ആലപ്പുഴ : പൊലീസ് തങ്ങളെ വേട്ടയാടുന്നു എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ആലപ്പുഴ നഗരത്തിൽ നിന്നാരംഭിച്ച പ്രകടനം എസ്.പി ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കേസുകൾ പരിഗണിക്കുന്ന ജഡ്‌ജിമാരുടെ അടിവസ്ത്രത്തിന്‍റെ നിറം കാവിയാണെന്ന് അദ്ദേഹം പരിഹസിച്ചു.
ALSO READ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം ; കുട്ടിക്ക് കൗൺസിലിംഗ് നല്‍കുമെന്ന് പൊലീസ്
ഇരട്ട നീതിയാണ് സംഭവത്തിൽ നടക്കുന്നതെന്നും പൊലീസും സർക്കാരും ചേർന്ന് സംഘപരിവാറിന് കുടപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ല പ്രസിഡന്‍റ് ഷിറാസ് സലിം അധ്യക്ഷത വഹിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളായ അനീസ് മൗലവി, സുധീർ വണ്ടാനം, മുഹമ്മദ് റാഷിദ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രവർത്തകർ ചേർന്ന് റിമാൻഡ് റിപ്പോർട്ട് കത്തിച്ചു.