ദക്ഷിണ കന്നഡ: കൊവിഡ് നിയന്ത്രണം കര്‍ശനമാക്കിയതിന്‍റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ആളുകള്‍ക്ക് യാത്ര നിഷേധിച്ച് കര്‍ണാടക. രണ്ട് ഡോസ് വിക്‌സിനെടുത്താലും സംസ്ഥാനത്ത് പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന കര്‍ണാടകയുടെ നിലപാട് പ്രതിഷേധത്തിന് ഇടയാക്കി. കേരള-കർണാടക അതിർത്തിയായ തലപാടിയിലാണ് പ്രവേശനം നിഷേധിച്ചത്.
കേരളത്തില്‍ കൊവിഡ് വര്‍ധിക്കുന്നു
ദക്ഷിണ കന്നഡ ജില്ലയിൽ ഉള്‍പ്പെട്ട തലപാടിയില്‍ പ്രവേശനം നിഷേധിച്ചതോടെ കേരളത്തില്‍ നിന്നുള്ള യാത്രികര്‍ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയത്തില്‍ പൊലീസിനോട് കയര്‍ത്തുസംസാരിച്ചതിന് നിരവധി പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. സംസ്ഥാനത്ത് ഞായറാഴ്‌ച മാത്രം 20,728 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
അതിര്‍ത്തിയിലെ പരിശോധന റദ്ദാക്കി, വരിയില്‍ നിന്നവര്‍ മടങ്ങി
ഈ സാഹചര്യം കണക്കിലെടുത്താണ് അതിര്‍ത്തി ജില്ലയില്‍ പരിശോധന കടുപ്പിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലും കൊവിഡ് കേസുകൾ വർധിക്കുന്നു സ്ഥിതിയാണുള്ളത്. ആർ.ടി.പി.സി.ആർ റിപോട്ട് ഇല്ലാത്തവർക്കായി പരിശേധന നടത്താനുള്ള ക്രമീകരണങ്ങൾ തലപാടി അതിർത്തിയില്‍ നേരത്തേ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, കൊവിഡ് പോസിറ്റീവായര്‍വര്‍ അതിര്‍ത്തിയില്‍ ടെസ്‌റ്റിന് എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടുത്തെ പരിശോധന തിങ്കളാഴ്ച മുതല്‍ ഒഴിവാക്കി.
പുതിയ ഉത്തരവ് അറിയാതെ ആർ.ടി.പി.സി.ആർ ടെസ്റ്റിനായി വരിനിന്നവര്‍ക്ക് നിരാശരാകേണ്ടി വന്നു. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിൽ പരീക്ഷ എഴുതാന്‍ പോകുന്നവർക്ക് തിങ്കളാഴ്ച പ്രവേശനം നിഷേധിച്ചില്ല. ഹാൾ ടിക്കറ്റ് കാണിച്ചതിനാല്‍ ഇവരെ കര്‍ണാകടയിലേക്ക് പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. കെ.വി രാജേന്ദ്ര, മാംഗ്ലൂര്‍ പൊലീസ് കമ്മിഷണർ ശശികുമാർ എന്നിവർ തലപാടി ചെക്ക്പോസ്റ്റ് സന്ദർശിച്ച് സുരക്ഷ പരിശോധിച്ചു.
ALSO READ: മാംഗ്ലൂർ സർവകലാശാലയിൽ കേരളത്തിലെ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ