ഈ പേരുകൾ ഓർത്തുവെച്ചോളൂ, നാളത്തെ ഇന്ത്യൻ ടീമില്‍ ഇവരുണ്ടാകും... ക്യാപ്‌റ്റനായി കുങ്‌ഫു പാണ്ഡ്യയോ

author img

By

Published : May 31, 2022, 6:56 PM IST

India's got Talent: IPL unearths next gen of fast bowlers  potential captain  തിലക് വർമ്മ  ഉമ്രാൻ മാലിക്ക്  മൊഹ്‌സിൻ ഖാൻ  IPL 2022  new talents in 1pl 2022  next gen of fast bowlers in ipl  hardik pandya captiancy

യുവ പ്രതിഭകൾക്കൊപ്പം പഴയ പടക്കുതിരകളും സടകുടഞ്ഞ് എഴുന്നേറ്റ് വമ്പൻ പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിലെത്താൻ അവസരം ചോദിക്കുന്നതിനും ഈ ഐപിഎല്‍ സീസൺ സാക്ഷിയായി.

ന്യൂഡൽഹി: ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങൾക്കും ഒരു കാലത്തും ക്ഷാമമില്ലാത്ത നാടാണ് ഇന്ത്യ. ക്രിക്കറ്റ് പോലെ ഇത്രയും പ്രചാരമുള്ള മറ്റൊരു ഗെയിമും ഇന്ത്യയിലില്ല. ഗവാസ്‌കറും കപിലും സച്ചിനും കോലിയും ബാറ്റുമായി ക്രീസിലെത്തുമ്പോൾ വാങ്കഡെയും ഈഡൻ ഗാർഡനും ചിന്നസ്വാമിയും ചെപ്പോക്കുമെല്ലാം ക്രിക്കറ്റ് ആവേശത്താല്‍ ആർപ്പുവിളിക്കും.

ലോകത്തിന് ക്രിക്കറ്റ് ദൈവത്തെയും രാജാക്കാൻമാരെയും സമ്മാനിച്ച ഇന്ത്യയില്‍ നിന്ന് ഒരു പിടി രാജകുമാരൻമാർ കൂടി ലോകത്തിന് മുന്നില്‍ അവതരിച്ചു കഴിഞ്ഞു. അതിനാണ് ഇക്കഴിഞ്ഞ ഐപിഎല്‍ സീസൺ സാക്ഷിയായത്. താരസമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഇവരില്‍ ആരൊക്കെ എത്തും എന്നാണ് ഇനി ക്രിക്കറ്റ് ആരാധകർക്ക് അറിയേണ്ടത്.

യുവ പ്രതിഭകൾക്കൊപ്പം പഴയ പടക്കുതിരകളും സടകുടഞ്ഞ് എഴുന്നേറ്റ് വമ്പൻ പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിലെത്താൻ അവസരം ചോദിക്കുന്നതിനും ഈ ഐപിഎല്‍ സീസൺ സാക്ഷിയായി.

രാജകുമാരൻമാർ ഇവരാണ്: തുടർച്ചയായി 150 കിലോമീറ്ററിന് മുകളില്‍ പന്തെറിഞ്ഞിരുന്ന വിദേശ ബൗളർമാരെ കാണുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എന്നും അസൂയയായിരുന്നു. എന്നാൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ജമ്മു കശ്‌മീരിൽ നിന്നും ഉമ്രാൻ മാലിക്കിന്‍റെ വരവ്.

തുടർച്ചയായി 150 കിലോമീറ്ററിലധികം വേഗതയില്‍ പന്തെറിയുന്ന ഉമ്രാൻ മാലിക് ആരാധകരുടെ ക്രിക്കറ്റ് പണ്ഡിറ്റുകളുടെയും റഡാറിൽ പതിഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്കുള്ള വിളിക്കൊപ്പം ഈ ഐപിഎല്ലിലെ എമർജിങ് പ്ലയറായും ഉമ്രാൻ തിരഞ്ഞെടുക്കപ്പെട്ടു.

മൊഹ്‌സിൻ ഖാൻ: ഈ ഐപിഎല്ലിലെ മറ്റൊരു പ്രധാന കണ്ടെത്തലാണ് മൊഹ്‌സിൻ ഖാൻ എന്ന പേസർ. 5.96 ഇകണോമിയുമായി (റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്ക്) സുനിൽ നരെയ്‌ന് പിന്നിൽ ഈ സീസണിലെ മികച്ച രണ്ടാമത്തെ താരം. വേഗം കൊണ്ടും കൃത്യത കൊണ്ടും അതിശയിപ്പിച്ച ഉത്തർപ്രദേശ് താരം. നിർണായക മത്സരങ്ങളിലെല്ലാം ലഖ്‌നൗവിനായി തകർത്തെറിഞ്ഞ യുവ ഇടംകൈയ്യൻ പേസർ തന്‍റെ അരങ്ങേറ്റ സീസൺ ഗംഭീരമാക്കി.

ഇനിയുമുണ്ട് താരങ്ങൾ: ഗുജറാത്ത് ടൈറ്റൻസിന്‍റെ യഷ് ദയാൽ, രാജസ്ഥാൻ റോയൽസിന്‍റെ കുൽദീപ് സെൻ എന്നിവരും വേഗം കൊണ്ടും കൃത്യത കൊണ്ടും മികവ് തെളിയിച്ചവരാണ്. ചെന്നൈ സൂപ്പർ കിങ്ങ്‌സ് പേസർമാരായ മുകേഷ് ചൗധരി, സിമർജീത് സിംഗ് എന്നിവരും ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് പവർഹൗസിലേക്ക് അവസരം ചോദിച്ചു കഴിഞ്ഞു.

അടിച്ചുതകർക്കാനും ആളുണ്ട്: ഐ‌പി‌എൽ 15-ാം സീസണിന്‍റെ പ്രധാന കണ്ടെത്തലുകളിൽ ഒരാളാണ് തിലക് വർമ. 14 മത്സരങ്ങളിൽ നിന്നായി 397 റൺസ് നേടിയ തിലക് മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിലും മികച്ചു നിന്നു. പഞ്ചാബ് കിംഗ്‌സിന്‍റെ വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മയും തിളക്കമാർന്ന പ്രകടനം നടത്തി.

ഹൈദരാബാദിന്‍റെ മറ്റ് അൺക്യാപ്പ്ഡ് ബാറ്റർമാരായ രാഹുൽ ത്രിപാഠി, ഓപ്പണറായി മികച്ച പ്രകടനം കാഴ്‌ചവച്ച അഭിഷേക് ശർമ്മ എന്നിവരും ഇന്ത്യൻ ടീമിന്‍റെ വാതിലിന് മുന്നിലുണ്ട്.

അമ്പരപ്പിച്ച കുങ്‌ഫു പാണ്ഡ്യ: ഐപിഎല്ലിലെ കറുത്ത കുതിരകളായ ഗുജറാത്ത് ടൈറ്റൻസിന്‍റെ നായകൻ ഹാർദിക് പാണ്ഡ്യയുടെ ഉയിർത്തെഴുന്നേൽപ്പിനാണ് ഈ ഐപിഎൽ വേദിയായത്. ഗുജറാത്ത് ടൈറ്റന്‍സ് കപ്പുയര്‍ത്തിയതോടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ പേരും ഉയര്‍ന്നുകഴിഞ്ഞു. ടീം ഇന്ത്യയുടെ ഭാവി ക്യാപ്‌റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ കാണുന്നവരുണ്ട്.

ഫിറ്റ്ന‌സില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയവരെ കാഴ്‌ചക്കാരാക്കി പരിക്കേല്‍ക്കുമെന്ന പേടി കൂടാതെ പന്തെടുക്കാന്‍ തയ്യാറായതും ബാറ്റിങ്ങില്‍ വമ്പന്‍ പേരുകാര്‍ ഇല്ലാത്തതിന്‍റെ കുറവ് പരിഹരിക്കാന്‍ നാലാം നമ്പറില്‍ ക്രിസീലെത്തിയ താരം നിർണായകഘട്ടത്തിൽ ഗുജറാത്ത് ടീമിന്‍റെ രക്ഷകനായതും ശ്രദ്ധിക്കേണ്ടതാണ്.

പോരിനിറങ്ങാൻ പഴയപടക്കുതിരകൾ: ബാംഗ്ലൂരിനായി ഫിനിഷറുടെ റോളിൽ തിളക്കമാർന്ന പ്രകടനം നടത്തിയതാണ് കാർത്തികിന് 3 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനായത്. 191.33 സ്ട്രൈക്ക് റേറ്റിൽ 287 റൺസാണ് കാർത്തിക് സീസണിൽ അടിച്ചെടുത്തത്. ഐപിഎൽ മെഗതാരലേലത്തിൽ എല്ലാവരും തഴഞ്ഞെങ്കിലും അവസാന നിമിഷത്തിൽ കൊൽക്കത്തയിൽ ഇടം പിടിച്ച പേസർ ഉമേഷ്‌ യാദവിന്‍റെ ഗംഭീര തിരിച്ചുവരവിനും ഈ സീസൺ സാക്ഷിയായി.

പവർപ്ലേയിൽ തന്റെ ടീമിന് സ്ഥിരമായി മികച്ച തുടക്കം നൽകിയ ഉമേഷ് ഐപിഎല്ലിന്‍റെ തുടക്കത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. പ്രായവും ടി20 മത്സരത്തിന് ഇണങ്ങുന്ന താരമല്ലന്നുമുള്ള വിമർശനങ്ങൾക്ക് മറുപടിയായിരുന്നു വൃദ്ധിമാൻ സാഹയുടെ പ്രകടനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.