കാസർകോട്: കസര്‍കോട് ഗവ.കോളജില്‍ അതിക്രമിച്ച് കയറി പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. കാസര്‍കോട് സിഐക്കും എസ്‌പിക്കുമാണ് പ്രിന്‍സിപ്പാള്‍ ഡോ.എം രമ പരാതി നല്‍കിയത്.
സംഭവം നടന്നതിങ്ങനെ...
കോളജിൻ്റെ മെയിൻ ബ്ലോക്കിൻ്റെ അറ്റകുറ്റ പണി നടക്കുന്നത് നോക്കാൻ കോളജ് പ്രിൻസിപ്പാൾ ഡോ. എം.രമ അറ്റൻ്റർ രാജേഷുമൊത്ത് നടന്ന് പോകുന്ന നേരം 22-ാം നമ്പർ ക്ലാസ് മുറിയിൽ കോളജിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത കുറച്ച് ആളുകള്‍ കൂടിയിരിക്കുകയും നിൽക്കുകയും ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്‌തതതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്.
അനുവാദമില്ലാതെ എന്തിനാണ് ക്ലാസില്‍ കയറിയതിനെ ചോദ്യം ചെയ്‌തപ്പോള്‍ നീയാരാണ് എന്ന് ചോദിച്ച് പ്രവര്‍ത്തകര്‍ മുന്നോട്ട് വരുകയും ആക്രമിക്കാന്‍ ശ്രമിക്കുയും ചെയ്‌തുവെന്നാണ് പ്രിന്‍സിപ്പാളിന്‍റെ പരാതി. 'ഇത് ഞങ്ങളുടെ കോളജാണ്, ഞങ്ങൾക്ക് ഇഷ്‌ടമുള്ളപ്പോൾ ഇവിടെ കയറി വരും ഇഷ്‌ടമുള്ളത് ചെയ്യും" എന്ന് അക്രമികള്‍ പറഞ്ഞതായും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
മുമ്പ് കോളജ് വിദ്യാർഥികളായിരുന്ന എംഎസ്എഫ് നേതാവ് താഹ ചേരൂർ, അറഫാത്ത് കൊവ്വൽ, അനസ് , ഇർഷാദ് എന്നിവരും കണ്ടാലറിയുന്ന മുതിർന്ന പാർട്ടിക്കാർ എന്ന് തോന്നിപ്പിക്കുന്ന മുപ്പതോളം ആളുകളും കോളജ് വിദ്യാർഥികളും എംഎസ്എഫ് നേതാക്കന്മാരുമായ ഷഹബാസ് അബ്‌ദുള്ള , ഇർഫാൻ എന്നിവരുമാണ് തന്നെ ആക്രമിച്ച് ദേഹോപദ്രവം ഏല്‍പിക്കാൻ ശ്രമിച്ചത് എന്ന് പ്രിൻസിപ്പാൾ പരാതിയിൽ പറയുന്നു.
Also Read:ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍
"ഞങ്ങളുടെ പിള്ളാരെ നിയന്ത്രിച്ച് നീ ഇവിടെ പ്രിൻസിപ്പാളായി വിലസണ്ട, കൊല്ലുക തന്നെ ചെയ്യും" എന്ന് ആക്രോശിച്ച് അനസും ഇർഷാദും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കോളജിൽ വലിയ രീതിയിൽ ശല്യമുണ്ടാക്കുന്നത് കൊണ്ട് പെൺകുട്ടികളുൾപ്പെടെയുള്ളവരുടെ പരാതികളുണ്ടായതിനാൽ കോളജിൽ പുറത്ത് നിന്നുള്ളവർ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ നടത്താൻ ആർക്കും കോളജിൽ അനുവാദം കൊടുക്കുകയോ അങ്ങനെയുള്ള യോഗങ്ങൾ നടക്കുകയോ ചെയ്യാറില്ലെന്ന് പ്രിൻസിപ്പാൾ പറയുന്നു.