ഇനി ക്യൂവിൽ നിൽക്കേണ്ട; തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇ- ഗേറ്റ് സംവിധാനം ഒരുങ്ങി

author img

By

Published : May 27, 2023, 1:51 PM IST

Thiruvananthapuram International Airport  തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം  വിമാനത്താവളത്തിൽ ഇ ഗേറ്റ്  Trivandrum Airport gets advanced e gate system  തിരുവനന്തപുരം വിമാനത്താവളം

വിമാനത്താവളത്തിന്‍റെ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളുടെ പ്രീ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലാണ് ആറ് ഇ-ഗേറ്റുകൾ സ്ഥാപിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്ര സുഗമമാക്കുന്നതിനായി പുതിയ ഇ- ഗേറ്റ് സംവിധാനം ആരംഭിച്ചു. തടസങ്ങളില്ലാത്തതും സ്ഥിരതയുള്ളതും കടലാസ് രഹിതവുമായ സേവനം പ്രദാനം ചെയ്യുന്നതിനായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. ക്യൂ ആർ കേഡ് സ്‌കാനറോട് കൂടിയ ആറ് ഇ- ഗേറ്റുകളാണ് വിമാനത്താവളത്തിൽ സ്ഥാപിച്ചത്.

വിമാനത്താവളത്തിന്‍റെ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളുടെ പ്രീ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലാണ് ഇ-ഗേറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇ- ഗേറ്റുകൾ എത്തിയതോടെ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്‌ത ശേഷം ബോർഡിങ് പാസ് ഇ–ഗേറ്റുകളിൽ സ്‌കാൻ ചെയ്‌ത് സെക്യൂരിറ്റി ഹോൾഡിങ് ഏരിയയിലേക്ക് (എസ്‌എച്ച്‌എ) പ്രവേശിക്കാം. നേരത്തേ ഉദ്യോഗസ്ഥർ ബോർഡിങ് പാസ്‌ നേരിട്ട് പരിശോധിച്ച് യാത്രക്കാരെ കടത്തിവിടുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.

ഇ-ഗേറ്റ് നിലവിൽ വന്നതോടെ യാത്രക്കാർക്ക് ചെക്ക്- ഇൻ പ്രക്രിയ വേഗത്തിലാക്കാനും തിരക്കുള്ള സമയങ്ങളിൽ ഏറെ നേരം നീണ്ട ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ എയർലൈനുകൾക്ക് ടെർമിനലിനുള്ളിൽ യാത്രക്കാർ എവിടെയാണെന്ന് എളുപ്പത്തിൽ കണ്ടെത്താനും വിമാനത്താവളത്തിലെ സുരക്ഷ സംവിധാനം മെച്ചപ്പെടുത്താനും ഇ–ഗേറ്റുകൾ സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അദാനി ഗ്രൂപ്പും വിവാദങ്ങളും: നിലവിൽ അദാനി ഗ്രൂപ്പിനാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം. 2021 ഒക്‌ടോബറിലാണ് കേരള സർക്കാരിന്‍റെ എതിർപ്പിനിടെ എയർപോർട്ട് അതോറിറ്റ് ഓഫ് ഇന്ത്യയിൽ നിന്ന് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തത്. വിമാനത്താവളത്തിന്‍റെ 650 ഏക്കറിലേറെ വരുന്ന ഭൂമിയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ നിക്ഷേപങ്ങളും ഉൾപ്പെടെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

ഇതിന് പിന്നാലെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി എന്‍റർപ്രൈസസ് ലിമിറ്റഡിന് കൈമാറിയ നടപടിയെ ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിറ്റി എംപ്ലോയിസ് യൂണിയനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൈമാറ്റം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. എന്നാൽ അപ്പീൽ സുപ്രീം കോടതി തള്ളുകയായിരുന്നു.

അദാനിക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും ലേല നടപടികൾ സുതാര്യമല്ലെന്നുമായിരുന്നു കേരളത്തിന്‍റെ വാദം. എന്നാൽ ലേല വ്യവസ്ഥയെ കേരളം ഒരിക്കലും എതിർത്തിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന് ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവ് നൽകിയിരുന്നുവെന്നും അപ്പീലിനെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ഓരോ യാത്രക്കാരനും സംസ്ഥാന സർക്കാർ 135 രൂപയാണ് ലേലത്തിൽ വാഗ്‌ദാനം ചെയ്‌തതെന്നും എന്നാൽ അദാനി ഗ്രൂപ്പ് വാഗ്‌ദാനം ചെയ്‌തത് 168 രൂപയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വിജയകരമായി നടത്തി വരുകയാണെന്ന് സംസ്ഥാനം പരാമർശിച്ചെങ്കിലും സുപ്രീം കോടതി അത് പരിഗണിച്ചില്ല.

വലിയ വളർച്ച: അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6 ശതമാനം റെക്കോഡ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഷെഡ്യൂളുകളിൽ 31.53 ശതമാനം വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരിയിൽ 323792 യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്‌തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

2022 ജനുവരിയിൽ ഇത് 176315 ആയിരുന്നു. 2022 ജനുവരിയിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നത് 2023 ജനുവരിയിൽ അത് 10445 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ 2022 ജനുവരിയിൽ 1,671 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്‍റ് 2023 ജനുവരിയിൽ 2,198 ആയി വർധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.