വമ്പൻമാർ വീഴുമ്പോൾ കുഞ്ഞൻമാർ വാഴുന്നു; ജർമനിക്കെതിരെ ഇരട്ട പ്രഹരം തീർത്ത് ജപ്പാൻ

author img

By

Published : Nov 23, 2022, 8:50 PM IST

Updated : Nov 23, 2022, 9:41 PM IST

FIFA World Cup 2022  ഫിഫ ലോകകപ്പ് 2022  Qatar World Cup  ഖത്തർ ലോകകപ്പ്  ജർമനിയെ അട്ടിമറിച്ച് ജപ്പാൻ  ജപ്പാൻ മിന്നും വിജയം  FIFA World Cup 2022 Japan beat Germany  Japan vs Germany  ജർമനിക്കെതിരെ ഇരട്ട പ്രഹരം തീർത്ത് ജപ്പാൻ

75-ാം മിനിട്ടുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമനിക്കെതിരെ എട്ട് മിനിട്ടിനിടെ രണ്ടു ഗോളുകൾ മടക്കിയാണ് ജപ്പാൻ ജയം സ്വന്തമാക്കിയത്.

ദോഹ: അട്ടിമറികളുടെ ലോകകപ്പായി മാറി ഖത്തർ ലോകകപ്പ്. അർജന്‍റീനയ്‌ക്ക് പിന്നാലെ അടിതെറ്റി ലോക ചാമ്പ്യൻമാരായ ജർമനിയും. ഏഷ്യൻ കരുത്തരായ ജപ്പാന്‍റെ ആക്രമണത്തിന് മുന്നിലാണ് ജർമനി പരാജയപ്പെട്ടത്. 2-1നായിരുന്നു ജപ്പാന്‍റെ തകർപ്പൻ ജയം. 75-ാം മിനിട്ടുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമനിയെ ഏട്ടു മിനിട്ടിനിടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ കൊണ്ടാണ് ജപ്പാൻ അടിയറവ് പറയിച്ചത്. ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി.

തോമസ് മുള്ളറും ഗ്നാബ്രിയും ഉൾപ്പെടുന്ന ജർമൻ ആക്രമണനിരക്കെതിരെ ശക്‌തമായ പ്രതിരോധം തീർത്തും കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലാക്കി ഗോളുകളാക്കിയുമാണ് ജപ്പാൻ വിജയം പിടിച്ചെടുത്തത്. പൊസിഷനിലും പന്തടക്കത്തിലും പാസുകളിലും ജർമനി ജപ്പാനെക്കാൾ ബഹുദൂരം മുന്നിലായിരുന്നു. മത്സരത്തിന്‍റെ മുക്കാൽ സമയവും പന്ത് ജർമനിയുടെ കാലുകളിലായിരുന്നെങ്കിലും വിജയം ജപ്പാനൊപ്പമായിരുന്നു.

ആദ്യ ഗോളുമായി ജർമനി: ആദ്യ 33-ാം മിനിട്ടിൽ ജർമനിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പന്ത് പിടിക്കാൻ മുന്നോട്ടിറങ്ങിയ ജപ്പാൻ ഗോളി റാവുമിനെ ഫൗൾ ചെയ്‌തതോടെ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. ടീമിലെ പരിചയസമ്പന്നനായ ഗുണ്ടോഗൻ അനായാസം പന്ത് വലയിലാക്കി ജർമനിക്ക് ലീഡ് നൽകി. തുടർന്നും ജർമനി ആക്രമണങ്ങളുമായി ജപ്പാൻ ഗോൾ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു.

എന്നാൽ ശക്‌തമായ പ്രതിരോധം കൊണ്ട് ജപ്പാൻ അവയെ തടത്തുകൊണ്ടിരുന്നു. അതിനിടെ ഹാവെർട്‌സ് നേടിയ ഗോൾ ഓഫ്‌സൈഡായി മാറി. ഇതോടെ ആദ്യ പകുതി 1-0ന് ജർമനി സ്വന്തമാക്കി. ആദ്യ പകുതിയിൽ 81 ശതമാനം ബോൾ പൊസിഷനും, അഞ്ച് ഷോട്ട്സ് ഓണ്‍ ടാർഗറ്റുമായി ബഹുദൂരം മുന്നിട്ട് നിന്നുവെങ്കിലും അവയെയൊന്നും ഗോളുകൾ നേടുന്നതിൽ മാത്രം ജർമനി പിന്നാക്കം പോയി.

രണ്ടാം പകുതിയും ആക്രമണത്തോടെയാണ് ജർമനി തുടങ്ങിയത്. 60-ാം മിനിട്ടിൽ ഗുണ്ടോഗന്‍റെ ഗോളെന്നുറച്ച ഷോട്ട് ജപ്പാന്‍റെ ഗോൾ പോസ്റ്റിൽ തട്ടി മാറി. പിന്നാലെ തുടർച്ചയായ ഗോൾ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മുള്ളറെയും ഗുണ്ടോഗനേയും 67-ാം മിനിട്ടിൽ ജർമൻ പരിശീലകൻ ഹാൻസി ഫ്ലിക് പിൻവലിച്ചു. ഇതിനിടെ ചില കൗണ്ടർ അറ്റാക്കുകളുമായി ജപ്പാനും ജർമനിയെ ഞെട്ടിച്ചുകൊണ്ടിരുന്നു.

ജപ്പാന്‍റെ ഇരട്ട പ്രഹരം: 70-ാം മിനിട്ടിൽ ജർമനിയുടെ തുടർച്ചയായ നാല് ഷോട്ടുകളാണ് ജപ്പാൻ ഗോൾകീപ്പർ ഗോണ്ടെ സേവ് ചെയ്‌തത്. പിന്നാലെ ശക്‌തമായി തിരിച്ചെത്തിയ ജപ്പാൻ 75-ാം ജർമനിയെ ഞെട്ടിച്ചുകൊണ്ട് സമനില ഗോൾ സ്വന്തമാക്കി. റിറ്റ്‌സു ഡൊവാനാണ് ജപ്പാനായി ഗോൾ കണ്ടെത്തിയത്. എന്നാൽ അവിടെ കൊണ്ടും അവസാനിപ്പിക്കാൻ ജപ്പാൻ തയ്യാറായില്ല. വിജയ ഗോളിനായി ശ്രമിച്ചുകൊണ്ടിരുന്ന ജർമനിയുടെ പ്രതിരോധ നിരയുടെ പിഴവ് മനസിലാക്കിയ ജപ്പാൻ 83-ാം മിനിട്ടിൽ രണ്ടാം ഗോളും നേടി.

ALSO READ: വിധി പോലും വിറച്ചുപോയി ഇവരുടെ പോരാട്ടത്തിന് മുന്നിൽ; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികൾ

പകരക്കാരനായി വന്ന തകുമ അസാനോയാണ് ജപ്പാനു വേണ്ടി ഗോൾ നേടിയത്. ലോങ് ബോള്‍ സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ അസാനോ ജർമൻ ഗോൾ കീപ്പറെ നിസഹായനാക്കി മനോഹരമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ സമനില ഗോളിനായി ജർമനി പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ജപ്പാൻ പ്രതിരോധത്തെ മറികടക്കാനായില്ല.

Last Updated :Nov 23, 2022, 9:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.