പത്തനംതിട്ട: കോന്നി കൂടലിൽ ഒപ്പം താമസിച്ചിരുന്നയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻ പിള്ള (50) ആണ് കൊല്ലപ്പെട്ടത്. കൂടൽ നെല്ലിമുരുപ്പ് വീട്ടിൽ രജനിയെ (43) കൂടൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഭർത്താവ് ഉപേക്ഷിച്ച രജനി മകന്‍റെ കൂടെയാണ് താമസിച്ചുവന്നത്. രണ്ട് ആൺ മക്കളാണ് ഇവർക്ക്. ഒരാൾ പിതാവിനൊപ്പമാണ് താമസം. നാടും വീടും വിട്ട ശശിധരൻപിള്ള ഇടയ്ക്കിടെ രജനിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. മദ്യപിച്ചെത്തിയ ശശിധരൻ പിള്ള കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ കിട്ടിയ കമ്പിവടി കൊണ്ട് രജനി പലതവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
വീട്ടിലെത്തിയ ഇവരുടെ മകൻ നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ആദ്യം കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലും, പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഒമ്പത് മണിയോടെ ശശിധരൻ പിള്ള മരിച്ചു.
രജനിയെ ഇവരുടെ വീട്ടിൽ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടൽ പൊലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read: 16കാരിയെ പീഡിപ്പിച്ചു: അമ്മാവനും സുഹൃത്തും റിമാൻഡില്‍, സഹോദരൻ ജുവനൈല്‍ ഹോമില്‍