കടുപ്പിച്ച് സർക്കാർ, വാക്‌സിൻ എടുക്കാത്ത ഉദ്യോഗസ്ഥർക്ക് ആർടിപിസിആർ നിർബന്ധം

author img

By

Published : Nov 30, 2021, 5:37 PM IST

Updated : Nov 30, 2021, 7:03 PM IST

covid omicron vaccination kerala government regulations

വാക്‌സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. വാക്‌സിന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്നാണ് ഇളവുകള്‍ വേണ്ടയെന്ന് തീരുമാനത്തിലേക്ക് അവലോകന യോഗം എത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

വാക്‌സിന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

വാക്‌സിന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം. സ്വന്തം ചിലവിലാണ് ഈ പരിശോധന നടത്തി മേധിവിക്ക് മുന്നില്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടത്.

സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനം. ഓഫീസുകളിലും പൊതു ജനസമ്പര്‍ക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

അയ്യായിരത്തിലധികം അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ വിവധ വകുപ്പുകളിലായി നിരവധി ഉദ്യോഗസ്ഥരുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സഹചര്യത്തിലാണ് സര്‍ക്കാര്‍ ശക്തമായ നടപടി തീരുമാനിച്ചത്.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തിപ്പെടുത്തും

വിദേശത്ത് നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കണം. പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണം. അതില്‍ വിട്ടു വീഴ്ചയുണ്ടാകരുതെന്നും യോഗം നിര്‍ദ്ദേശിച്ചു.

രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണം. ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിന് അനുസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സ്‌കൂള്‍ പ്രവര്‍ത്തി സമയത്തില്‍ തല്‍ക്കാലം മാറ്റമില്ല

ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്നാണ് ഇളവുകള്‍ വേണ്ടയെന്ന് തീരുമാനത്തിലേക്ക് അവലോകന യോഗം എത്തിയത്. ഇതില്‍ പ്രധാനം തിയറ്ററുകളിലെ 50 ശതമാനം സീറ്റുകള്‍ അനുവദിച്ചാല്‍ മതിയെന്ന നിയന്ത്രണമാണ്.

read more: പ്രിയ ലിയോ നീയല്ലാതെ മറ്റാര്, പക്ഷേ എങ്ങനെ മറക്കും ലെവാന്‍റെ മുഖം

Last Updated :Nov 30, 2021, 7:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.