Exclusive|S P Udayakumar| "എങ്കില്‍ ഞാൻ ദേശദ്രോഹി തന്നെ!" രൂക്ഷ വിമര്‍ശനവുമായി എസ്‌.പി ഉദയകുമാർ

author img

By

Published : Nov 23, 2021, 10:55 AM IST

Updated : Nov 23, 2021, 12:06 PM IST

K RAIL S P UDAYAKUMAR  koodamkulam protest  കെ റെയിൽ എസ്‌.പി ഉദയകുമാർ  ഇടത് സര്‍ക്കാര്‍ പിണറായി വിജയന്‍  കൂടംകുളം സമരം  Kerala Government  കോഴിക്കോട് വാര്‍ത്ത  കേരള സര്‍ക്കാര്‍  k rail protest  പ്രധാന വാര്‍ത്ത

കേരള സർക്കാറിന്‍റെ (Kerala Government) കെ റെയിൽ പദ്ധതി (K Rail Project) കൃത്യമായ പഠനമോ വരുംവരായ്‌കകള്‍ മനസിലാക്കാതെയുമെന്ന് എസ്‌.പി ഉദയകുമാർ (S P Udayakumar)

കോഴിക്കോട്: കേരള സർക്കാർ (Kerala Government) നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതി (K Rail Project) അനാവശ്യമെന്ന് കൂടംകുളം സമരനായകൻ എസ്‌.പി ഉദയകുമാർ (S P Udayakumar). സാധാരണക്കാരായ ജനങ്ങളുടെ മേൽ അധികാരത്തിൻ്റെ ബലം പ്രയോഗിച്ച് പിണറായി സർക്കാർ അടിച്ചേൽപ്പിക്കുന്ന പദ്ധതിയാണിത്. കൃത്യമായ പഠനമോ വരും വരായ്‌കകളോ മനസിലാക്കാതെയാണ് സർക്കാർ ഇതിനായി ഇറങ്ങിത്തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'കമ്യൂണിസ്റ്റ് പാർട്ടിയില്‍ നിന്ന് കാപട്യം പ്രതീക്ഷിക്കുന്നില്ല'

ലോകബാങ്കിൻ്റേയോ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെയോ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് വഴങ്ങുകയല്ല ഒരു ഇടതുപക്ഷ ജനാധിപത്യ സർക്കാർ ചെയ്യേണ്ടതെന്നും ഇ.ടി.വി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ കാര്യത്തിൽ സി.പി.എം കാണിക്കുന്നത് ഇരട്ടത്താപ്പാണ്. സി.പി.എമ്മാണ് അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിനെതിരെ സമരം നയിക്കുന്നത്

എന്നാൽ കേരളത്തിൽ സിൽവർ ലൈനിനെ അവർ അനുകൂലിക്കുകയും ചെയ്യുന്നു. സാധാരണയായി ബി.ജെ.പിയും കോൺഗ്രസും കാണിക്കുന്ന ഇത്തരം കാപട്യം കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. ഫാസിസ്റ്റ് വികസനമല്ല, സാധാരണക്കാരന് ഉപകരിക്കുന്ന വികസനമാണ് വേണ്ടത്. കേന്ദ്ര സർക്കാരിൻ്റെ ഫാസിസ്റ്റ് രീതിയാണ് കേരള സർക്കാരും കെ റെയിൽ പദ്ധതിയിലൂടെ നടപ്പിലാക്കാൻ പോകുന്നതെന്നും ഉദയകുമാർ കൂട്ടിച്ചേർത്തു.

കേരള സർക്കാറിന്‍റെ കെ റെയിൽ പദ്ധതി അനാവശ്യമെന്ന് കൂടംകുളം സമരനായകൻ എസ്‌.പി ഉദയകുമാർ.

'കൂടംകുളം കേരളത്തെ ബാധിക്കും'

കൂടംകുളം ആണവനിലയം വലിയ ഭീഷണിയായി തന്നെ തുടരുകയാണ്. രണ്ട് പ്ലാൻ്റുകൾ പ്രവർത്തനം ആരംഭിച്ചെങ്കിലും രണ്ടാമത്തെ പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ന്യൂക്ലിയർ പവർ പ്ലാൻ്റിനേക്കാളും അപകടകാരിയായ വെയ്സ്റ്റ് മാനേജ്മെൻ്റാണ് നിലവിലുള്ള വിഷയം. കൂടംകുളത്ത് എന്ത് സംഭവിച്ചാലും അത് കേരളത്തേയും ദോഷകരമായി ബാധിക്കും.

കൂടംകുളം വിഷയം ചർച്ചയാകുമ്പോഴാണ് മുല്ലപ്പെരിയാർ വിവാദവും ഉയർന്നുവരുന്നത്. തമിഴൻമാരും മലയാളികളും ചേരാൻ പാടില്ലെന്ന രീതിയിൽ രണ്ട് സംസ്ഥാനക്കാർക്കിടയിൽ വിഭജനം ഉണ്ടാക്കുന്നത് രാഷ്ട്രീയക്കാരാണ്. തർക്കം നിലനിർത്തി കൊണ്ടുപോകുകയാണ് രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം. മലയാളികളൊക്കെ ചാവട്ടെ തങ്ങൾക്ക് വെള്ളം മാത്രം മതി എന്ന് പറയുന്ന ഒരു തമിഴനേയും കണ്ടിട്ടില്ല. അതുപോലെ ഞങ്ങൾക്ക് ജീവിച്ചാൽ മതി എന്ന് മാത്രം പറയുന്ന മലയാളിയേയും കണ്ടിട്ടില്ല.

'തർക്കത്തിൽ ഇടപെടാതെ കേന്ദ്രം വിഷയം സങ്കീര്‍ണമാക്കുന്നു'

ബേബി ഡാം ബലപ്പെടുത്താനുള്ള മരംമുറി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഉണ്ടായതല്ല. പ്രതിപക്ഷ കക്ഷികൾ അത് വലിയ വിഷയമാക്കിയതോടെ പിൻവലിച്ചു. ഇതേ രാഷ്ട്രീയ കളിയാണ് തമിഴ്‌നാട്ടിലും നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ നടക്കുന്ന തർക്കത്തിൽ ഇടപെടാതെ കേന്ദ്ര സർക്കാരും വിഷയം സങ്കീർണമാക്കി നിലനിർത്തുകയാണ്. ഡാം സുരക്ഷിതമായി എല്ലാം കാലവും നിലനിൽക്കണമെന്നില്ല.

അതിന് എന്ത് പരിഹാരമാണ് കണ്ടെത്തേണ്ടത് എന്നതിലാണ് ചർച്ച നടക്കേണ്ടത്. അത് ഇരു കൂട്ടർക്കിടയിലും നടക്കുന്നില്ല. രാഷ്ട്രീയക്കാരെ മാറ്റി നിർത്തി ഇരു സംസ്ഥാനങ്ങളിലെയും വിദഗ്‌ധരായ ഒരു കമ്മറ്റി പഠനം നടത്തിയാൽ മുല്ലപ്പെരിയാറിൽ ശാശ്വത പരിഹാരം ഉണ്ടാകും.

'കാര്‍ഷിക നിയമത്തിലെ പിന്മാറ്റം, യു.പി കൈവിടാതിരിക്കാന്‍'

സമരം നടത്തുന്ന കർഷകരെ അനുനയിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപഹാരമല്ല. 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമാണത്. 2024ൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചാലേ ആർ.എസ്‌.എസ് - ബി.ജെ.പി കൂട്ടുകെട്ടിൻ്റെ കണക്കുകൂട്ടലുകൾ നടപ്പിലാകുകയുള്ളൂ. ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങൾ കൈവിട്ട് പോയാൽ കണക്കുകൂട്ടലുകൾ പൊളിയുമെന്ന ആശങ്കയിൽ നിന്നാണ് കർഷകർക്ക് കേന്ദ്രം വഴങ്ങിയത്.

'വേട്ടയാടല്‍ മന്‍മോഹന്‍റെ കാലം മുതല്‍'
വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതാണ് സർക്കാരുകളുടെ നയം. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ തുടങ്ങിയതാണ് ഈ വേട്ടയാടൽ. കൂടംകുളം സമരത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ തന്നെ ഡബിൾ ഏജൻ്റായി മുദ്രകുത്തി. വിദേശ പണംകൊണ്ട് രാജ്യത്ത് സമരം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു അത്. നിരവധി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കുടുക്കാൻ നോക്കി.

എന്നാൽ, ഒന്നും തെളിയിക്കാനോ ഒരു ദിവസം തന്നെ ജയിലിടക്കാനോ അവർക്ക് കഴിഞ്ഞില്ല. ചോദ്യങ്ങൾ ഉയർത്തുന്ന സാധാരണക്കാർ ഒന്നും അറിയാത്ത വിഡ്ഡികളാണെന്ന ധാരണയാണ് രാജ്യം ഭരിക്കുന്നവർക്കുന്നവര്‍ക്ക് ഉള്ളത്. അവർ മുദ്രകുത്തിയ 'ദേശദ്രോഹി'യായി ജീവിക്കാൻ തന്നെയാണ് തൻ്റെ ആഗ്രഹമെന്നും എസ്‌.പി ഉദയകുമാര്‍ പറഞ്ഞു.

കേരളത്തില്‍ നിന്നും പി.ജി, അമേരിക്കയില്‍ നിന്നും പി.എച്ച്.ഡി

നാഗർകോവിലിൽ 1959ൽ ജനിച്ച ഉദയകുമാർ, തമിഴ്‌നാട്ടിൽ നിന്നുതന്നെ പ്രാഥമിക വിദ്യാഭ്യാസം നേടി. 1979 മുതൽ 81 വരെ കേരള സർവകലാശാലയിൽ പഠിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി. 1989-90 കാലത്ത് അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ സമാധാന പഠനത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. 1990-96 കാലത്ത് ഹവായ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാഷ്ട്രമീമാംസയിൽ പിഎച്ച്.ഡി നേടി.

അന്താരാഷ്ട്ര ആണവ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ നേതാവ്, അമേരിക്ക, റഷ്യ, എത്യോപ്യ, ഡൽഹി ശ്രീരാം കോളജ് എന്നിവിടങ്ങളിൽ സർവകലാശാല അദ്ധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, ഗാന്ധിയൻ തത്വചിന്തയിൽ ഗവേഷകൻ, മതസാഹോദര്യത്തിനായുള്ള മുന്നേറ്റങ്ങളിൽ പങ്കാളി എന്നീ മേഖലകളിൽ പ്രശസ്‌തനാണ്. ഗ്രീൻ പൊളിറ്റിക്‌സ് ഇൻ ഇന്ത്യ (Green Politics in India) എന്ന പുസ്‌തകത്തിൻ്റെ രചയിതാവാണ്. കെ റെയിൽ വിരുദ്ധ പ്രതിഷധ കൂട്ടായ്‌മയിൽ പങ്കാളിയാവാനാണ് രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം എസ്‌. പി ഉദയകുമാർ കേരളത്തിൽ എത്തിയത്.

ALSO READ: Surprise Lamb| മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിൽ, മൂക്കിന് പകരം സുഷിരം; കൗതുകമായി ആട്ടിൻകുട്ടി

Last Updated :Nov 23, 2021, 12:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.