മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം: പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

author img

By

Published : Nov 22, 2022, 4:38 PM IST

മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം  പൊലീസ്  kochi model gang rape case  model gang rape case Accused sent to custody  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news

കൊച്ചിയില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്

എറണാകുളം: കൊച്ചിയിൽ മോഡലിനെ കാറില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്. പ്രതികൾ നടത്തിയത് മൃഗീയ കുറ്റകൃത്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, പ്രതി ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകർ കോടതിയിൽ ഹാജരായത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. അഭിഭാഷകരായ ബിഎ ആളൂരും അഫ്‌സലുമാണ് കോടതിയിൽ ഹാജരായത്. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും വിഷയത്തിൽ കോടതി ഇടപെടുകയും ചെയ്‌തു. ആരാണ് താങ്കളുടെ അഭിഭാഷകനെന്ന് പ്രതിയോട് തന്നെ കോടതി ചോദിച്ചു. അഫ്‌സലാണ് അഭിഭാഷകനെന്ന് പറഞ്ഞതോടെ ആളൂർ പിൻവാങ്ങി. പ്രതിയുടെ അമ്മ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ വക്കാലത്ത് ഏറ്റെടുത്തത് എന്നായിരുന്നു ആളൂരിന്‍റെ പ്രതികരണം.

യുവതിയെ ക്ഷണിച്ചത് ഡിംപിള്‍: കഴിഞ്ഞ വ്യാഴാഴ്‌ച (നവംബര്‍ 17) അർധരാത്രിയായിരുന്നു കാസർകോട് സ്വദേശിനിയായ യുവതിയെ വാഹനത്തിൽവച്ച് പീഡനത്തിന് ഇരയാക്കിയത്. ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ കൊടുങ്ങല്ലൂർ സ്വദേശികളായ സുധി, നിധിൻ, വിവേക് തുടങ്ങിയ മൂന്നുപേര്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോയാണ് കൃത്യം നിര്‍വഹിച്ചത്. രാജസ്ഥാൻ സ്വദേശിനിയായ മോഡലിങ് രംഗത്തുള്ള ഡിംപിൾ എന്ന യുവതിയുടെ ക്ഷണപ്രകാരമാണ് ബലാത്സംഗത്തിനിരയായ യുവതി തേവരയിലെ ബാറിൽ ഡിജെ പാർട്ടിയ്‌ക്കെത്തിയത്.

ഡിംപിളിന്‍റെ മൂന്ന് ആൺ സുഹൃത്തുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. മദ്യപാനത്തെ തുടർന്ന് അവശയായ യുവതിയെ രാജസ്ഥാൻ സ്വദേശി ഥാർ വാഹനത്തിൽ യുവാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. വാഹനത്തിൽ കറങ്ങിയ മൂന്ന് യുവാക്കൾ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. തുടർന്ന് അതിജീവിതയെ വീണ്ടും ബാറിലെത്തിച്ചു. ശേഷം, പ്രതിയായ യുവതിയേയും കൂട്ടി യുവാക്കൾ കാക്കനാട്ടെ താമസ സ്ഥലത്ത് യുവതിയെ ഇറക്കിവിടുകയായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പീഡനത്തിനിരയായ യുവതി വെള്ളിയാഴ്‌ച (നവംബര്‍ 18) പുലർച്ചെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സൗത്ത് പൊലീസ് പ്രതികളായ മൂന്ന് യുവാക്കളെയും യുവതിയേയും മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.