കെ.എസ്.ഇ.ബിയിൽ പോര് മുറുകുന്നു ; ചെയര്‍മാനെതിരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓഫീസേഴ്‌സ് അസോസിയേഷന്‍

author img

By

Published : Apr 7, 2022, 6:09 PM IST

kseb employees strike against chairman  suspension of kseb officers association president mg suresh  employees chairman conflict in kseb  കെഎസ്‌ഇബിയില്‍ ചെയര്‍മാനും സംഘടനയും തമ്മില്‍ സംഘര്‍ഷം  കെഎസ്ഇബിയിലെ തൊഴിലാളി തര്‍ക്കം  കെഎസ്ഇബിയിലെ സമരം

കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷിനേയും സംസ്ഥാന ഭാരവാഹി ജാസ്‌മിന്‍ ബാനുവിനെയും സസ്പെന്‍ഡ് ചെയ്‌തതാണ് സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം : കെ.എസ്.ഇ.ബിയിൽ ചെയർമാൻ ഡോ ബി.അശോകും സി.പി.എം അനുകൂല തൊഴിലാളി സംഘടനയും തമ്മിലുള്ള പോര് മുറുകുന്നു. ചെയർമാനെതിരെ കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും തിരുവനന്തപുരം എക്‌സിക്യുട്ടീവ് എൻജിനീയറുമായ ജാസ്‌മിന്‍ ബാനുവിനെയും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.ജി സുരേഷിനെയും സസ്പെൻഡ് ചെയ്‌ത സംഭവത്തിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ജനറൽ സെക്രട്ടറി ഹരികുമാർ പറഞ്ഞു.

കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ നാളെയും കരിദിനമായി ആചരിക്കും. ജീവനക്കാർ കറുത്ത ബാഡ്‌ജ് ധരിച്ച് ഓഫീസുകളിൽ ഹാജരാകും. എല്ലാ ഓഫീസുകളിലും പ്രതിഷേധ യോഗങ്ങൾ നടത്തും. ഏപ്രില്‍11-ാം തീയതി മുതൽ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹവും, പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകാത്ത തരത്തിൽ നിസഹരണവും പ്രഖ്യാപിക്കും. ഘട്ടം ഘട്ടമായി പ്രക്ഷോഭം കടുപ്പിക്കാനാണ് തീരുമാനം.

കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓഫീസേഴ്‌സ് അസോസിയേഷന്‍

ബോർഡ് മാനേജ്മെൻ്റ് ഏകപക്ഷിയമായ നിലപാട് തുടർന്നാൽ ചട്ടപ്പടി സമരത്തിലേക്ക് കടക്കും. ചെയർമാൻ ബി.അശോക് സംഘടനാപ്രവർത്തനം തടയാൻ സസ്പെൻഷന്‍ ഒരു മാർഗമായി സ്വീകരിക്കുകയാണെന്നും അതിനെ ശക്തമായി നേരിടുമെന്നും എം.ജി സുരേഷ് കുമാർ പറഞ്ഞു. മാര്‍ച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുത്തതാണ് സസ്പെൻഷന് കാരണമായി പറയുന്നത്.

ALSO READ: ചെയര്‍മാനെതിരെ ജീവനക്കാര്‍; വൈദ്യുതി ഭവന് മുന്നിൽ ജീവനക്കാരുടെ സത്യഗ്രഹം

പണിമുടക്കിന് മുന്നോടിയായി സി.എം.ഡി സീനിയർ ഓഫീസർമാരുടെ യോഗം വിളിച്ച് പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ജോലിക്ക് ഹാജരാകാത്തവരുടെ പ്രമോഷൻ തടയുമെന്ന് ഭീഷണി മുഴക്കി. പണിമുടക്ക് പൊളിക്കുക എന്ന അജണ്ടയുടെ ഭാഗമായിരുന്നു ഇത്. തൻ്റെ സസ്പെൻഷൻ സംഘടനാപരമായി വൈദ്യുതി മന്ത്രിയെ അറിയിച്ചിട്ടില്ല.

എന്നാൽ ജാസ്മിൻ ബാനുവിൻ്റെ വിഷയത്തിൽ എല്ലാ രേഖകളും മാര്‍ച്ച് 31ന് മന്ത്രിക്ക് ലഭ്യമാക്കിയിരുന്നു. നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സത്യഗ്രഹത്തിലേക്ക് നീങ്ങിയത്. അതേസമയം സത്യഗ്രഹത്തിനെതിരെ ബോർഡ് പ്രഖ്യാപിച്ച ഡയസ്നോൺ മാറ്റാൻ നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് അനുകൂല സമീപനമാണ്.

സംയുക്ത സംഘടനാപ്രവർത്തനത്തിന് വിലക്കേർപ്പെടുത്തിയ നടപടി സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടിയാണ്. ബോർഡ് ചെയർമാന്‍റെ ഡ്രൈവർ ആരിഫ് മൻസിലിൻ്റെ പേരിൽ ടാറ്റ ഹാരിയർ വാഹനം ലഭിച്ചിട്ടുണ്ട്. 20 ലക്ഷത്തിന് മുകളിൽ വിലവരുന്ന വാഹനം എങ്ങനെ ഡ്രൈവർക്ക് ലഭിച്ചുവെന്ന് പരിശോധിക്കണം.

ജാസ്മിൻ ബാനുവിൻ്റെ വിഷയം നിയമപരമായി നേരിടും. സംഘടനാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും എം.ജി സുരേഷ് കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.