പത്തനംതിട്ട: അട്ടത്തോടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. കേസില്‍ നേരത്തേ ഒരാള്‍ അറസ്റ്റിലായിരുന്നു. അട്ടത്തോട് നെടുങ്ങാലില്‍ വീട്ടില്‍ രഞ്ജിത് രമേശന് (24), ഉതിമൂട്ടില്‍ കണ്ണന് ദാസ് (27) എന്നിവരെയാണ് ഇന്നലെ രാത്രി പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുപേരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ(22)കഴിഞ്ഞ നവംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ച് ഗവ. ഹൈസ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ജയകൃഷ്ണനുമായി സൗഹൃദത്തിലായിരുന്ന പെൺകുട്ടി ഗര്‍ഭിണിയായ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ഹോസ്റ്റലിൽ പതിവ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.
Also Read: കുപ്പിവെള്ളത്തിന് 20 രൂപ തന്നെ നല്‍കണമെന്ന് ഹൈക്കോടതി, സര്‍ക്കാര്‍ അപ്പീല്‍ തള്ളി
ഒരു വര്‍ഷം മുന്‍പ് നിലയ്ക്കലില്‍ ജോലിക്ക് വന്ന ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു. ജയകൃഷ്ണന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായും അടുപ്പമുണ്ടാക്കി വീട്ടിലെ നിത്യ സന്ദർശകയായി മാറി. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞ ജയകൃഷ്ണൻ കഴിഞ്ഞ സെപ്റ്റംബര്‍ 14ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെന്നു പറഞ്ഞ് നിലയ്ക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചു.
എന്നാൽ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ജയകൃഷ്ണനെ അയാളുടെ നാട്ടിലേക്ക് പറഞ്ഞു വിട്ട പൊലീസ് പെണ്‍കുട്ടിയെ കോഴഞ്ചേരി മഹിളാമന്ദിരത്തിലുമാക്കുകയായിരുന്നു. പെൺകുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വൈദ്യപരിശോധന നടത്താതെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയ പൊലീസ് നടപടിക്കെതിരെ അന്ന് പ്രതിഷേധം ഉണ്ടായി.
കൗണ്‍സിലിങ്ങിലാണ് കൂടുതല്‍ പ്രതികളെ കണ്ടെത്തിയത്
ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു മനസിലായതിനെ തുടർന്നാണ് ജയകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പെണ്‍കുട്ടിയെ വിശദമായി കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് തന്നെ പീഡിപ്പിച്ച കൂടുതൽ പേരുടെ പേരുകൾ പുറത്തു പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രണ്ടു പ്രതികൾ കൂടി അറസ്റ്റിലാകുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും സൂചനയുണ്ട്.