രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് അരങ്ങുണരുന്നു; ബിജെപി സ്ഥാനാർഥിയിലേക്ക് ഒറ്റുനോക്കി ദേശീയ രാഷ്‌ട്രീയം

author img

By

Published : Jun 9, 2022, 9:27 PM IST

bjp candidate in President poll  President poll in india  President election  രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്  രാഷ്‌ട്രപതി ബിജെപി സ്ഥാനാർഥി

ദേശീയ രാഷ്‌ട്രീയത്തിലും അണികൾക്കിടയിലും പരിചിതമായ മുഖമാണോ രാഷ്‌ട്രപതി സ്ഥാനാർഥിത്വത്തിലേക്ക് വരിക, അതോ പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സ്ഥാനാർഥിയെ തെരഞ്ഞെടുക്കുമോ എന്നതിനെ വളരെ ആകാംക്ഷയോടെയാണ് രാഷ്‌ട്രീയ നിരീക്ഷകർ നോക്കുന്നത്.

ന്യൂഡൽഹി: വീണ്ടുമൊരു രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനായി രാജ്യം കച്ചമുറുക്കുന്ന ഘട്ടത്തിൽ സ്ഥാനാർഥികൾ ആരാകുമെന്ന ചർച്ച ആളിക്കത്തുകയാണ് ദേശീയ രാഷ്‌ട്രീയത്തിൽ. ലോക്‌സഭയിലും രാജ്യസഭയിലും മുൻതൂക്കമുള്ള ഭാരതീയ ജനത പാർട്ടിക്ക് വിജയം എന്നത് ബാലികേറാമല അല്ലാതിരിക്കെ ആരാണ് സ്ഥാനാർഥി എന്നതിനെ കുറിച്ച് സൂചനകൾ ഒന്നും പാർട്ടി നേതാക്കൾ നൽകിയിട്ടില്ല. ഓരോ എംഎൽഎയുടെയും വോട്ടിന് മറ്റ് ഏത് സംസ്ഥാനത്തേക്കാളും മൂല്യമുള്ള ഉത്തർപ്രദേശിൽ ഉൾപ്പെടെ പാർട്ടിയുടെ അസൂയാവഹമായ വിജയം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേട്ടം വർധിപ്പിക്കുകയാണുണ്ടായത്.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് 2017ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനെക്കാൾ എംഎൽഎമാർ കുറവാണെങ്കിലും എംപിമാരുടെ എണ്ണത്തിൽ വർധനവുണ്ടാകുകയാണ് ചെയ്‌തത്. ഭരണകക്ഷിയായ എൻഡിഎയ്ക്ക് 50 ശതമാനത്തോളം വോട്ടർമാരുടെ പിന്തുണ ഉണ്ടെന്നാണ് പാർട്ടിയുടെ അവകാശവാദം. ആന്ധ്രാപ്രദേശിലെ ഭരണപക്ഷമായ വൈഎസ്ആർസിപിയുടെയും ഒഡിഷയിലെ ബിജു ജനാതാദളിന്‍റെയും പിന്തുണ എൻഡിഎയ്ക്കുള്ള പശ്ചാത്തലത്തിൽ വിജയത്തെ കുറിച്ച് പാർട്ടിക്ക് ആശങ്കപ്പെടേണ്ടതില്ല. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ പിന്തുണയും ബിജെപിക്കുണ്ട്.

ഒന്നിൽ കൂടുതൽ നേതാക്കൾക്ക് മുൻതൂക്കമുള്ള സാഹചര്യത്തിൽ രാഷ്‌ട്രപതി സ്ഥാനാർഥിയായി ആരെ തെരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പം പാർട്ടി അണികൾക്കിടയിലും നേതാക്കൾക്കിടയിലും വന്നാൽ അതിൽ ആശ്ചര്യപ്പെടേണ്ടതില്ല. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പരാജയഭീതി അൽപം പോലും ഇല്ലാത്ത ഭാരതീയ ജനത പാർട്ടിയുടെ സ്ഥാനാർഥി ആരാകുമെന്നതും തെരഞ്ഞെടുപ്പിലൂടെ ബിജെപി ലക്ഷ്യമിടുന്ന രാഷ്‌ട്രീയ നേട്ടങ്ങളുമാണ് ചർച്ചാവിഷയം. അണികൾക്കിടയിൽ പ്രമുഖനല്ലാതിരുന്ന ദലിത് വിഭാഗത്തിൽ നിന്നുള്ള നേതാവായ അന്നത്തെ ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ രാഷ്‌ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തുകൊണ്ട് 2017ൽ ബിജെപി ദേശീയ രാഷ്‌ട്രീയത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള പല നേതാക്കളും ഇരുന്ന രാഷ്ട്രപതി സ്ഥാനത്തേക്കാണ് അത്രയൊന്നും അറിയപ്പെടാത്ത കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടത്.

രാഷ്‌ട്രീയ നേട്ടത്തിനായി ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെ പാർട്ടി പലപ്പോഴും സ്ഥാനാർഥികളായി തെരഞ്ഞെടുത്തിട്ടുണ്ട്. ബിജെപിയിലും എന്‍ഡിഎയിലും കോവിന്ദിനെക്കാളും പ്രശസ്‌തരായ ദലിത് മുഖങ്ങളുണ്ടായിരുന്നു. എന്നിട്ടും കോവിന്ദിനെ തന്നെ എൻഡിഎ തെരഞ്ഞെടുത്തതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു.

ദലിത് വോട്ട് ബാങ്കിലെ ദ്രുവീകരണം പ്രധാന ലക്ഷ്യങ്ങളിൽ ഒന്നുമാത്രമായിരുന്നു. എന്നാൽ പാർട്ടിയുടെ വിശ്വസ്‌തനും സംഘപരിവാർ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ഒരാൾ എന്നതും പാർട്ടിക്ക് തള്ളിക്കളയുവാൻ ആകുമായിരുന്നില്ല. ബിജെപി നേതാവ്, രാജ്യസഭാംഗം, പാർട്ടി വക്താവ്, അഭിഭാഷകൻ, ഗവർണർ എന്ന ഓരോ ഘട്ടത്തിലും അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. ഉന മുതൽ സഹാരൻപൂർ വരെ ദലിതർക്കെതിരെ സംഘപരിവാർ ആക്രമണം അഴിച്ചുവിട്ടപ്പോൾ ബിജെപി ദലിത് മോർച്ചയുടെ നേതാവായിരുന്ന കോവിന്ദിന്‍റെ ശബ്‌ദം ഒരിക്കൽ പോലും ഉയർന്നിരുന്നില്ലെന്നതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

ദേശീയ രാഷ്‌ട്രീയത്തിലും അണികൾക്കിടയിലും പരിചിതമായ മുഖമാണോ രാഷ്‌ട്രപതി സ്ഥാനാർഥിത്വത്തിലേക്ക് വരിക, അതോ പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സ്ഥാനാർഥിയെ തെരഞ്ഞെടുക്കുമോ എന്നതിനെ വളരെ ആകാംക്ഷയോടെയാണ് രാഷ്‌ട്രീയ നിരീക്ഷകർ നോക്കുന്നത്.

ഒരു ആദിവാസി നേതാവിനെയോ സ്ത്രീ മുഖത്തെയോ പാർട്ടി തെരഞ്ഞെടുത്തേക്കുമെന്ന് വളരെക്കാലമായി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രതീക്ഷകളെ ബിജെപിയിലെ ഉന്നതർ തകർത്ത് സവർണ ഹിന്ദുത്വ മുഖം പ്രതിഷ്‌ഠിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. രാജ്യത്തിന്‍റെ പ്രഥമ പൗരന്‍റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സമവായം ഉണ്ടാക്കാൻ പ്രതിപക്ഷമുൾപ്പെടെ എല്ലാ പാർട്ടികളുമായും എൻഡിഎയുടെ മുതിർന്ന നേതാക്കൾ ചർച്ച നടത്തുമെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നത്.

ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ലോക്‌സഭയിലെയും രാജ്യസഭയിലെയും 772 അംഗങ്ങളിൽ 392 എംപിമാരാണ് ബിജെപിക്ക് പിന്തുണ നൽകുന്നത്. അതിനാൽ തന്നെ ഇരുസഭകളിലുമായി വ്യക്തമായ ഭൂരിപക്ഷം പാർട്ടിക്കുണ്ട്. നിലവിൽ ലോക്‌സഭയിൽ മൂന്നും രാജ്യസഭയിൽ 13ഉം സീറ്റുകളിൽ ഒഴിവുണ്ടെങ്കിലും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുൻപ് അത് നികത്തപ്പെടുമെന്നതിനാൽ അന്തിമ കണക്കിൽ കാര്യമായ മാറ്റങ്ങൾക്കുള്ള സാധ്യത വിരളമാണ്. 4033 എംഎൽഎമാരിൽ പകുതിയോളം വോട്ടുകളും ബിജെപിക്കാണെന്നിരിക്കെ മൊത്തം 21 എംപിമാരുള്ള ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി, അപ്‌നാ ദൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഖ്യകക്ഷികൾ എന്നിവ കൂടി ചേരുമ്പോൾ ബിജെപിയുടെ ശക്തി വർധിക്കുകയേയുള്ളൂ.

Also Read: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്: ഫലപ്രഖ്യാപനം 21ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.