'ഇന്ത്യയെ ഇന്നും നയിക്കുന്നത് അംബേദ്‌കര്‍ അടക്കം ഭരണഘടനാശില്‍പ്പികളുടെ വീക്ഷണം' ; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്‌ട്രപതി

author img

By

Published : Jan 25, 2023, 10:27 PM IST

President Droupadi Murmu address to the nation  74th Republic Day  രാഷ്‌ട്രപതി  74ാംമത് റിപ്പബ്ലിക് ദിന  ഭരണഘടന അസംബ്ലി  രാഷ്‌ട്രപതി ദ്രൗപതി മുര്‍മു റിപ്പബ്ലിക് ദിനം

ദേശീയപ്രസ്‌ഥാനം ഇന്ത്യയുടെ തനത് മൂല്യങ്ങള്‍ വീണ്ടെടുത്തുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. 74ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തോടുള്ള അഭിസംബോധനയിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്

ന്യൂഡല്‍ഹി : ബി ആര്‍ അംബേദ്‌കര്‍ അടക്കമുള്ള ഭരണഘടന ശില്‍പ്പികള്‍ നമുക്ക് നല്‍കിയത് ഒരു രൂപരേഖയും ധാര്‍മിക ചട്ടക്കൂടുമാണെന്നും എന്നാല്‍ അതിലൂടെ സഞ്ചരിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണെന്നും രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. 74ാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ദ്രൗപതി മുര്‍മു. ലോകത്തെ ഏറ്റവും പുരാതനമായതും സചേതനവുമായ ഒരു നാഗരികതയുടെ മാനവികമായ തത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ് നമ്മുടെ ഭരണഘടന. സമീപകാല ചരിത്രത്തില്‍ നിന്ന് ഉരുതിരിഞ്ഞ ആശയങ്ങളും ഭരണഘടനയ്‌ക്ക് പ്രചോദനമായി.

കരട് നിര്‍മാണ കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഭരണഘടനയ്‌ക്ക് അന്തിമ രൂപം നല്‍കുന്നതില്‍ ബി ആര്‍ അംബേദ്‌കര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് രാജ്യം എന്നും കടപ്പെട്ടിരിക്കും. ഭരണഘടനയുടെ പ്രാരംഭ കരട് തയ്യാറാക്കിയ നിയമജ്ഞന്‍ ബി എന്‍ റാവുവിനേയും ഭരണഘടന നിര്‍മാണത്തിന് സഹായിച്ച നിയമവിദഗ്‌ധരേയും ഉദ്യോഗസ്ഥരേയും ഈ ദിവസം നമ്മള്‍ സ്‌മരിക്കണം.

ഭരണഘടന അസംബ്ലിയിലെ പ്രാതിനിധ്യം : ഭരണഘടന നിര്‍മാണ സഭയില്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളേയും വിഭാഗങ്ങളേയും പ്രതിനിധീകരിച്ചവര്‍ ഉണ്ടായിരുന്നു എന്നുള്ളതിലും ആ സഭയില്‍ 15 വനിതകള്‍ ഉണ്ടായി എന്നുള്ളതിലും രാജ്യം അഭിമാനിക്കുന്നു. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ച അവരുടെ കാഴ്‌ചപ്പാടുകള്‍ ഇന്നും നമ്മുടെ റിപ്പബ്ലിക്കിനെ നയിക്കുകയാണ്. ഭരണഘടന സ്ഥാപിതമായതിന് ശേഷമുള്ള കാലഘട്ടത്തില്‍ വലിയ രീതിയില്‍ നിരക്ഷരതയും ദാരിദ്ര്യവും നടമാടിയ ഒരു രാജ്യത്തില്‍ നിന്ന് ലോകവേദിയില്‍ ആത്‌മവിശ്വാസത്തോടെ മുന്നേറുന്ന ഒരു രാജ്യമായി ഇന്ത്യ രൂപാന്തരപ്പെട്ടു.

ഭരണഘടനാനിര്‍മാതാക്കളുടെ വീക്ഷണം നമ്മെ നയിക്കാന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ രൂപാന്തരം സാധ്യമാകുമായിരുന്നില്ല. ഭരണഘടനാശില്‍പ്പികളുടെ പ്രതീക്ഷകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ വലിയൊരളവ് വരെ നമുക്ക് സാധിച്ചു. എന്നാല്‍ എല്ലാവിഭാഗങ്ങളുടേയും ഉയര്‍ച്ച ലക്ഷ്യം വയ്ക്കു‌ന്ന ഗാന്ധിജിയുടെ സര്‍വോദയ എന്ന ആദര്‍ശം സാക്ഷാത്ക രിക്കുന്നതിനായി ഇനിയും ഏറെ കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്. എങ്കിലും സര്‍വമേഖലകളിലും നമ്മള്‍ കൈവരിച്ച പുരോഗതി പ്രോത്സാഹനജനകമാണ്.

വൈവിധ്യം രാജ്യത്തെ ഒരുമിപ്പിച്ചു : ഇത്രയും വിശാലവും വൈവിധ്യപൂർണവുമായ ഒരു ജനത ഒരു രാഷ്ട്രമായി ഒത്തുചേരുന്നത് അഭൂതപൂർവമായ കാര്യമാണ്. നമ്മള്‍ എല്ലാവരും ഒന്നാണ്, ഇന്ത്യക്കാരാണ് എന്ന കാഴ്‌ചപ്പാടാണ് അതിലേക്ക് നയിച്ചത്. നമ്മുടെ രാജ്യത്തിന് ഒരു ജനാധിപത്യ റിപ്പബ്ലിക്കായി വിജയിക്കാന്‍ സാധിച്ചത് വ്യത്യസ്‌ത വിശ്വാസങ്ങളും ഭാഷകളും നമ്മെ ഭിന്നിപ്പിച്ചില്ല എന്നത് മാത്രമല്ല അവ നമ്മെ ഒരുമിപ്പിക്കുക കൂടി ചെയ്‌തു എന്നുള്ളത് കൊണ്ടാണ്. അതാണ് ഇന്ത്യയുടെ സത്ത. കാലത്തിന്‍റെ പരീക്ഷണത്തെ അതിജീവിച്ച ഭരണഘടനയുടെ കാതല്‍ ആ സത്തയാണ്.

ദേശീയപ്രസ്‌ഥാനം തനത് മൂല്യങ്ങള്‍ വീണ്ടെടുത്തു: സ്വാതന്ത്ര്യ സമരത്തിന്‍റെ അനന്തര ഫലമാണ് നമ്മുടെ ഭരണഘടന. മഹാത്‌മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്‌ഥാനത്തിന് സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തെപ്പോലെ തന്നെ നമ്മുടെ തനത് മൂല്യങ്ങള്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. ദേശീയ പ്രസ്ഥാന നേതാക്കളുടെ പോരാട്ടങ്ങളും ത്യാഗവും കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിത്തരുക മാത്രമല്ല ചെയ്‌തത് മറിച്ച് നമ്മളില്‍ അടിച്ചേല്‍പ്പിച്ച മൂല്യങ്ങളില്‍ നിന്നും ഇടുങ്ങിയ ആഗോള കാഴ്‌ചപ്പാടുകളില്‍ നിന്നുള്ള മോചനം കൂടിയാണ് നല്‍കിയത്.

സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റേയും സമത്വത്തിന്‍റേതുമായ നമ്മുടെ ചിരപുരാതനമായ മൂല്യങ്ങള്‍ വിപ്ലവകാരികളും പരിഷ്‌കാര്‍ത്താക്കളും ദാര്‍ശനികരുമായ ദേശീയ പ്രസ്‌ഥാന നേതാക്കള്‍ നമുക്ക് മനസിലാക്കി തന്നു. എല്ലാ ദിശകളില്‍ നിന്നും ശ്രേഷ്‌ഠമായ ചിന്തകള്‍ നമ്മില്‍ വരട്ടെ എന്ന വേദ ഉപദേശം ഏറ്റെടുത്തുകൊണ്ട് ദേശീയ പ്രസ്‌ഥാന നേതാക്കള്‍ വിദേശങ്ങളില്‍ നിന്നുള്ള പുരോഗമന ആശയങ്ങളും സ്വീകരിച്ചു. വളരെ ദീര്‍ഘവും ഗഹനവുമായ ചിന്താപ്രക്രിയയുടെ പൂര്‍ത്തീകരണമാണ് ഭരണഘടനയെന്നും രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.