പത്തടിപ്പാലത്തെ തൂണിന്റെ ബലക്ഷയം പരിഹരിച്ചു; ആലുവ-പേട്ട റൂട്ടില്‍ മെട്രോ സാധാരണ നിലയിൽ ഓടിത്തുടങ്ങും

പത്തടിപ്പാലത്തെ തൂണിന്റെ ബലക്ഷയം പരിഹരിച്ചു; ആലുവ-പേട്ട റൂട്ടില്‍ മെട്രോ സാധാരണ നിലയിൽ ഓടിത്തുടങ്ങും
നാല് മാസത്തിന് ശേഷമാണ് ആലുവ-പത്തടിപ്പാലം റുട്ടിൽ മെട്രോ സർവീസ് സാധാരണ നിലയിൽ നടത്തുന്നത്. ഏഴര മിനിറ്റ് ഇടവിട്ടാണ് നിലവിൽ ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടുന്നത്
എറണാകുളം: ആലുവ-പേട്ട റൂട്ടിലെ മെട്രോ സര്‍വീസുകൾ ഇന്ന് മുതല്‍ സാധാരണ നിലയിൽ ഓടിത്തുടങ്ങും. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ആലുവ-പത്തടിപ്പാലം റൂട്ടില്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ സര്‍വീസ് പുനരാരംഭിച്ചത്. നാല് മാസത്തിന് ശേഷമാണ് ഈ റൂട്ടിൽ മെട്രോ സർവീസ് സാധാരണ നിലയിൽ നടത്തുന്നത്.
ഏഴര മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടുന്നത്. നേരത്തെ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ ഭാഗത്ത് ഇരു ട്രാക്കുകളും ഗതാഗതത്തിന് ഉപയോഗിച്ച് തുടങ്ങിയതോടെ ആലുവ-പേട്ട റൂട്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കുള്ള സമയങ്ങളില്‍ ഏഴര മിനിറ്റും, മറ്റ് സമയങ്ങളില്‍ എട്ടര മിനിറ്റും ഇടവിട്ട് ട്രെയിന്‍ സര്‍വീസ് നടത്തും.
കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗ നിയന്ത്രണവും ഘട്ടം ഘട്ടമായി ഒഴിവാക്കും. ട്രാക്ക് പരിശോധനയ്ക്കിടെയാണ് പത്തടിപ്പാലത്ത് ട്രാക്കിൽ ചരിവ് കണ്ടെത്തിയത്. ഇതേ തുടർന്ന് പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന്റെ അടിത്തറ പരിശോധിച്ചിരുന്നു. പൈലിങിൽ വന്ന അപാകതയാണ് ചരിവിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.
നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല് ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ അടിത്തറ ശക്തിപ്പെടുത്തിയത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിങ് നടത്തി ട്രെയിന്‍ യാത്രാ പരിശോധനയും വേഗ പരിശോധനയും നടത്തിയ ശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പൂര്‍വസ്ഥിതിയില്‍ ആക്കിയത്.
