IND vs NZ : കിവികളെ പറപ്പിക്കാന്‍ ഇന്ത്യ ; ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റായ്‌പൂരില്‍

IND vs NZ : കിവികളെ പറപ്പിക്കാന്‍ ഇന്ത്യ ; ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റായ്‌പൂരില്‍
ഷഹീദ് വീർ നാരായൺ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1:30 മുതലാണ് മത്സരം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാനാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്
റായ്‌പൂര്‍ : ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ രാജ്യാന്തര മത്സരത്തിന് വേദിയാകുന്ന റായ്‌പൂരില്‍ ഉച്ചയ്‌ക്ക് 1:30- നാണ് കളി തുടങ്ങുക. രണ്ടാം പോരാട്ടത്തില്‍ വിജയക്കൊടി നാട്ടി പരമ്പര ഉറപ്പിക്കാനാകും രോഹിത് ശര്‍മയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.
ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനം 12 റണ്‍സിന് സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലാണ്. അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ക്ക് മേല്‍ കടുത്ത വെല്ലുവിളി തീര്‍ത്ത് പരമ്പരയില്‍ ഒപ്പമെത്താനാകും ന്യൂസിലന്‍ഡിന്‍റെ ശ്രമം. പരമ്പര കൈവിട്ടാല്‍ ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും കിവീസിന് നഷ്‌ടമാകുമെന്നതിനാല്‍ ഇന്ന് തീപാറും പോരാട്ടം ഉറപ്പ്.
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ബാറ്റര്‍മാരുടെ പ്രകടനം തന്നെയാകും ഇന്നും നിര്‍ണായകമാവുക. ഹൈദരാബാദില്‍ ഇരട്ട സെഞ്ച്വറിയടിച്ച ശുഭ്‌മാന്‍ ഗില്ലിനൊപ്പം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരും മികവിലേക്കുയര്‍ന്നാല്‍ റായ്‌പൂരിലും റണ്‍ ഒഴുകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
എന്നാല്‍ ബോളിങ്ങില്‍ കാര്യമായ മേന്മകളൊന്നും എടുത്ത് പറയാനില്ല. വിക്കറ്റ് വേട്ട തുടരുന്ന മുഹമ്മദ് സിറാജിലാണ് ടീമിന്‍റെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ പരിക്കിന്‍റെ ലക്ഷണം കാണിച്ച മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലുണ്ടാകുമോ എന്നതില്‍ മാത്രമാണ് നിലവില്‍ ആശങ്ക നിലനില്‍ക്കുന്നത്.
-
Warm welcome for #TeamIndia here in Raipur ahead of the 2⃣nd #INDvNZ ODI 👏 👏 pic.twitter.com/wwZBNjrn0W
— BCCI (@BCCI) January 19, 2023
ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ അവസാനം വരെ പൊരുതിയാണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയത്. മത്സരത്തില്‍ ഏഴാമനായി ക്രീസിലെത്തിയ മൈക്കിള്‍ ബ്രേസ്‌വെല്ലിന്‍റെ ബാറ്റിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വെള്ളം കുടിച്ചിരുന്നു. പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തിലും ബ്രേസ്‌വെല്ലിന്‍റെ ബാറ്റ് ശബ്‌ദിക്കുമെന്നാണ് കിവീസിന്‍റെ പ്രതീക്ഷ.
നായകന്‍ ടോം ലാഥം, ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ക്ക് ആദ്യ മത്സരത്തില്‍ മികവിലേക്കുയരാന്‍ സാധിച്ചിരുന്നില്ല. ഇവരെല്ലാം ഫോം വീണ്ടെടുത്താല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. പരിചയ സമ്പന്നരായ ബോളര്‍മാരുടെ അഭാവവും കിവീസിന് തിരിച്ചടിയാണ്.
പിച്ച് റിപ്പോര്‍ട്ട്: റായ്‌പൂരിലെ ഷഹീദ് വീർ നാരായൺ സിങ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ആദ്യ അന്താരാഷ്‌ട്ര മത്സരമാണിത്. നേരത്തെ ചില ഐപിഎല്‍ മത്സരങ്ങളും ചാമ്പ്യന്‍സ് ലീഗ് ടി20 മത്സരങ്ങളും മാത്രമാണ് റായ്‌പൂരില്‍ കളിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും സന്തുലിതമായ ഈ വിക്കറ്റില്‍ ബോളര്‍മാര്‍ക്കും കാര്യങ്ങള്‍ അനുകൂലമായാല്‍ ശരാശരി 260-280 റണ്‍സ് പ്രതീക്ഷിക്കാം. ഹൈദരാബാദിലേതിന് സമാനമായ ചൂടും ഈര്‍പ്പവുമാണ് റായ്‌പൂരിലും പ്രതീക്ഷിക്കുന്നത്.
-
Inside #TeamIndia's dressing room in Raipur! 👌 👌
— BCCI (@BCCI) January 20, 2023
𝘼 𝘾𝙝𝙖𝙝𝙖𝙡 𝙏𝙑 📺 𝙎𝙥𝙚𝙘𝙞𝙖𝙡 👍 👍 #INDvNZ | @yuzi_chahal pic.twitter.com/S1wGBGtikF
കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും കളി തത്സമയം വീക്ഷിക്കാം.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെഎസ് ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ഷഹ്‌ബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.
ന്യൂസിലന്‍ഡ് സ്‌ക്വാഡ്: ടോം ലാഥം (സി), ഫിൻ അലൻ, ഡഗ് ബ്രേസ്‌വെൽ, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്‌മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്‍റ്‌നർ, ഹെൻറി ഷിപ്ലി, ഇഷ് സോധി, ബ്ലെയർ ടിക്‌നർ.
