തൃശൂർ: സംസ്ഥാനത്തെ ഏക കെഎസ്ആർടിസി വനിത ഡ്രൈവർക്ക് നേരെ യാത്രക്കാരന്‍റെ ആക്രമണം. കോതമംഗലം കോട്ടപ്പാടി സ്വദേശിനി വി പി ഷീലയെയാണ് യാത്രക്കാരൻ ആക്രമിച്ചത്. കണ്ടക്‌ടർ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി സത്യനാരായണനും മർദനമേറ്റു. സംഭവത്തിൽ പ്രതിയായ ആലപ്പുഴ കൈനഗിരി സ്വദേശിയായ രഞ്‌ജിത്തിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വെള്ളിയാഴ്‌ച തൃശൂർ ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് സമീപമാണ് സംഭവം നടന്നത്. പ്രതിയായ രഞ്‌ജിത്തിനോട് ടിക്കറ്റിന്‍റെ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കണ്ടക്‌ടർ സത്യനാരായണന് മർദനമേറ്റത്. പ്രതി കണ്ടക്‌ടറുടെ തല കമ്പിയിൽ ഇടിക്കുകയും സീറ്റിനിടയിലേക്ക് കുനിച്ച് നിർത്തി ക്രൂരമായി മർദിക്കുകയും ചെയ്‌തു.
ഇത് കണ്ട് തടയാൻ ശ്രമിച്ച ഷീലയുടെ മുഖത്ത് പ്രതി ഇടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ഷർട്ട് വലിച്ച് കീറുകയുമായിരുന്നു. തലയിലും കൈയിലും ഷീലയ്ക്കും മർദനമേറ്റു. ഇതിനിടെ ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ചേർന്ന് യുവാവിനെ ബസിനുള്ളിൽ പിടിച്ചുവച്ചു. പിന്നാലെ ഷീല ബസുമായി ഡിപ്പോയിൽ എത്തുകയായിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്‌തു. പരിക്കേറ്റ ഷീലയും കണ്ടക്‌ടറും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ പൊലീസ് സ്റ്റേഷനിലും പ്രകോപിതനായിരുന്ന പ്രതി സ്റ്റേഷനകത്ത് മൂത്രവിസർജനം നടത്തിയതായും പറയുന്നു.