പോപ്പുലർ ഫ്രണ്ടുമായി ബന്ധം; കാലടി സ്റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

author img

By

Published : Oct 5, 2022, 3:12 PM IST

Ernakulam policeman suspended due to pfi relation  Ernakulam  പോപ്പുലർ ഫ്രണ്ടുമായി ബന്ധം  കാലടി സ്റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍  Kaladi station Policeman suspended

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സിയാദ് ബന്ധം പുലര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ല പൊലീസ് മേധാവിയുടെ നടപടി

എറണാകുളം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സിയാദ് സിഎയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തു. ജില്ല പൊലീസ് മേധാവിയുടേതാണ് നടപടി.

പോത്താനിക്കാട് എസ്എച്ച്ഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സിയാദ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് വേണ്ടി അനധികൃതമായി ഇടപെട്ടതായി കണ്ടെത്തിയിരുന്നു. ഹർത്താലില്‍ കെഎസ്ആർടിസി ബസുകൾ തകർത്തതിനെ തുടര്‍ന്ന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ കസ്റ്റഡിയിലായ പിഎഫ്‌ഐ പ്രവർത്തകർക്ക് വേണ്ടിയാണ് ഇയാള്‍ ഇടപെട്ടത്.

ഫോണ്‍ നിര്‍ണായക തെളിവായി: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടതായും കേസിന്‍റെയും അറസ്റ്റിന്‍റെയും വിശദവിവരങ്ങളെക്കുറിച്ചും ജാമ്യം ലഭിക്കാനുള്ള സാധ്യതകളെക്കുറിച്ചും അന്വേഷിച്ചെന്നും കണ്ടെത്തി. കാലടി സ്റ്റേഷനിലെ പൊലീസുകാരനായ ഇയാള്‍ മേലധികാരികളുടെ അറിവോ സമ്മതമോ കൂടാതെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.

കസ്റ്റഡിയിലുള്ള പ്രതികളെ കാണാൻ ശ്രമിയ്ക്കുകയും ചെയ്‌തു. പൊലീസുകാരന്‍റെ ഫോൺ പരിശോധനയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരുടെ നമ്പറുകൾ സേവ് ചെയ്‌തിട്ടുള്ളതായും പലപ്പോഴും അവരുമായി ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തി. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ വാട്‌സ്‌ആപ്പിലൂടെ ഈ പൊലീസുകാരന് ചിത്രങ്ങൾ ലഭിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ യുഎപിഎ ആക്‌ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ, കൊലപാതകം മുതലായ കേസുകളിൽ കുറ്റാരോപിതരാണെന്ന് അറിഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇവരുമായി ഇടപെടുന്നതിൽ സിയാദിന്‍റെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

അന്തസിന് കളങ്കംവരുത്തി: പൊലീസ് സേനയുടെ അന്തസിനു കളങ്കം വരുത്തുന്നതും പൊതു ജനങ്ങൾക്കിടയിൽ പൊലീസ് സേനയ്ക്ക്‌ അവമതിപ്പ് ഉണ്ടാക്കുന്നതും തികഞ്ഞ അച്ചടക്ക ലംഘനവും ഗുരുതര വീഴ്‌ചയുമാണ്. ഇക്കാരണത്താലാണ് നടപടിയെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ ഐപിഎസ് അറിയിച്ചു. ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് പുത്തൻകുരിശ് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി. 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ജില്ല പൊലീസ് മേധാവി നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.