പാലക്കാട് : പാലക്കാട് കടമ്പാറ ഊരുകാരി ജ്യോതിമണിക്ക് പത്ത് വര്‍ഷത്തിനിടെ നിരവധി ദുരിതങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ പ്രതിസന്ധികളോരോന്നും നിശ്ചയദാര്‍ഢ്യത്തോടെ മറികടക്കുകയാണ് ഇവര്‍.
മകനേയും ഭര്‍ത്താവിനേയും നഷ്‌ടമായി
ജ്യോതിമണിയുടെ ഭർത്താവ് സെൽവരാജ് കർഷകനായിരുന്നു. കൊടും വരൾച്ചയടക്കം പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചായിരുന്നു കൃഷി. ഒരു കുടുംബത്തിന് ജീവിക്കാൻ വേണ്ടതെല്ലാം സെൽവരാജിന്‍റെ കൃഷിയിടത്തിലുണ്ടായിരുന്നു.
2010ല്‍ ഇവരുടെ മൂത്ത മകൻ മണികണ്‌ഠന്‍റെ മരണത്തോടെയാണ് ജ്യോതിമണിയുടെ ജീവിതത്തില്‍ പ്രതിസന്ധി ആരംഭിച്ചത്. ബ്രെയിൻ ട്യൂമർ ബാധിച്ചായിരുന്നു മകന്‍റെ വിയോഗം. 2018ൽ വെള്ളക്കുളത്തുവച്ചുണ്ടായ ട്രാക്ടർ അപകടത്തിൽ സെൽവരാജും മരിച്ചു.
പതിവായി വന്യമൃഗങ്ങളുടെ ആക്രമണം
അതേവർഷം തന്നെ ഇവരുടെ കൃഷിയിടത്തിലെ എണ്ണൂറോളം വാഴകളും കാബേജും കാറ്റിലും മഴയിലും കാട്ടു പന്നിയുടെ ശല്യത്തിലും നാമാവശേഷമായി. എന്നാല്‍ ഇതിലൊന്നും തളരാതെ ജ്യോതിമണി വീണ്ടും കൃഷി തുടർന്നു.
വർഷങ്ങൾക്കിപ്പുറം കാട്ടാനകളാണ് വില്ലന്മാർ. വൈദ്യുതി വേലിയും നിഷ്പ്രയാസം നശിപ്പിച്ചുകൊണ്ടാണ് കാട്ടാനകൾ കൂട്ടമായും ഒറ്റതിരിഞ്ഞും കൃഷിയിടത്തിലെത്തി വിളകള്‍ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാനകൾ ഏകദേശം അറുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്.
കുടുംബശ്രീയിൽ നിന്നുൾപ്പെടെ ലോണെടുത്തും ആഭരണങ്ങൾ പണയംവച്ചും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ട് ജ്യോതിമണിയ്ക്ക്.
കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നും വേണം കടങ്ങൾ വീട്ടാന്‍. കൃഷി ചെയ്യാനനുകൂലമായ സാഹചര്യമില്ലെങ്കിൽ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയില്‍ കഴിയുകയാണ് ജ്യോതിമണി.