ഹൈദരാബാദ് (തെലങ്കാന): തെലങ്കാനയിലെ നാല്‍ഗോണ്ടയില്‍ ഒരു ക്ഷേത്രത്തില്‍ യുവാവിന്‍റെ ശിരസ് അറുത്ത നിലയില്‍ കണ്ടെത്തി. നൽഗൊണ്ട ജില്ലയിലെ ഗൊല്ലപ്പള്ളിയിലുള്ള മേട്ടു മഹാകാളി ക്ഷേത്രത്തിലാണ് ശിരസ് അറുത്ത നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിന് പുറത്തെ മഹാകാളിയുടെ പ്രതിമയുടെ പാദത്തിനോട് ചേര്‍ന്നാണ് ശിരസുള്ളത്.
മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയതിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പ്രതിമയില്‍ വച്ചതാകാമെന്നാണ് പൊലീസ് നിഗമനം. നിധി ലഭിക്കുന്നതിന് വേണ്ടി നരബലി നടത്തിയതാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ട്. ജില്ലയിൽ ഷാലിഗൗരാരം, നമ്പള്ളി, മുഷ്‌ടിപ്പള്ളി, ദേവരകൊണ്ട എന്നിവിടങ്ങളില്‍ നേരത്തെ നിധിക്ക് വേണ്ടി കൊലപാതകങ്ങള്‍ നടന്നിരുന്നു.
സംഭവത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഡിഎസ്‌പി ആനന്ദ് റെഡ്ഡി അറിയിച്ചു. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സൂര്യപേട്ട് സുന്യാപഹാദ് സ്വദേശി ജഹേന്ദർ നായക് (30) ആണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കഴിഞ്ഞ അഞ്ചര വർഷമായി ഇയാള്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നുവെന്നുമാണ് വിവരം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിനടുത്തുള്ള തുർക്യാംജലിലെ ഒരു ക്ഷേത്രത്തിനടുത്ത് ഇയാള്‍ താമസിച്ചുവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശിരസ് ദേവരകൊണ്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തലമുടിയും, ചര്‍മവും ഡിഎൻഎ പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ചു. ശിരസില്‍ ചെളിയും പുല്ലും പറ്റിയിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല.
Also read: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്ലോത്ത് കരടി 'ഗുലാബോ' ചത്തു