സര്‍ക്കാരുമായി കൊമ്പുകോര്‍ക്കാന്‍ ഗവര്‍ണര്‍ ആധാരമാക്കുന്നതെന്ത് ? ; പദവിയധികാരങ്ങളെക്കുറിച്ച് ഭരണഘടന പറയുന്നതിങ്ങനെ

author img

By

Published : Sep 20, 2022, 9:36 PM IST

Updated : Sep 20, 2022, 10:05 PM IST

Discretionary power of Governor  ഗവര്‍ണറും കേന്ദ്ര മന്ത്രിസഭയും  ഗവര്‍ണറുടെ ഇരട്ട വേഷം  ഗവര്‍ണര്‍ വാര്‍ത്തസമ്മേളനം  ഗവര്‍ണര്‍ക്ക് സംസ്ഥാന മന്ത്രിസഭയുമായി  constitutional role of governor  governor Arif Mohammad Khan LDF government  ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാനത്ത് അധികാരം പ്രയോഗിക്കുന്നത് ഗവര്‍ണറിലൂടെയാണ്. കേന്ദ്ര മന്ത്രിസഭയും ഗവര്‍ണറും ഒത്തുചേര്‍ന്നാല്‍ പല നയങ്ങളും നടപ്പില്‍ വരുത്തുന്നതിന് പ്രതിബന്ധം സൃഷ്‌ടിക്കാന്‍ സാധിക്കും

സംസ്ഥാനത്ത് ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് കടുത്തിരിക്കുകയാണ്. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സര്‍ക്കാറിന്‍റെ ചില തീരുമാനങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യം വരെ ഉണ്ടായി. ലോകായുക്ത നിയമഭേദഗതി ബില്ലിലും സര്‍വകലാശാല ബില്ലിലും ഒപ്പിടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്.

പല ബിജെപി ഇതര സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ രാഷ്‌ട്രീയം കളിക്കുകയാണ് എന്ന ആരോപണം നിലനില്‍ക്കുകയാണ്. അതേ ആരോപണം തന്നെയാണ് കേരളത്തിലും എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. പൊതുവെ ആലങ്കാരിക ഭരണഘടന പദവിയാണെന്ന് വിവക്ഷിക്കപ്പെടുന്ന ഗവര്‍ണര്‍ സ്ഥാനം വഹിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുമായി(council of ministers) കൊമ്പ് കോര്‍ക്കാന്‍ സാധിക്കുന്നത് ?. ഗവര്‍ണര്‍ക്ക് പല വിഷയങ്ങളിലുമുള്ള വിവേചന അധികാരവും കേന്ദ്രസര്‍ക്കാറിന് സംസ്ഥാന ഭരണത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഭരണഘടനയിലെ ചില അനുച്ഛേദങ്ങളുമാണ് ഇത് സാധ്യമാക്കുന്നത്.

ഗവര്‍ണറുടെ ഇരട്ട വേഷം : കേന്ദ്ര മന്ത്രിസഭയും രാഷ്‌ട്രപതിയും തമ്മിലുള്ള ബന്ധം എന്താണോ അത്‌ തന്നെയാണ് ഗവര്‍ണറും സംസ്ഥാന മന്ത്രിസഭയും തമ്മിലുള്ളതെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ പല വ്യത്യാസങ്ങളും ഈ രണ്ട് ബന്ധങ്ങളിലും ഉണ്ട്. ഗവര്‍ണര്‍ നിര്‍വഹിക്കുന്ന ഇരട്ട ദൗത്യങ്ങളാണ് ഇതിന് കാരണം.

ഒരു സംസ്ഥാനത്തിന്‍റെ ഭരണ നിര്‍വഹണ വിഭാഗത്തിന്‍റെ തലവനാണ് ഗവര്‍ണര്‍. എന്നാല്‍ ഇത് ആലങ്കാരിക പദവി മാത്രമാണ്. യഥാര്‍ഥത്തിലുള്ള അധികാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലാണ് നിക്ഷിപ്‌തമായിരിക്കുന്നത്. ഈ വിധത്തില്‍ നമുക്ക് രാഷ്‌ട്രപതിയുടെ അധികാരവും ഗവര്‍ണറുടെ അധികാരവും സാമ്യപ്പെടുത്താം.

എന്നാല്‍ ഈ താരതമ്യം ഇല്ലാതാകുന്ന അധികാര പ്രയോഗത്തിലെ മേഖലകളും ഉണ്ട്. ഗവര്‍ണര്‍ ഒരേസമയം സംസ്ഥാനത്തിന്‍റെ ഭരണനിര്‍വഹണവിഭാഗത്തിന്‍റെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിയും, കേന്ദ്ര സര്‍ക്കാറിന്‍റെ ഏജന്‍റുമാണ്. ഗവര്‍ണര്‍ വഹിക്കുന്ന ഈ ഇരട്ട ദൗത്യത്തില്‍ നിന്നാണ് ഈ വ്യത്യാസം ഉരുത്തിരിയുന്നത്.

കേന്ദ്രത്തിന്‍റെ ഏജന്‍റ് : സംസ്ഥാനത്തിന് മേലുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നിലനിര്‍ത്തുന്നത് ഗവര്‍ണറിലൂടെയാണ്. ഇത് സാധ്യമാകുന്നത് പല വിഷയങ്ങളിലും ഗവര്‍ണര്‍ക്ക് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശമോ സഹായമോ ഇല്ലാതെ പ്രവര്‍ത്തിക്കാനുള്ള അധികാരം ഭരണഘടന നല്‍കുന്നത് കൊണ്ടാണ്. രാഷ്‌ട്രപതിക്ക് കേന്ദ്ര മന്ത്രിസഭയ്‌ക്ക് തലവേദന സൃഷ്‌ടിക്കുന്നതിനേക്കാളും ഗവര്‍ണര്‍ക്ക് സംസ്ഥാന മന്ത്രിസഭയ്‌ക്കുമേല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാകും.

രാഷ്‌ട്രപതിക്ക് പ്രത്യക്ഷത്തിലുള്ള യാതൊരു വിവേചന അധികാരവുമില്ല. സാഹചര്യങ്ങള്‍ മൂലം ഉരുത്തിരിയുന്ന വിവേചന അധികാരങ്ങള്‍( Situational discretionary power) മാത്രമേ രാഷ്‌ട്രപതിക്കുള്ളൂ. കൂടാതെ 1976ലെ 42ാം ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്ര മന്ത്രിസഭയുടെ ഉപദേശം രാഷ്‌ട്രപതി നിശ്ചയമായും പാലിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഗവര്‍ണറുടെ കാര്യത്തില്‍ അത്തരമൊരു നിബന്ധന നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടില്ല.

കേന്ദ്രത്തിന്‍റെ രാഷ്‌ട്രീയ ചട്ടുകം : പലപ്പോഴും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്‌ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഗവര്‍ണറുടെ നിയമനവും നീക്കം ചെയ്യലുമായി ബന്ധപ്പെട്ട ഭരണഘടനയിലെ വ്യവസ്ഥകളാണ് ഇതിന് കാരണം. ഗവര്‍ണറെ ജനങ്ങള്‍ നേരിട്ടോ, അല്ലെങ്കില്‍ രാഷ്‌ട്രപതിയുടെ കാര്യത്തില്‍ എന്നത് പോലെ ജനപ്രതിനിധികള്‍ അടങ്ങുന്ന ഇലക്ടറല്‍ കൊളേജോ അല്ല തെരഞ്ഞെടുക്കുന്നത്. മറിച്ച് രാഷ്‌ട്രപതിയാണ് നിയമിക്കുന്നത്.

ചില അസാധാരണ സാഹചര്യങ്ങളില്‍ ഒഴിച്ച് രാഷ്‌ട്രപതിക്ക് എന്ത് തീരുമാനം എടുക്കണമെങ്കിലും കേന്ദ്ര മന്ത്രിസഭയുടെ ഉപദേശം വേണമെന്നുള്ളത് കൊണ്ട് ഫലത്തില്‍ അവരാണ് ഗവര്‍ണറുടെ നിയമനത്തിലും നീക്കം ചെയ്യുന്നതിലുമെല്ലാം തീരുമാനം എടുക്കുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധിയാണ് ഗവര്‍ണര്‍ക്കുള്ളതെങ്കിലും രാഷ്‌ട്രപതിക്ക് ഏത് നിമിഷവും ഗവര്‍ണറെ നീക്കം ചെയ്യാം. ഗവര്‍ണറെ പിരിച്ചുവിടുന്നതിന് പ്രത്യേക നിബന്ധനകളൊന്നും ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടില്ല.

ഗവര്‍ണര്‍ എന്നത് സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനമാണെന്നും കേന്ദ്ര സര്‍ക്കാറിന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നും സുപ്രീംകോടതി 1979ല്‍ പ്രസ്‌താവിച്ചിരുന്നു. എന്നാല്‍ ഇത് പലപ്പോഴും നടപ്പാകുന്നില്ല. അതിന് കാരണം കേന്ദ്രസര്‍ക്കാറിന് താല്‍പ്പര്യമില്ലാത്ത ഒരാള്‍ക്കും ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ല എന്നുള്ളതിനാലാണ്.

വി പി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി സര്‍ക്കാര്‍ 1989ല്‍ അധികാരത്തില്‍ വന്നപ്പോള്‍ എല്ലാ ഗവര്‍ണര്‍മാരോടും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. മുന്‍ കോണ്‍ഗ്രസ് മന്ത്രിസഭ നിയമിച്ചവരാണ് ഈ ഗവര്‍ണര്‍മാര്‍ എന്നതായിരുന്നു കാരണം. അവസാനം ചിലരെ തുടരാന്‍ അനുവദിക്കുകയും മറ്റുള്ളവരെ മാറ്റുകയും ചെയ്‌തു. പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഈ മാതൃക പിന്തുടരുന്നു.

ബില്ലുകള്‍ നിയമമാകുന്നത് തടയാനുള്ള ഗവര്‍ണറുടെ ശേഷി : പാര്‍ലമെന്‍റ് പാസാക്കുന്ന ഒരു ബില്‍ നിയമമാകാതിരിക്കാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണ് ഒരു സംസ്ഥാന നിയമനിര്‍മാണ സഭ പാസാക്കുന്ന ബില്‍ നിയമമാകാതിരിക്കാനുള്ളത്. ഗവര്‍ണറും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് ചേര്‍ന്നാല്‍ ഒരു സംസ്ഥാന മന്ത്രിസഭയുടെ നിയമനിര്‍മാണ അജണ്ടകള്‍ തകിടം മറിക്കാന്‍ സാധിക്കും.

നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണറുടെ പരിഗണനയ്‌ക്കായി വിട്ടാല്‍ അദ്ദേഹത്തിന് പല തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാം. ആ ബില്ലിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ക്ക് ഒപ്പുവയ്ക്കാം. അങ്ങനെയെങ്കില്‍ ആ ബില്‍ നിയമമായി മാറും. ആ ബില്ലില്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കും. ഇതിന് പോക്കറ്റ് വീറ്റോ എന്നാണ് പറയുന്നത്.

പ്രസ്‌തുത ബില്‍ മണി ബില്ലല്ലെങ്കില്‍ നിയമസഭയുടെ പരിഗണനയ്ക്കായി വീണ്ടും തിരിച്ചയയ്‌ക്കാം. ഈ സാഹചര്യത്തില്‍ ബില്‍ വീണ്ടും നിയമസഭ ഭേദഗതി വരുത്തിയോ അല്ലാതെയോ പാസാക്കി ഗവര്‍ണറുടെ പരിഗണനയ്‌ക്ക് വിടുകയാണെങ്കില്‍ അദ്ദേഹം അതിന് തീര്‍ച്ചയായും അംഗീകാരം നല്‍കുകയോ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിടുകയോ ചെയ്യണം.

സംസ്ഥാന ഹൈക്കോടതിയുടെ തല്‍സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുത്തുന്ന ബില്ലാണെങ്കില്‍ അത് തീര്‍ച്ചയായും രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിടണം എന്നാണ് ഗവര്‍ണര്‍ക്കുള്ള ഭരണഘടനാ നിഷ്‌കര്‍ഷ. ഭരണഘടനാ തത്വങ്ങളുടെ ലംഘനം, നിര്‍ദേശക തത്വ ലംഘനം, രാജ്യ തല്‍പ്പര്യത്തിന് എതിര്, ദേശീയ പ്രധാന്യം എന്നിവ ബില്ലില്‍ ദര്‍ശിക്കുകയാണെങ്കില്‍ ഗവര്‍ണര്‍ക്ക് പ്രസ്‌തുത ബില്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി വിടാം.

രാഷ്‌ട്രപതിയുടെ പരിഗണനയ്ക്കായി ബില്‍ വിട്ടാല്‍ പിന്നീട് ഇതില്‍ ഗവര്‍ണര്‍ക്ക് മറ്റ് ഉത്തരവാദിത്വങ്ങളില്ല. രാഷ്‌ട്രപതിക്ക് ബില്ലില്‍ ഒപ്പിടുകയോ, അനന്തമായി ഒപ്പിടാതെ മാറ്റിവയ്ക്കുകയോ ചെയ്യാം. അല്ലെങ്കില്‍ ബില്‍ വീണ്ടും നിയമസഭ പരിഗണിക്കാനായി തിരിച്ചയക്കാം. ഭേദഗതി വരുത്തിയോ അല്ലാതെയോ ബില്‍ പാസാക്കി രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയയ്ക്കുകയാണെങ്കില്‍ ആ പദവിയിലുള്ളയാള്‍ അതില്‍ തീര്‍ച്ചയായും ഒപ്പിടണമെന്ന നിബന്ധന ഇല്ല.

ഏതെങ്കിലും ഒരു ബില്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി വിടുന്ന കാര്യം, രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ശുപാര്‍ശ എന്നിവ ഗവര്‍ണറുടെ വിവേചന അധികാരത്തിന്‍റെ ഭാഗമാണ്. ഏതെങ്കിലും ഒരു വിഷയം ഗവര്‍ണറുടെ വിവേചനാധികാരത്തില്‍പ്പെടുന്നതാണോ അല്ലയോ എന്നുള്ള ചോദ്യം ഉയരുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ ഇക്കാര്യത്തിലുള്ള തീരുമാനം അന്തിമമായിരിക്കുമെന്ന് ഭരണഘടനയില്‍ പറയുന്നു. അതായത് ഗവര്‍ണറുടെ ഏതെങ്കിലും ഒരു തീരുമാനത്തിന്‍റെ സാധുത വിവേചനാധികാരത്തിന്‍റെ പേരില്‍ ചോദ്യം ചെയ്യാന്‍ ആവില്ല.

Last Updated :Sep 20, 2022, 10:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.