്തിയും മറ്റും ജീവൻ നീട്ടിക്കൊണ്ട് പോകേണ്ടതില്ല എന്ന് രോഗിക്ക് മുൻകൂറായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്നതാണ് ലിവിങ് വിൽ. 2018 മാർച്ചിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ തൃശൂർ പാലിയേറ്റിവ് കെയറിലെ ഡോക്ടറായ അരണാട്ടുകര സ്വദേശി ജോസ് ബാബുവാണ് ലിവിങ് വിൽ രജിസ്റ്റർ ചെയ്തത്.
2015ൽ പ്രമാദമായ അരുണ ഷാൻബാഗ് കേസിനെത്തുടർന്നായിരുന്നു ഇന്ത്യയിൽ ദയാവധം ചർച്ചയായത്. തുടർന്ന് കോമൺ കോസ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ലിവിങ് വിൽ ഇന്ത്യയിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. മൂന്ന് വർഷങ്ങൾക്ക് ശേഷം 2018 മാർച്ച് ഒമ്പതിന് സുപ്രീംകോടതി പരോക്ഷ ദയാവധം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിക്കുകയായിരുന്നു. രോഗി അബോധാവസ്ഥയിലോ അർധബോധാവസ്ഥയിലോ ആകുമ്പോഴാണ് ഈ രേഖ പ്രസക്തമാകുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം ലിവിങ് വിൽ രജിസ്റ്റർ ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെതും കേരളത്തിൽ ആദ്യ വ്യക്തിയുമാണ് ഡോ.ജോസ് ബാബു. തനിക്ക് ആവശ്യമില്ലാത്ത ചികിത്സകൾ ചൂണ്ടിക്കാണിക്കാൻ ഈ വിൽ പ്രകാരം രോഗിക്ക് അവകാശമുണ്ടെങ്കിലും ഏതൊക്കെ ചികിത്സ വേണമെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് ഡോ.ജോസ് ബാബു പറഞ്ഞു.
വിൽ റജിസ്റ്റർ ചെയ്യുന്നയാൾ സ്വബോധത്തോടെയാകണം കോടതിയിൽ അപേക്ഷ സമർപ്പിക്കേണ്ടത്. രണ്ട് സാക്ഷികളുടെ ഒപ്പോടെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപിൽ റജിസ്റ്റർ ചെയ്യണം. ചികിത്സിക്കുന്ന ഡോക്ടർക്ക് രോഗിയുടെ വിൽ അനുസരിക്കാൻ ബാധ്യതയുണ്ടെന്നിരിക്കെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെങ്കിൽ ഡോക്‌ടർക്ക് ചികിത്സ തുടരാം. ജീവൻ നിലനിർത്തുന്ന ഉപാധികൾ പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ്.ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ ഇതിന് ആവശ്യമാണ്. ഏതെങ്കിലും വിധത്തിലുള്ള തർക്കമുണ്ടെങ്കിൽ ഹൈക്കോടതിയാണ് തീരുമാനമെടുക്കേണ്ടത്. ലിവിങ് വിൽ നടപ്പിലാക്കാൻ രോഗിക്ക് വിശ്വാസമുള്ള ഒരു വ്യക്തിയെ നിർദേശിക്കാം. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും തന്റെ വിൽ പരിഷ്‌കരിക്കാവുന്നതാണ്.