Mofiya Parveen suicide: സുധീറിനെതിരെ പരാതി ഇതാദ്യമല്ല, പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍

author img

By

Published : Nov 26, 2021, 1:16 PM IST

Government action  CI Sudhir suspended  Congress protest  Sit in strike  സി.ഐ സുധീറിന് സസ്പെൻഷൻ  കോൺഗ്രസ് പ്രതിഷേധം  കുത്തിയിരിപ്പ് സമരം  സർക്കാർ നടപടി  Mofiya Parveen suicide  മൊഫിയ പർവീൺ ആത്മഹത്യ

Mofiya Parveen suicide: സി.ഐയെ സസ്പെൻഡ് ചെയ്യുംവരെ സമരം തുടരുമെന്ന കോൺഗ്രസിന്‍റെ പ്രതിഷേധത്തിന് ജനപിന്തുണ ഏറിയതോടെ മൊഫിയയുടെ വസതിയിലെ മന്ത്രി പി. രാജീവിന്‍റെ സന്ദര്‍ശനം കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിടും മുമ്പ് തന്നെ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

തിരുവനന്തപുരം: സി.ഐയെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരുമെന്ന കോൺഗ്രസിന്‍റെ കടുംപിടുത്തത്തിനും നിയമവിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിനും മുന്നിൽ ഒടുവിൽ മുട്ടുമടക്കി സര്‍ക്കാര്‍. ആലുവ എസ്.എച്ച്.ഒ സി.ഐ സുധിറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

ഗാര്‍ഹിക പീഡന പരാതി നല്‍കിയ എല്‍.എല്‍.ബി വിദ്യാര്‍ഥി മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ സി.ഐ സുധീറിന്‍റെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ആത്മഹത്യയുടെ ഉത്തരവാദിത്തം സി.ഐയ്ക്കാണെന്ന ആരോപണമുയര്‍ന്നത്. പ്രശ്‌നം ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ഏറ്റെടുത്ത് ജനകീയ സമരമാക്കി മാറ്റിയതോടെ സി.ഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റി സമരം തണുപ്പിക്കാനായി സര്‍ക്കാര്‍ ശ്രമം.

READ MORE: CI Sudheer suspended: മൊഫിയയുടെ ആത്മാവിന് ആശ്വാസം; സി.ഐ സുധീറിന് സസ്പെൻഷൻ

എന്നാല്‍ സസ്‌പെന്‍ഷനില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസ്, ചാലക്കുടി എം.പി ബെന്നി ബെഹനാന്‍, എം.എല്‍.എമാരായ റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, മാത്യു കുഴല്‍നാടന്‍ എന്നിവരെ കൂടി സമര രംഗത്തേക്കിറക്കിയതോടെ സമരത്തിന് ജനകീയ മുഖം കൈവന്നു. ദിവസം കഴിയുന്തോറും സമരത്തിന് ജനപിന്തുണ ഏറുന്നു എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ നിന്നുള്ള മന്ത്രിയായ പി. രാജീവ് ഇന്ന് (26 നവംബര്‍ 2021) മൊഫിയ പര്‍വീണിന്‍റെ വസതിയിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതും മുഖ്യമന്ത്രി മാതാപിതാക്കളെ ഫോണില്‍ വിളിച്ച് നടപടി ഉറപ്പു നല്‍കിയതും.

സമരം നീട്ടിക്കൊണ്ടുപോകുന്നത് രാഷ്ട്രീയപരമായി ഗുണമല്ലെന്ന് കണ്ടതോടെ മന്ത്രി പി. രാജീവിന്‍റെ സന്ദര്‍ശനം കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിടും മുമ്പ് തന്നെ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. അതേസമയം ഇത്രയേറെ വിവാദമുണ്ടായിട്ടും സി.ഐയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇത്രയേറെ പിടിവാശികാട്ടിയതിന്‍റെ ഉദ്ദേശം വ്യക്തമല്ല.

സി.ഐ സുധീറിനെതിരെ നിരവധി പരാതികള്‍

മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന് ആരോപണമുയര്‍ന്ന ആലുവ സി.ഐ സുധീറിനെതിരെ നിരവധി പരാതികള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ട്. കൊല്ലം ഉത്ര വധക്കേസില്‍ ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി അന്വേഷിക്കാതെ സുധീര്‍ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം കണ്ടെത്തി അന്ന് എസ്.പിയായിരുന്ന ഹരിശങ്കര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് സുധീറിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് സുധീറിനെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020ല്‍ അഞ്ചല്‍ ഇടമുളയ്ക്കലിലെ ദമ്പതിമാരുടെ മരണത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ മൃതദേഹങ്ങള്‍ കടയ്ക്കലിലെ തന്‍റെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന സി.ഐ സുധീറിന്‍റെ ആവശ്യവും വിവാദമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.