കോട്ടയം: നിപ്പയും പ്രളയവും കാരണം മൂന്ന് വർഷമായി പ്രതിസന്ധി നേരിടുന്ന കുമരകം ടൂറിസം മേഖലയെ വീണ്ടും തകർത്ത് കൊവിഡ് വ്യാപനവും. കായല്‍ ടൂറിസം പ്രധാന വരുമാനമാക്കി ജീവിക്കുന്ന നിരവധിയാളുകളുടെ തൊഴിലാണ് നിലവില്‍ നഷ്ടമായത്. മൂന്ന് മാസത്തില്‍ അധികമായി കുമരകം മേഖലയിലെ റിസോർട്ടുകളൾ അടഞ്ഞും ടൂറിസം മേഖലയുടെ പ്രധാന വരുമാനമായ ഹൗസ് ബോട്ടുകൾ കരയ്ക്കും കിടക്കാൻ തുടങ്ങിയിട്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നവരാണ് വഞ്ചിവീട് ഉടമകൾ. ലക്ഷങ്ങൾ ചെലവിട്ടാണ് സീസണിന് മുൻപായി വഞ്ചി വീടുകൾ മോടി പിടിപ്പിച്ചത്. ജനുവരി മാസത്തിൽ തന്നെ കൊവിഡ് 19 ലോക വ്യാപകമാകാൻ തുടങ്ങിയതോടെ കുമരകത്തേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ ഇടിവുണ്ടായി.
വൻതുക ചിലവാകുന്ന വഞ്ചി വീടുകളുടെ ഡ്രൈഡോക്കിങ് സർവേ, മലീനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയുടെ സമയപരിധി നീട്ടി നൽകണമെന്നും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. കൂടാതെ ലോക്ക് ഡൗൺ അവസാനിച്ച് ടൂറിസം മേഖല ഉണരുന്നതിന് മുൻപായി വഞ്ചി വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി പ്രത്യേക പലിശ രഹിത വായ്‌പ നൽണമെന്നും ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. 1200 ഹൗസ് ബോട്ടുകളും 700 ശിക്കാര ബോട്ടുകളുമാണ് കുമരകത്തുള്ളത്. കൊവിഡിനെ തുടർന്നുണ്ടായ ഈ പ്രതിസന്ധിയെ അതീജിവിക്കാൻ സർക്കാർ സഹായത്തിനായി കാത്തിരിക്കുകയാണ് ഇവർ.