ഇടുക്കി: സ്വകാര്യ കമ്പനി രൂപീകരിച്ച് സര്‍ക്കാര്‍ ഭുമിയില്‍ ടൂറിസം നിക്ഷേപം നടത്താന്‍ ബിജെപി നേതാവ് ശ്രമിച്ചതിന്‍റെ തെളിവുകള്‍ പുറത്ത്. പ്രകൃതി സംരക്ഷണത്തിന്‍റെ മറവില്‍ ഇടുക്കിയിലെ ടൂറിസം മേഖലയില്‍ വന്‍കിട നിക്ഷേപമെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വരുന്നത്. ബിജെപി ഉടുമ്പന്‍ചോല നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റും അധ്യാപകനുമായ ജോണികുട്ടി ഒഴുകയിലിനെതിരെയാണ് ആരോപണം.
2008ല്‍ രൂപീകൃതമായ സ്‌പൈസ് എര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ടച്ചര്‍ ആന്‍ഡ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മുന്‍ നിര്‍ത്തിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്ന തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഹോട്ടല്‍, ടൂറിസം രംഗത്തെ നിര്‍മാണങ്ങളും നിക്ഷേപങ്ങളുമാണ് കമ്പനിയുടെ ലക്ഷ്യമായി വിവരിച്ചിരിയ്ക്കുന്നത്.
ബന്ധുക്കള്‍ അംഗങ്ങളായ കമ്പനി രൂപീകരിച്ചു: ജോണികുട്ടിയും ഇയാളുടെ അടുത്ത ബന്ധുക്കളുമാണ് കമ്പനിയുടെ പ്രധാന ഡയറക്‌ടർ ബോര്‍ഡ് അംഗങ്ങള്‍. ഇതേ കമ്പനിയുടെ നേതൃത്വത്തില്‍, ഇടുക്കിയിലെ അതിര്‍ത്തി മേഖലയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കാറ്റാടികള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുത്തിരുന്നു. മറ്റൊരു കമ്പനിയുടെ പേരില്‍ കാറ്റാടികള്‍ സ്ഥാപിക്കുന്നതിനായി വന്‍ ഭൂമി തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്.
2019ല്‍ മേഖലയില്‍, പാറ ഖനനം ചെയ്ത് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ ശ്രമം നടത്തിയിരുന്നു. പിന്നീട്, റവന്യു വകുപ്പ് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് 80 എക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ജോണികുട്ടി നടത്തിയ കൈയേറ്റം റവന്യു വകുപ്പ് അടുത്തിടെ ഒഴിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ് ഇയാള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.
Also Read: മന്‍കുത്തിമേട്ടിലെ അനധികൃത കൈയേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു
ഇതിന് പിന്നാലെ തന്‍റെ കൈവശമുള്ള ഭൂമിയിലെ സ്വഭാവിക പരിസ്ഥിതി സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ് സമൂഹ മാധ്യമ വീഡിയോയിലൂടെ ഇയാള്‍ രംഗത്ത് എത്തി. എന്നാല്‍ ഭൂമി തന്‍റേതെന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഇതുവരെ ഇയാള്‍ റവന്യൂ വകുപ്പില്‍ ഹാജരാക്കിയിട്ടില്ല.
ഭൂമിയില്‍ നിര്‍മാണം നടത്തി: ചതുരംഗപ്പാറ വില്ലേജിലെ മൂന്ന് സര്‍വേ നമ്പറുകളിലായി കിടക്കുന്ന 80 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് ജോണികുട്ടി ഒഴുകയില്‍ കൈവശപെടുത്തിയിരുന്നത്. ടൂറിസം ലക്ഷ്യം വച്ച് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഭൂപരിഷ്‌കരണ നിയമപ്രകാരം നടപടി ആവശ്യപെട്ട് ഭൂരേഖ തഹസില്‍ദാര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
- " class="align-text-top noRightClick twitterSection" data="">
എന്നാല്‍ തന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പ്രകൃതി സംരക്ഷണം മാത്രമാണ് തന്‍റെ ലക്ഷ്യമെന്നാണെന്ന് ജോണികുട്ടി സമൂഹ മാധ്യമങ്ങളിലൂടെ വിവരിച്ചത്. മുപ്പത് വര്‍ഷം മുമ്പ് മുതല്‍ പണം മുടക്കി താന്‍ വാങ്ങിയതാണ് ഭൂമിയെന്നും ഇയാള്‍ അവകാശപ്പെടുന്നു. വാണിജ്യ താത്പര്യമില്ലാതെയാണ് താന്‍ ഈ ഭൂമി സംരക്ഷിച്ചതെന്നും ഇയാള്‍ പറയുന്നു. പ്രദേശത്ത് തന്‍റേയും ഭാര്യയുടെയും പേരില്‍ ഭൂമിയുണ്ടെന്നും ഇതിന് നികുതി അടയ്ക്കുന്നതായും അദ്ദേഹം ഇയാള്‍ വീഡിയോയില്‍ പറയുന്നു. മാത്രമല്ല ഈ ഭൂമയില്‍ മകള്‍ക്ക് പഠിക്കാനായി താന്‍ നിര്‍മാണം നടത്തിയെന്നും ഇയാള്‍ സമ്മതിക്കുന്നുണ്ട്.