കൊല്ലം: പെരുമണ്‍ എഞ്ചിനിയറിങ് കേളജില്‍ നിന്ന് വിനോദയാത്ര പുറപ്പെടും മുമ്പ് നടത്തിയ ആഘോഷങ്ങള്‍ക്കിടെ ടൂറിസ്‌റ്റ് ബസിന് തീ പിടിച്ചു. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. വിനോദയാത്ര ആരംഭിക്കുന്നതിന് മുന്‍പായി ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചായിരുന്നു ബസ് ജീവനക്കാരുടെ അഭ്യാസ പ്രകടനം.
പൂത്തിരിയില്‍ നിന്നാണ് തീ ബസിലേക്ക് പടര്‍ന്നത്. ജിവനക്കാര്‍ പെട്ടന്ന് തീ അണച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തിൽ കോളജിന് പങ്കില്ലെന്നും ഉത്തരവാദികൾ ബസ് ജീവനക്കാരാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കോളജ് ടൂറിനായി മൂന്ന് ബസുകളാണ് സജ്ജീകരിച്ചിരുന്നത്. വാഹനങ്ങൾ തമ്മിൽ നടത്തിയ മത്സര പ്രകടനത്തിനിടെയാണ് കൊമ്പന്‍ എന്ന ബസിന് മുകളില്‍ തീ പടര്‍ന്നത്.
പെരുമൺ എഞ്ചിനീയറിങ് കോളജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെന്‍റിലെ വിദ്യാർഥികളുമായി നിലവിൽ യാത്രയിലാണ് ബസ്. ആറ് ദിവസത്തെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. നിയമ ലംഘനങ്ങളുടെ പേരില്‍ നിരവധി തവണ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായ വാഹനം കൂടിയാണ് കൊമ്പന്‍.