കോന്നി മെഡിക്കല്‍ കോളജില്‍ അലോട്ട്മെന്‍റ് ഒക്ടോബറില്‍: വീണ ജോര്‍ജ്

author img

By

Published : Sep 30, 2022, 9:47 AM IST

Konni Medical College  കോന്നി മെഡിക്കല്‍ കോളജ്  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  കോന്നി മെഡിക്കല്‍ കോളജ് അലോട്ട്മെന്‍റ് ഒക്ടോബറില്‍  Konni Medical College Allotment in October  ഇടുക്കി മെഡിക്കൽ കോളജ്  കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം  പിണറായി വിജയൻ

അലോട്ട്മെന്‍റിന് ശേഷം ദേശീയ തലത്തില്‍ നിശ്ചയിക്കുന്നത് അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു

പത്തനംതിട്ട: കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തെ അലോട്ട്മെന്‍റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അലോട്ട്മെന്‍റിന് ശേഷം ദേശീയ തലത്തില്‍ നിശ്ചയിക്കുന്നത് അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം ലഭിച്ചതിലൂടെ 200 എംബിബിഎസ് സീറ്റുകളാണ് നേടാനായത്. പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിച്ച നഴ്‌സിങ് കോളജുകളില്‍ 120 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു.

26 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം നേടിയെടുത്തതും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ്. കൂട്ടായ പ്രവര്‍ത്തന ഫലമായാണ് ഇത് സാധ്യമാക്കിയത്. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മെഡിക്കല്‍ കോളജിന്‍റെ സാക്ഷാത്ക്കാരത്തിനു വേണ്ടി നിരന്തരമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.

18.72 കോടിയുടെ കിഫ്‌ബി ഫണ്ട്: കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം കിഫ്ബി ഫണ്ട് ലഭ്യമാക്കി. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും ലഭ്യമാക്കി.

ഇതിനാവശ്യമായ ലക്‌ചര്‍ ഹാള്‍, ലാബ്, ലൈബ്രറി സംവിധാനങ്ങള്‍ സാധ്യമാക്കുന്നതിനായി ഒരു ടീമിനെ രൂപീകരിച്ച് ചെക്ക്‌ലിസ്റ്റ് തയാറാക്കി പ്രവര്‍ത്തിച്ചു. കൊവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്‌ത് ആരംഭിച്ച ഒ.പിയും ഐ.പിയും പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. കൂടുതല്‍ സ്പെഷ്യലിറ്റി സേവനങ്ങളും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനായി ഇ-ഹെല്‍ത്തും നടപ്പാക്കും.

ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാന്‍ അഞ്ചു കോടി രൂപ വിനിയോഗിച്ച് ഉടന്‍ സ്ഥാപിക്കും. ദേശിയ നിലവാരത്തിലുള്ള ആധുനിക ലേബര്‍ റൂം മൂന്നര കോടി രൂപ ലക്ഷ്യാ പദ്ധതിയിലൂടെ വിനിയോഗിച്ച് ഈ വര്‍ഷം തന്നെ ആരംഭിക്കും. രക്ത ബാങ്ക് ഉടന്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് നിര്‍മാണവും നവംബറോടെ പൂര്‍ത്തിയാകും.

ഇന്‍റേണല്‍ റോഡ്, എസ്.ടി.പി, പ്രവേശന കവാടം മുതലായവ നിര്‍മിക്കുന്നതിന് 15.51 കോടി രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. ഈ വര്‍ഷം അത്യാഹിത വിഭാഗത്തില്‍ ഓക്‌സിജന്‍ സൗകര്യത്തോടെ 30 ബെഡുകള്‍, 16 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലാബ് ഫാര്‍മസി എന്നിവയും ആരംഭിച്ചു.

ഓക്‌സിജന്‍ പ്ലാന്‍റ് നിര്‍മാണം പൂര്‍ത്തീകരിച്ചു. അള്‍ട്ര സൗണ്ട് സ്‌കാനിങ് ആരംഭിച്ചു. മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി. കാരുണ്യയുടെ മെഡിക്കല്‍ ഷോപ്പ്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ ആരംഭിച്ചു. 2021 ല്‍ ആരോഗ്യ ശാസ്ത്ര സര്‍വകലശാലയുടെ അനുമതി ലഭിച്ചിരുന്നു.

അനുമതി ലഭിച്ചത് 2012ൽ: 2012 ലാണ് മെഡിക്കല്‍ കോളജിന് ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ആശുപത്രിയുടേയും അക്കാഡമിക് ബ്ലോക്കുകളുടേയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിവിധ വകുപ്പ് യോഗങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങളും നിര്‍മാണ പുരോഗതിയും വിലയിരുത്തി. തുടർന്ന് 2021 ഒക്ടോബറില്‍ പാരിസ്ഥിതിക അനുമതി ലഭിച്ചു.

കോടതി വ്യവഹാരമുള്‍പ്പെടെ പരിഹരിച്ചാണ് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്‌ചര്‍ തിയേറ്റര്‍, ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിന്‍സിപ്പലിന്‍റെ കാര്യാലയം, പരീക്ഷാഹാള്‍, ലക്‌ചര്‍ ഹാള്‍, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്‌ചര്‍ ഹാള്‍, ഫര്‍ണിച്ചറുകള്‍, ലൈബ്രറി ബുക്കുകള്‍, സ്പെസിമെനുകള്‍, പഠന ഉപകരണങ്ങള്‍ എന്നിവ സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.