ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിച്ച കേസ് ; 75-ാം ദിവസം കുറ്റപത്രം കൈമാറി പൊലീസ്

ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിച്ച കേസ് ; 75-ാം ദിവസം കുറ്റപത്രം കൈമാറി പൊലീസ്
Edayappuram POCSO Case : പോക്‌സോയിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതക ശ്രമം, ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലും പീഡനവും, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
എറണാകുളം: ആലുവ എടയപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികളുടെ എട്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ക്രിസ്റ്റീൽ രാജാണ് (27) മുഖ്യ പ്രതി. എറണാകുളം പോക്സോ കോടതിയിലാണ് ആലുവ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് (Chargesheet Submitted In Aluva Edayappuram POCSO Case).
1262 പേജുകളുള്ള കുറ്റപത്രത്തിൽ 115 സാക്ഷികളുണ്ട്. 30 രേഖകളും, 18 മെറ്റീരിയൽസ് ഒബ്‌ജക്റ്റുകളും തെളിവുകളായിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, ബലാത്സംഗം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പഴുതടച്ച് പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന് എഴുപത്തിയഞ്ചാം ദിവസമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പോക്‌സോയിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതക ശ്രമം, ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലും പീഡനവും, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പീഡിപ്പിച്ച എട്ടു വയസുകാരിയുടെ വീട്ടിൽ നിന്ന് പ്രതി മൂന്ന് മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചിരുന്നു.
എട്ടു വയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമായാണെന്നും പ്രതി പെൺകുട്ടിയുടെ വീട്ടിൽ നേരത്തെയും എത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ നിരവധി മോഷണ കേസുകളും പോക്‌സോ കേസുകളും നിലവിലുള്ളതായും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
സെപ്‌റ്റംബര്‍ ഏഴിന് പുലർച്ചെ രണ്ടേ കാലോടെ നടന്ന സംഭവത്തിൽ മണിക്കൂറുകൾക്കകമായിരുന്നു പൊലീസ് പ്രതിയെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. പെരിയാറിലെ മാർത്താണ്ഡവർമ്മ പാലത്തിനു താഴെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതോടെ ഈ പ്രദേശം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് ഒന്നര മാസം പിന്നിടുന്ന വേളയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിഹാർ സ്വദേശിയായ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുകയും 26 ദിവസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു. തുടർന്ന് പ്രതി അസ്‌ഫാക് ആലത്തിനെ മരണം വരെ തൂക്കി കൊല്ലാനും കോടതി ശിക്ഷിച്ചിരുന്നു. എടയപ്പുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലും പ്രതിക്ക് പരമാവധി ശിക്ഷയുറപ്പാക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തിയത്.
