അരലക്ഷം കടന്ന് കൊവിഡ് രോഗികൾ, എല്ലാ മെഡിക്കൽ കോളജിലും കൺട്രോൾ റൂം തുറക്കും: ആരോഗ്യമന്ത്രി

author img

By

Published : Jan 25, 2022, 5:27 PM IST

Updated : Jan 25, 2022, 7:05 PM IST

Kerala Covid  കേരള കൊവിഡ്  കൊവിഡ് 19  covid 19  health minister veena george  covid vaccination in kerala  കേരള കൊവിഡ് വാക്‌സിനേഷൻ

കൊവിഡ് പ്രതിരോധത്തിന് നിലവിൽ ഉള്ളതിൽ ഏറ്റവും ഫലപ്രദമായ മാർഗം വാക്‌സിൻ സ്വീകരിക്കുക എന്നതാണ് എന്നും വാക്‌സിനെടുക്കാനുള്ളവർ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അമ്പതിനായിരത്തിലേറെ കൊവിഡ് രോഗികളെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രത്യേക സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളജുകളിലും കൊവിഡ് രോഗികളുടെ കൺട്രോൾ റൂം തയാറാക്കും. സംസ്ഥാനത്ത് 20നും 30നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതൽ കൊവിഡ് വ്യാപനം കണ്ടുവരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 4917 പേരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

അരലക്ഷം കടന്ന് കൊവിഡ് രോഗികൾ, എല്ലാ മെഡിക്കൽ കോളജിലും കൺട്രോൾ റൂം തുറക്കും: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നില്ലെന്നും മന്ത്രി അറിയിച്ചു. 3 ശതമാനത്തിനടുത്താണ് സംസ്ഥാനത്ത് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗകളുടെ എണ്ണം. 57 ശതമാനത്തോളം ഐസിയു സംസ്ഥാനത്ത് ഒഴിവുണ്ട്. 14 ശതമാനം മാത്രമാണ് വെന്‍റിലേറ്ററിൽ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കൗമാരപ്രായക്കാരിൽ 68 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ എടുത്തുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ശേഷിക്കുന്ന കുട്ടികളുടെ വാക്‌സിനേഷനായി ആരോഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പും ചേർന്ന് ക്യാംപെയ്‌ൻ നടത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിൽ ചില ജില്ലകൾ പിന്നിലേക്ക് പോകുന്നു. ആ ജില്ലകളിൽ പ്രത്യേകമായി ബോധവൽകരണം നടത്തിക്കൊണ്ട് വാക്‌സിൻ നിരക്ക് കൂട്ടുമെന്ന് വീണ ജോർജ് അറിയിച്ചു.

18 വയസിന് മുകളിൽ പ്രായമുള്ളവരിൽ 84 ശതമാനം പേർ സംസ്ഥാനത്ത് പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് നിലവിൽ ഉള്ളതിൽ ഏറ്റവും ഫലപ്രദമായ മാർഗം വാക്‌സിൻ സ്വീകരിക്കുക എന്നതാണ് എന്നും വാക്‌സിനെടുക്കാനുള്ളവർ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് വ്യാപനത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ ജില്ലയിൽ പ്രത്യേക അവലോകന യോഗം നടന്നു. ജില്ലയിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടെ അവലോകന യോഗത്തിൽ പങ്കെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഫീൽഡ് ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം കഴിഞ്ഞാൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജില്ലകളിലെ സ്ഥിതി വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേരും.

ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം എന്ന പേരിൽ ആരോഗ്യ വകുപ്പിന്‍റെ ക്യാപെയിനിങ് നാളെ നടക്കും. കൊവിഡ് രോഗികളുടെ ഗൃഹ പരിചരണം, കുട്ടികളുടെയും വയോധികരുടേയും പരിചരണം എന്നിവ ഉൾപ്പെടുത്തിയുള്ളതാകും നാളെ നടക്കുന്ന ക്യാംപെയ്‌ൻ.

പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റ് ചെയ്യണം. അതേ സമയം നിലവിൽ പ്രൈമറി കോൺടാക്റ്റിലുള്ളവർ ക്വാറന്‍റൈനിൽ പോകേണ്ട ആവശ്യമില്ല. തലസ്ഥാനത്ത് ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പോക്‌സോ കേസ് ഇരകൾ ആത്മഹത്യ ചെയ്‌ത സംഭവം ആതീവ ഗൗരവമുള്ളതാണെന്ന് വീണ ജോർജ്. വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിജീവിതകൾക്ക് മനോബലം നൽകി ഒപ്പമുണ്ടെന്ന് ഉറപ്പാക്കും. വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: കൊവിഡ്: സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവച്ചു

Last Updated :Jan 25, 2022, 7:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.