തൃശൂര്‍: മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ മകളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 53കാരന് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി പൊന്നരശ്ശേരി സുനിലിനെയാണ് ശിക്ഷിച്ചത്. തൃശൂർ ഒന്നാം അഡിഷണല്‍ ജില്ല ജഡ്‌ജ് പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്.
2011 ഒക്‌ടോബറില്‍ ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം. മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുയായിരുന്ന ബാലികയെ പരിചയക്കാരനായ പ്രതി മുല്ലപ്പൂ പറിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ടു പോയാണ് പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
പിന്നീട് സഹോദരിയോടൊപ്പം കടയിൽ പോയ കുട്ടി വഴിയില്‍ വച്ച് പ്രതിയെ കണ്ട് ഭയന്ന് കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് നല്‍കിയ പരാതിയില്‍ ഗുരുവായൂർ പൊലീസ് കേസെടുത്തു. പ്രതി ഒളിവിൽ പോയതിനെ തുടര്‍ന്ന് വിചാരണ നീണ്ടു പോയെങ്കിലും പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയും ജാമ്യമില്ലാതെ വിചാരണ പൂർത്തിയാക്കുകയുമായിരുന്നു.
പിതാവിന്‍റെ സുഹൃത്തെന്ന നിലയിൽ വിശ്വസ്‌ത സ്ഥാനത്തിരുന്ന പ്രതിയുടെ പ്രവൃത്തി അതിക്രൂരവും യാതൊരു പരിഗണനയുമില്ലാത്ത ശിക്ഷക്ക് അർഹതപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ലിജി മധു, കെബി സുനിൽകുമാർ എന്നിവർ ഹാജരായി.