കൊല്ലം : ഒരു സംഘം ആളുകൾ മാധ്യമസ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദിച്ചതായി പരാതി. ജനം ടി.വി കൊല്ലം ബ്യൂറോ ക്യാമറ അസിസ്റ്റന്‍റ് അജയകുമാറാണ് ആക്രമണത്തിന് ഇരയായത്. മർദിച്ച് അവശനാക്കി പണവും മൊബൈൽ ഫോണും കവർന്നെന്ന് അജയകുമാര്‍ വ്യക്തമാക്കി.
വെള്ളിയാഴ്‌ച രാത്രി 10 മണിയോടെ ഏഴ് പേരടങ്ങിയ സംഘം കന്‍റോൺമെന്‍റ് സൗത്തിലെ ഓഫിസിലെത്തി മർദിച്ചെന്നാണ് പരാതി. കഴിഞ്ഞദിവസം ഈ സംഘവും പൊലീസുകാരും തർക്കത്തിൽ ഏർപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ അജയകുമാർ മൊബൈലിൽ പകർത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഇരുമ്പുകമ്പി ഉപയോഗിച്ചുള്ള മർദനത്തിൽ അജയകുമാറിന് മുഖത്തും പുറത്തും പരിക്കേറ്റു. തുടർന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഘം കാറിന്‍റെ സി.സി അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണവും പിടിച്ചുപറിച്ചു. ഇവര്‍ ഓഫിസിലെ ഉപകരണങ്ങളും നശിപ്പിച്ചെന്ന് അജയകുമാർ പറയുന്നു.
വധശ്രമം, കവര്‍ച്ച, മര്‍ദനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അക്രമികൾക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ല ഘടകം ആവശ്യപ്പെട്ടു.