അചഞ്ചലനായി ഇന്നും സെലന്‍സ്‌കി ; കേവലം ക്ലീന്‍ ഷേവില്‍ നിന്ന് താടിയിലേക്കും,സ്യൂട്ടില്‍ നിന്ന് പട്ടാളക്കുപ്പായത്തിലേക്കുമല്ല ആ മാറ്റം

author img

By

Published : Feb 21, 2023, 10:55 PM IST

Zelenskyy instills hope  wartime leader Zelenskyy  സെലന്‍സ്‌കി  വൊളാഡിമിര്‍ സെലന്‍സ്‌കി പ്രൊഫൈല്‍  റഷ്യ യുക്രൈന്‍ യുദ്ധം  Russia Ukraine war  Volodymyr Zelenskyy profile  one year after Ukraine war  യുക്രൈന്‍ യുദ്ധം ഒരു വര്‍ഷത്തിന് ശേഷം  സര്‍വന്‍റ് ഓഫ് ദ പീപ്പിള്‍  Servant of the People

രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ നയിച്ച വിന്‍സ്‌റ്റന്‍റ് ചര്‍ച്ചിലിനോടാണ് യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കിയെ പലരും ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്

കീവ്(യുക്രൈന്‍) : ഒരു വര്‍ഷം മുമ്പ് റഷ്യന്‍ സൈന്യം കീവ് ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍, പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കിയുടെ ജീവനില്‍ സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളുടെ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. സെലന്‍സ്‌കിയോട് രാജ്യം വിടാനായി ഇവര്‍ നിര്‍ദേശിച്ചു. യുഎസ് സെലന്‍സ്‌കിക്കായി രക്ഷാമാര്‍ഗം വരെ വാഗ്‌ദാനം ചെയ്‌തു.

എന്നാല്‍ ഈ വാഗ്‌ദാനങ്ങളും ഉപദേശങ്ങളും നിരസിച്ചുകൊണ്ട് സെലന്‍സ്‌കി ചെയ്‌തത് തന്‍റെ ഔദ്യോഗിക വസതിക്ക് പുറത്തുള്ള ഒരു ഇരുട്ട് നിറഞ്ഞ തെരുവില്‍ നിന്ന് ഒരു വീഡിയോ സന്ദേശം ചിത്രീകരിക്കുകയാണ്. തന്‍റെ വിശ്വസ്‌തരായ നാല് ഉപദേശകരെ അടുത്ത് നിര്‍ത്തി അദ്ദേഹം ആ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത് തങ്ങള്‍ എല്ലാവരും ഇവിടെ തന്നെ ഉണ്ടാകുമെന്നാണ്. യുക്രൈനിന്‍റെ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കാനുള്ള നിശ്ചയ ദാര്‍ഢ്യമാണ് സെലന്‍സ്‌കിയുടെ വാക്കുകളില്‍ പ്രതിഫലിച്ചത്.

യുക്രൈന്‍ ജനതയെ പ്രചോദിപ്പിച്ച് സെലന്‍സ്‌കി: റഷ്യന്‍ സൈനിക ശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായി യുക്രൈന് പറ്റുമെന്ന് യുദ്ധത്തിന്‍റെ തുടക്കത്തില്‍ ആരും കണക്കാക്കിയിരുന്നില്ല. എന്നാല്‍ ആ ഘട്ടത്തില്‍ റഷ്യയ്‌ക്കെതിരെ പോരാടാനുള്ള പ്രചോദനം തന്‍റെ ജനതയ്‌ക്ക് നല്‍കാന്‍ സെലന്‍സ്‌കിക്ക് സാധിച്ചു. പ്രതിരോധത്തില്‍ വിജയിക്കുമെന്നുള്ള പ്രതീക്ഷ സെലന്‍സ്‌കി അവര്‍ക്ക് നല്‍കി.

ഓരോ രാത്രിയും സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെ യുക്രൈന്‍ ജനതയെ സെലന്‍സ്‌കി അഭിസംബോധന ചെയ്‌തു. ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്‌ദം സാന്ത്വന ഭാവത്തില്‍ ഉള്ളതായിരുന്നു. ചിലപ്പോള്‍ ദൃഢത നിറഞ്ഞതും. റഷ്യന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സമയത്ത് സെലന്‍സ്‌കിയുടെ ശബ്‌ദം ധാര്‍മിക രോഷത്താല്‍ ഉയര്‍ന്നു. ഇതിന് ഉത്തരവാദികളായ ആളുകളെ ശിക്ഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

തങ്ങള്‍ക്ക് നഷ്‌ടപ്പെട്ട എല്ലാ പ്രദേശങ്ങളും ഇന്നല്ലെങ്കില്‍ നാളെ തിരിച്ചുപിടിക്കുമെന്ന് സെലന്‍സ്‌കി പ്രഖ്യാപിച്ചു. യുദ്ധമുഖത്തുള്ള പോരാളികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. റഷ്യന്‍ അധിനിവേശത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം യുക്രൈന്‍ ജനതയില്‍ ഊട്ടി ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

യുദ്ധകാലത്തെ നേതാവായി ഉയര്‍ന്ന സെലന്‍സ്‌കി: 2019ല്‍ യുക്രൈന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സെലന്‍സ്‌കിയുടെ പ്രായം 41ആയിരുന്നു. വളരെയധികം ജനപ്രീതി പിടിച്ച് പറ്റിയ തന്‍റെ 'സര്‍വന്‍റ് ഓഫ് ദ പീപ്പിള്‍' എന്ന ടെലിവിഷന്‍ പരമ്പരയിലെ പോലെ അഴിമതിക്കെതിരെ പോരാടുന്ന പ്രസിഡന്‍റ് ആയിരിക്കും താന്‍ എന്ന വാഗ്‌ദാനമാണ് തെരഞ്ഞെടുപ്പില്‍ സെലന്‍സ്‌കി ജനങ്ങള്‍ക്ക് നല്‍കിയത്. ആദ്യ വര്‍ഷങ്ങളില്‍ പ്രസിഡന്‍റ് എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നില്ല സെലന്‍സ്‌കിയുടേത്. അഭിപ്രായ സര്‍വേയില്‍ റേറ്റിങ് കൂപ്പുകുത്തിയിരുന്നു.

പലപ്പോഴും യുദ്ധം നേതാക്കളെ നായകരോ വിഢ്ഢികളോ ആക്കി മാറ്റും. യുക്രൈന്‍ യുദ്ധം ലോകത്തിന് മുന്നില്‍ വ്‌ളാഡിമിര്‍ പുടിന്‍റെ സ്ഥാനം ഉയര്‍ത്തിയില്ല. യുദ്ധകാലത്തെ നേതാവെന്ന നിലയില്‍ ഉയര്‍ന്നുവന്നത് സെലന്‍സ്‌കിയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിയുടെ ആക്രമണം നേരിട്ട ബ്രിട്ടനെ പ്രധാനമന്ത്രി എന്ന നിലയില്‍ നയിച്ച വിന്‍സ്‌റ്റന്‍റ് ചര്‍ച്ചിലിനോടാണ് ഇപ്പോള്‍ സെലന്‍സ്‌കിയെ പലരും ഉപമിക്കുന്നത്.

യുക്രൈന്‍ ജനതയില്‍ ദേശീയ ബോധം ഉയര്‍ത്താന്‍ സെലന്‍സ്‌കിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ബ്രൂക്കിങ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ റഷ്യ സ്‌കോളര്‍ ഫിയോന ഹില്‍ പറയുന്നു. ഇതിന് അദ്ദേഹത്തെ സഹായിച്ച ഘടകങ്ങളില്‍ ഒന്ന് ഒരു അഭിനേതാവെന്ന നിലയിലുള്ള കഴിവുകളാണെന്നും അവര്‍ പറയുന്നു. ഒരു പ്രകടനാത്‌മകതയുടെ ഭാഗം ഇതില്‍ ഉണ്ട്.

സമാധാന കാലത്ത് വിന്‍സ്‌റ്റന്‍റ് ചര്‍ച്ചില്‍ യുദ്ധകാലത്തെ അപേക്ഷിച്ച് അത്ര മികച്ച നേതാവായിരുന്നില്ല എന്ന കാര്യം ഫിയോന ഹില്‍ വ്യക്തമാക്കുന്നു. ചര്‍ച്ചിലും ഒരു പെര്‍ഫോമര്‍ ആയിരുന്നു. പ്രകടനാത്‌മകത അദ്ദേഹം ആസ്വദിച്ച വ്യക്തിയാണ്. താനൊരു റോള്‍ അവതരിപ്പിക്കുകയാണ് എന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

രൂപ ഭാവങ്ങളില്‍ മാറ്റം വരുത്തി സെലന്‍സ്‌കി: യുദ്ധ സമയത്തെ നേതാവെന്ന നിലയില്‍ രൂപത്തിലും സെലന്‍സ്‌കി മാറ്റം വരുത്തി. സ്യൂട്ട് മാറ്റി പട്ടാളത്തിന്‍റെ പച്ച നിറത്തിലുള്ള ടീ ഷര്‍ട്ടിലേക്ക് അദ്ദേഹം മാറി. ക്ലീന്‍ ഷേവില്‍ നിന്ന് മാറി താടിവളര്‍ത്തി.

'സര്‍വന്‍റ് ഓഫ് ദ പീപ്പിള്‍' എന്ന ടിവി പരമ്പരയില്‍ താന്‍ അവതരിപ്പിച്ച ചരിത്രാധ്യാപകനെ പോലെ സൗഹൃദത്വം നിറഞ്ഞ വ്യക്തിത്വമായിരുന്നു റഷ്യയുടെ അധിനിവേശത്തിന് മുമ്പ് സെലന്‍സ്‌കി. സര്‍ക്കാര്‍ അഴിമതിക്കെതിരെ വളരെ രൂക്ഷമായി പ്രതികരിക്കുന്നതിന്‍റെ വീഡിയോ ഒരു വിദ്യര്‍ഥി പകര്‍ത്തുകയും അത് പ്രചരിക്കുകയും ചെയ്‌തതോട് കൂടിയാണ് ആ ചരിത്രാധ്യാപകന്‍ വളരെ ജനകീയനാകുന്നത്. അങ്ങനെ യാദൃശ്ചികമായി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു ആ ചരിത്രാധ്യാപകന്‍. 2015 മുതല്‍ 2019ലെ തെരഞ്ഞെടുപ്പ് വരെയാണ് ഈ പരമ്പര പ്രദര്‍ശിപ്പിക്കപ്പെട്ടത്. വളരെയധികം ശ്രദ്ധ നേടിയതായിരുന്നു ഈ ടെലിവിഷന്‍ പരമ്പര.

യുക്രൈന്‍ ജനതയെ ഒരുമിപ്പിക്കുന്നതില്‍ സെലന്‍സ്‌കി വിജയിച്ചു : രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സെലന്‍സ്‌കിക്ക് കഴിഞ്ഞതിന്‍റെ കാരണങ്ങളില്‍ ചിലത് 2019ലെ തെരഞ്ഞെടുപ്പില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് മുന്‍ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ മൈക്കിള്‍ കിമേജ് പറയുന്നു. 2019 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടുകളാണ് സെലന്‍സ്‌കിക്ക് ലഭിച്ചത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ കണ്ടത് പോലെ യുക്രൈനിന്‍റെ കിഴക്ക് ഭാഗവും പടിഞ്ഞാറന്‍ ഭാഗവും തമ്മിലുള്ള ഭിന്നത ഫലത്തില്‍ ദൃശ്യമായിരുന്നില്ല.

യുക്രൈനെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ മാത്രമല്ല സെലന്‍സ്‌കിയുടെ വിജയം. മറിച്ച് പാശ്ചാത്യ രാജ്യങ്ങളെ തങ്ങളോടൊപ്പം നിര്‍ത്തുന്നതില്‍ വലിയ രീതിയില്‍ മുന്നേറി. ഇതുകൊണ്ട് തന്നെയാണ് ആ രാജ്യങ്ങളില്‍ നിന്ന് പണവും ആയുധങ്ങളും യുക്രൈന് ലഭിക്കുന്നത്.

"റഷ്യ ഡേവിഡും തങ്ങള്‍ ഗോലിയാത്തും": ഡിസംബറില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായി യുക്രൈന് പുറത്ത് സെലന്‍സ്‌കി സന്ദര്‍ശനം നടത്തി. യുഎസിലേക്കായിരുന്നു സെലന്‍സ്‌കിയുടെ യാത്ര. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ സന്ദര്‍ശിച്ച് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്‌തു. ലണ്ടന്‍, പാരിസ്, ബ്രസല്‍സ് എന്നിവിടങ്ങളിലും സെലന്‍സ്‌കി ഈ മാസം സന്ദര്‍ശനം നടത്തി.

കഴിഞ്ഞയാഴ്‌ച നടന്ന മ്യൂണിക് സുരക്ഷ കോണ്‍ഫറന്‍സില്‍ തങ്ങളോടൊപ്പം ഉറച്ച് നില്‍ക്കണമെന്ന് പാശ്ചാത്യ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. റഷ്യ ഡേവിഡും യുക്രൈന്‍ ഗോലിയാത്തുമാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ഉറപ്പുവരുത്തുന്നതില്‍ വിജയിച്ചു: കൂടുതല്‍ പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ വേണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് സെലന്‍സ്‌കി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ദീര്‍ഘ ദൂര മിസൈലുകള്‍, അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, പ്രഹരശേഷിയുള്ള യുദ്ധ ടാങ്കുകള്‍ എന്നിവ ലഭ്യമാക്കുമെന്നുള്ള വാഗ്‌ദാനം ലഭിച്ചിരിക്കുകയാണ് ഈ അടുത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് യുക്രൈന്. യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഈ ആയുധങ്ങള്‍ റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ തിരിച്ച് പിടിക്കുന്നതില്‍ യുക്രൈനെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുക്രൈന്‍ ജനതയ്‌ക്ക് ഇത് നിലനില്‍പ്പിനായുള്ള പോരാട്ടം: സെലന്‍സ്‌കിയെ പോലെ തന്നെ യുദ്ധത്തിന്‍റെ വെല്ലുവിളികളെ അതിജീവിക്കാനായി അവസരത്തിനൊത്തുയര്‍ന്ന നിരവധി പേര്‍ യുക്രൈനില്‍ ഉണ്ട്. തങ്ങളുടെ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനമാണ് ഇവര്‍ക്കുള്ളത്. വെല്ലുവിളികളെ അതിജീവിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാണ്.

റഷ്യയെ സംബന്ധിച്ചിടത്തോളം യുദ്ധം നയിക്കപ്പെടുന്നത് മുകളില്‍ നിന്ന് നിന്ന് താഴെ തട്ടിലേക്കാണെങ്കില്‍ യുക്രൈന്‍ കാരെ സംബന്ധിച്ചിടത്തോളമാണെങ്കില്‍ ഇത് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. തങ്ങളൊരു ദേശീയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന ബോധ്യമാണ് യുക്രൈന്‍ ജനതയ്‌ക്കുള്ളത്.

"എന്നെ കുറിച്ച് ഓര്‍ത്ത് മുത്തച്ഛന് നാണിക്കേണ്ടിവരില്ല": 2019ല്‍ പ്രസിഡന്‍റായി ചുമതലയേറ്റെടുക്കുന്നതിന് മുമ്പായി സെലന്‍സ്‌കി തന്‍റെ ജന്‍മപട്ടണമായ ക്രിവി റിഹിലേക്ക് യാത്ര തിരിച്ചു. സോവിയറ്റ് യൂണിയന്‍റെ ചെമ്പടയില്‍ ഓഫിസറായിരുന്ന, രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികള്‍ക്കെതിരായി പോരാടിയ തന്‍റെ മുത്തച്ഛന്‍റെ ശവക്കല്ലറ സന്ദര്‍ശിക്കാനായിരുന്നു ആ യാത്ര. തന്‍റെ മുത്തച്ഛനോട് ഒരു പ്രതിജ്ഞ ചെയ്യാനായിരുന്നു സെലന്‍സ്‌കി പോയത്. ആ പ്രതിജ്ഞ ഇതായിരുന്നു: "മുത്തച്ഛന് എന്നെക്കുറിച്ച് ഒരിക്കലും നാണിക്കേണ്ടി വരില്ല".

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.