13കാരിയുടെ ഗര്‍ഭഛിദ്രത്തിന് തെളിവ് തേടിയെത്തി: 12 തലയോട്ടികള്‍, 4 ഡസൻ എല്ലുകള്‍... മുംബൈയില്‍ ഞെട്ടിക്കുന്ന കാഴ്ച

author img

By

Published : Jan 13, 2022, 8:16 PM IST

illegal abortion Maharashtra  graveyard of illegal abortions  illegally aborted fetuses  ഗര്‍ഭഛിദ്രം നടത്തി നല്‍കാന്‍ വന്‍ റാക്കറ്റ്  13 കാരിയെ ഗര്‍ഭിണിയാക്കിയ കേസ്  മഹാരാഷ്ട്രയില്‍ ഭ്രൂണങ്ങള്‍ കണ്ടെത്തി

രക്ത കറ പുരണ്ട വസ്ത്രങ്ങൾ, ബാഗുകൾ, ഗര്‍ഭഛിദ്രത്തിന് ഉപയോഗിച്ച ചില ഉപകരണങ്ങള്‍ എന്നിവയും കണ്ടെത്തി

വാര്‍ധ: മഹാരാഷ്ട്രയില്‍ നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്താനായി വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം 13കാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പൊലീസ് ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത്.

കണ്ടെത്തിയത് ഭ്രൂമങ്ങളുടെ ശ്മശാനം

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് വാർധ ജില്ലയിലെ ആർവി ടൗണിലെ കദം പ്രസവ ആശുപത്രിയുടെ വളപ്പിൽ പരിശോധന നടത്തി. ഇവിടെ വച്ച് അനധികൃതമായി ഗർഭഛിദ്രം നടത്തിയ ഭ്രൂണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ബയോഗ്യാസ് പ്ലാന്‍റിന് സമീപത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ഭ്രൂണങ്ങള്‍. ഒരു ഡസനോളം തലയോട്ടികളും നാല് ഡസനിലധികം എല്ലുകളും പൊലീസ് കണ്ടെത്തി. കൂടാതെ രക്ത കറ പുരണ്ട വസ്ത്രങ്ങൾ, ബാഗുകൾ, ഗര്‍ഭ ചിത്രത്തിനായി ഉപയോഗിച്ച ചില ഉപകരണങ്ങള്‍ എന്നിവയും കണ്ടെത്തി.

ലഭിച്ച തെളിവുകള്‍ ഫോറന്‍സിക്ക് പരിശോധനക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ വന്ദന സോനൂനെ, പൊലീസ് സബ് ഇൻസ്‌പെക്ടർ ജ്യോത്സന എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Also Read: വീട്ടിലിരുന്ന് മദ്യപിച്ചത് വിലക്കിയതിന് വീടിന് തീവച്ചു; അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ

2022 ജനുവരി നാലിന് 13കാരിയെ ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ അറിവില്ലായിരുന്നു. അന്വേഷണം തുടര്‍ന്ന പൊലീസ് ഒടുവില്‍ കുട്ടിയേയും കുടുംബത്തെയും കണ്ടെത്തി. ആണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും പൂര്‍ണ സംരക്ഷണവും പെണ്‍കുട്ടിയെ കുറിച്ച് പുറത്ത് പറയില്ലെന്ന ഉറപ്പും നല്‍കിയ പൊലീസ് ഇവരോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയായത് 17 കാരനില്‍ നിന്നും

അയല്‍വാസിയായ 17 വയസുകാരനില്‍ നിന്നും 13 വയസുള്ള പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. ഇതോടെ കുടുബം പെണ്‍കുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി. ഭീഷണിക്ക് ഒടുവില്‍ ഗര്‍ഭഛിദ്രത്തിന് കുടുംബം വഴങ്ങുകയായിരുന്നു. ആശുപത്രിയുടെ വിവരങ്ങളും മറ്റും ലഭിച്ച പൊലീസ് ഇതോടെ കൂടുതല്‍ അന്വേഷണം തുടര്‍ന്നു.

ഇതിന്‍റെ ഭാഗമായാണ് സംഘം കദം ആശുപത്രിയില്‍ എത്തി പരിശോധനകള്‍ നടത്തിയത്. ആശുപത്രി ഡയറക്ടർ ഡോ. രേഖ നീരാജ് കദം (43), നഴ്‌സ് സംഗീത കാലെ (38) എന്നിവരെ അറസ്റ്റ് ചെയ്യ്തു. ഗര്‍ഭഛിദ്രത്തിനായി 30,000 രൂപയാണ് ആശുപത്രി ഈടാക്കിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആണ്‍ കുട്ടിയുടെ മാതാപിതാക്കളായ കൃഷ്ണ സഹാരെ (42), ഭാര്യ നല്ലു (40) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

നാല് പ്രതികളെയും രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇതിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തക്കുന്നതായും ആശുപത്രിയില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഡോക്ടർമാർ, നഴ്‌സുമാർ, ഏജന്റുമാർ മുതലായവരുടെ പങ്കാളിത്തം അന്വേഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടുത്ത പ്രതിഷേധം ഉയര്‍ത്തി രഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍

അതിനിടെ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 2012-ൽ 'ബേട്ടി ബച്ചാവോ' ക്യമ്പയിന് തുടക്കമിട്ട പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഗണേഷ് രാഖ് സംഭവത്തെ ശക്തമായി അപലപിച്ചു. കദം ആശുപത്രിയില്‍ പെൺഭ്രൂണഹത്യ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാ വികാസ് അഘാഡി സർക്കാർ ഇതിനെതിരെ നടപടി എടുക്കാന്‍ തയ്യറാകണമെന്ന് ശിവസേന നേതാവ് കിഷോർ തിവാരി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീലിനോടും പൊലീസ് ഡയറക്ടർ ജനറൽ സഞ്ജയ് പാണ്ഡേയോടും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം തുടര്‍ കഥ

വാർധയിൽ നിന്ന് മാത്രമല്ല സമീപ ജില്ലകളായ യവത്മാൽ, അമരാവതി, നാഗ്പൂർ, ചന്ദ്രപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ആശുപത്രിയില്‍ എത്തിയിരുന്നു. വളരെ കാലമായി ആശുപത്രി ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നും മെഡിക്കൽ ഫ്രേണിറ്റി വിഭാഗം ആരോപിച്ചു.

നിയമവിരുദ്ധമായ ഗർഭഛിദ്രങ്ങൾ, നിരോധിത ലിംഗനിർണയ പരിശോധനകൾ, പെൺ ശിശുഹത്യകൾ എന്നിങ്ങനെയുള്ള നിരവധി കൃത്യങ്ങള്‍ ആശുപത്രിയില്‍ നടത്തിയിരുന്നു. പക്ഷേ അതിനെക്കുറിച്ച് പരാതിപ്പെടാനോ തുറന്ന് സംസാരിക്കാനോ ആരും ധൈര്യപ്പെട്ടില്ലെന്ന് ഒരു പ്രാദേശിക ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ മഹാരാഷ്ട്ര പ്രസിഡൻറ് ഡോ. സുഹാസ് പിംഗ്ലെ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.