വാഷിങ്‌ടണ്‍ : ഡേടൈം എമ്മി അവാര്‍ഡിന്‍റെ 49ാമത് പതിപ്പില്‍ ചരിത്രം കുറിച്ച് മിഷേല്‍ മോര്‍ഗന്‍. വെള്ളിയാഴ്‌ച രാത്രി കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസില്‍ നടന്ന ചടങ്ങിലാണ് 35കാരിയായ മിഷേല്‍ മോര്‍ഗന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. സിബിഎസ് ഡ്രാമ സീരീസിലെ മികച്ച പ്രകടനമാണ് 'ദ യങ് ആന്‍ഡ് റെസ്‌റ്റ്‌ലെസ്' താരത്തെ അംഗീകാരത്തിന് അര്‍ഹയാക്കിയത്. ഈ വിഭാഗത്തില്‍ അവാര്‍ഡ് നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് മിഷേല്‍ മോര്‍ഗന്‍.
'ഞാൻ ജനിച്ചത് കരീബിയനിലെ ഒരു ചെറിയ ദ്വീപിലാണ്, ഇപ്പോൾ ഒരു അന്താരാഷ്‌ട്ര വേദിയിലാണ് നിൽക്കുന്നത്. എന്‍റെ ചർമത്തിന്‍റെ നിറം നോക്കാതെ, എന്‍റെ പാസ്‌പോർട്ട് നോക്കാതെ, എന്നെ ആദരിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു. ലോകമെമ്പാടും പെണ്‍കുട്ടികളുണ്ട്, തൊഴില്‍ എന്തുമാകട്ടെ, നിങ്ങള്‍ മികച്ചവരാകാന്‍ ശ്രമിക്കുക.
ആരാധകരോടടക്കം എല്ലാവരോടും നന്ദി പറയേണ്ടതുണ്ട്. ഞാൻ ഈ ഷോയിൽ വന്നപ്പോൾ അവർ എന്നെ ആശ്ലേഷിച്ചു. ഞങ്ങളുടെ തലമുറയെ കുറിച്ച് എനിക്ക് വളരെയധികം അഭിമാനമുണ്ട്'- നിറകണ്ണുകളോടെ മോര്‍ഗന്‍ പറഞ്ഞു.
നടി 2013ലാണ് സിബിഎസ് ഡ്രാമയുടെ ഭാഗമാകുന്നത്. ജീവിതത്തിലെ വലിയൊരു ദുരന്തത്തിന് ശേഷമാണ് ഈ ചരിത്ര വിജയം മോര്‍ഗനെ തേടിയെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ കാനഡയിലെ ഒന്‍റാറിയോ, ബ്രാംപ്‌റ്റണില്‍ വീടിന് തീപിടിച്ച് ഭര്‍ത്താവ് നവിദ് അലിയുടെ സഹോദരന്‍ നസീര്‍, ഭാര്യ റേവര്‍ ഒ ഡിയ, അവരുടെ മൂന്ന് മക്കള്‍ എന്നിവര്‍ മരിച്ചിരുന്നു. ആ ദുരന്തം ഇപ്പോഴും അംഗീകരിക്കാനായിട്ടില്ലെന്ന് മോര്‍ഗന്‍ പറയുന്നു.