തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃദ്ധയെ കൊലപെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്.കവർന്നെടുത്ത സ്വർണവുമായി നാടുവിടുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. കവർന്ന സ്വർണത്തിന്‍റെ ഒരു ഭാഗം പണയംവച്ചതും പോലീസ് കണ്ടെത്തി.
ഇന്നലെ രാത്രിയോടെയാണ് വിഴിഞ്ഞത്ത് മുല്ലൂരില്‍ നാടിനെ നടുക്കിയ കൊലപാതകം പുറംലോകമറിയുന്നത്. വിഴിഞ്ഞം പുല്ലൂരിൽ വിഴിഞ്ഞം സ്വദേശി റഫീഖ ബീവി എന്ന അമ്പതുകാരി വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു സമീപവാസിയിയ ശാന്തകുമാരിയുടെ(71) മൃതദേഹം കണ്ടെത്തിയത്. ഷീറ്റ് മേഞ്ഞ വീടിന്‍റെ തട്ടിലായിരുന്നു തലയ്ക്കടിയേറ്റ് വികൃതമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആക്രമണത്തിന് ഉപയോഗിച്ചിരുന്നത് എന്നു കരുതുന്ന ചുറ്റുകല്ലും പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് റഫീഖ ബീവിയുടെ മകൻ ഷമീർ, റഫീഖയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി അൽ അമീൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് മുല്ലൂർ സ്വദേശി നമ്പീശൻ എന്ന കുമാറിന്‍റെ വീട് റഫീഖ വാടകയ്ക്കെടുത്തത്. അൽ അമീനും ഇവിടെ എത്തിയതോടുകൂടി മദ്യപാനവും തുടർന്നുള്ള വാക്കേറ്റവും പതിവായിരുന്നു. സമീപ വാസികളുടെ പരാതിയെതുടർന്ന് നമ്പീശൻ ഇവരോട് വീടൊഴിയാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഒഴിയണമെന്നായിരുന്നു ആവശ്യം. രാത്രി വൈകിയും താക്കോല്‍ കിട്ടാത്തതിനാല്‍ വീട്ടുടമസ്ഥൻ നടത്തിയ പരിശോധനയിലായിരുന്നു സംഭവം പുറത്തറിയുന്നത്.
ശാന്തകുമാരി റഫീഖയോടും കുടുംബത്തോടും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇരുവരും പരസ്പരം ഭവന സന്ദർശനങ്ങളും പതിവായിരുന്നു. കൃത്യത്തിനു ശേഷം കട്ടെടുത്ത മാലയുടെ ഒരു ഭാഗം സ്വകാര്യസ്ഥാപനത്തിൽ പണയം വെച്ച ശേഷം സംഘം കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കഴക്കൂട്ടത്തു നിന്ന് പോലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ കൊലക്കുറ്റം സമ്മതിച്ചതായാണ് പ്രാഥമിക വിവരം. എന്നാൽ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.