പത്തനംതിട്ട: ആറന്മുളയിൽ പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ സമ്മതത്തോടെ അമ്മയുടെ കാമുകനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പീഡനത്തിനിരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് .
ആറന്മുള സ്വദേശിയായ യുവതിയുടെ കാമുകനും സുഹൃത്തും പെൺകുട്ടിയെ വീട്ടിൽ നിന്നും കൊണ്ടു പോയാണ് പീഡനത്തിന് ഇരയാക്കിയത്. കാമുകൻ ബിപിൻ ടിപ്പർ ഡ്രൈവറാണ്. സുഹൃത്തിനെ ഒരു ഡോക്ടറായാണ് പരിചയപ്പെടുത്തിയിരുന്നത്. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല. കാമുകൻ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നെന്നും വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
പൊലീസ് പറയുന്നതിങ്ങനെ
ആദ്യ വിവാഹത്തിലുള്ള മകളുമൊത്ത് യുവതി രണ്ടാം ഭർത്താവിനോപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് ടിപ്പർ ഡ്രൈവറായ ബിപിനുമായി അടുപ്പത്തിലാകുന്നത്. ഇയാൾ സ്ഥിരം വീട്ടിലെത്തി വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചത്.
ഇതിനിടെ കഴിഞ്ഞമാസം 28ന് ബിപിനും സുഹൃത്തും വീട്ടിലെത്തി അമ്മയുടെ സമ്മതത്തോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും കൊണ്ട് പോയി. ശേഷം ചെങ്ങന്നൂരിലെത്തിച്ച പെൺകുട്ടിയെ ഇവിടെ നിന്നും ബിപിന്‍റെ സുഹൃത്ത് മറ്റൊരു സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം അടുത്ത ദിവസമാണ് പ്രതികൾ പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുന്നത്.
പരാതിയുമായി രണ്ടാം ഭർത്താവ്
ഇതിനിടക്ക് പെൺകുട്ടിയെ കാണാനില്ല എന്ന് കാട്ടി യുവതിയുടെ രണ്ടാം ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പിറ്റേന്ന് പെൺകുട്ടി വീട്ടിലെത്തിയ വിവരം അറിഞ്ഞെതോടെ പൊലീസ് വീട്ടിലെത്തി പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയിൽ പീഡനവിവരം അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തിൽ അമ്മയുടെ പങ്ക് ഉൾപ്പടെ പുറത്ത് വരുന്നത്. തുടർന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. അമ്മയുടെ കാമുകനും സുഹൃത്തിനുമായുള്ള തെരച്ചിൽ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.