കേപ് ടൗണ്‍ : ഇന്ത്യയുടെ പേസ് ആക്രമണത്തിന്‍റെ കുന്തമുനയാണെങ്കിലും വാണ്ടറേഴ്‌സ് ടെസ്റ്റില്‍ പ്രോട്ടീസിനെതിരെ കാര്യമായ വിക്കറ്റുകള്‍ നേടാന്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് ആയിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് ബുംറയ്‌ക്ക് ലഭിച്ചിരുന്നത്. ഇതോടെ താരത്തിന്‍റെ പ്രകടനവും വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ പുറത്തെ ബഹളങ്ങള്‍ക്ക് അധികം ചെവി കൊടുക്കാതെ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ശ്രമിക്കാറെന്ന് താരം പറഞ്ഞു. കേപ് ടൗണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെയാണ് ബുംറയുടെ പ്രതികരണം. 23.3 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു അഞ്ച് വിക്കറ്റ് നേട്ടം.
'എന്‍റെ പ്രകടനത്തില്‍ സംശയിക്കുന്നവരും, പുകഴ്ത്തുന്നവരും ഉണ്ടാകും. അതെല്ലാം ഓരോ വ്യക്തികളില്‍ അധിഷ്‌ഠിതമാണ്. ഇത്തരങ്ങള്‍ കാര്യങ്ങള്‍ക്ക് അധികം ചെവികൊടുക്കാതെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കാറുള്ളത്. ചില ദിവസങ്ങളില്‍ തനിക്ക് വിക്കറ്റ് കിട്ടും. മറ്റ് ചില ദിവസങ്ങളില്‍ മറ്റ് താരങ്ങള്‍ക്കും. ടീം എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ശ്രമിക്കുന്നത്' - ബുംറ പറഞ്ഞു.
also read: IND VS SA: ഓപ്പണർമാർ വീണു; കേപ് ടൗണിൽ വമ്പൻ ലീഡ് തേടി ഇന്ത്യ
അതേസമയം വിരാട് കോലിക്ക് കീഴില്‍ കളിക്കുകയെന്നത് അത്ഭുതകരമായ അനുഭവമാണെന്നും താരം വിശദീകരിച്ചു. ടീമംഗങ്ങള്‍ക്ക് പിന്തുണ നല്‍കി, ടീമിലേക്ക് ഏറെ ഊർജമെത്തിക്കാന്‍ കഴിയുന്നയാളാണ് കോലിയെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.