ഹൈദരാബാദ് : രാജ ഭരണത്തിന്‍റെ ശേഷിപ്പുകളാണ് കോട്ടകള്‍. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനും തന്‍റെ സാമ്രാജ്യത്തെ കാത്തുരക്ഷിക്കാനുമായി ഭീമാകാരമായ കോട്ടകള്‍ പല രാജാക്കന്മാരും പടുത്തുയര്‍ത്തിയിരുന്നു. അവരവരുടെ സമ്പത്തിനും കഴിവിനും അനുസരിച്ച് കോട്ടകളുടെ വലിപ്പത്തിലും വ്യത്യാസങ്ങളുണ്ടായി. ഇത്തരത്തില്‍ രാജ്യത്ത് കണ്ടെത്തിയ കോട്ടകളില്‍ പ്രധാന സ്ഥാനമാണ് തെലങ്കാനയിലെ ഗോല്‍ക്കൊണ്ട ഫോര്‍ട്ടിന്.
ഹൈദരാബാദ് സന്ദര്‍ശിക്കുന്നവര്‍ ഗവേഷണ ആവശ്യങ്ങള്‍ക്കള്‍ക്കടക്കം കോട്ടയില്‍ എത്താറുണ്ട്. നൂറുകണക്കിന് സഞ്ചാരികളാണ് ഓരോദിനവും ഇവിടം സന്ദര്‍ശിക്കുന്നത്. പുരാവസ്തു സംരക്ഷണ വകുപ്പിനാണ് നിലവില്‍ കോട്ടയുടെ സംരക്ഷണ ചുമതല.
ഏഴ് കവാടങ്ങളും പടുകൂറ്റന്‍ മതിലുകളും കുളങ്ങളും രഹസ്യ അറകളും ദര്‍ബാര്‍ ഹാളും പള്ളിയും ക്ഷേത്രവും അടക്കം നിരവധി കാഴ്‌ചകള്‍ ഒളിപ്പിച്ചാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ട് തലയുയര്‍ത്തി നില്‍ക്കുന്നത്. എഡി 1554ല്‍ കുത്തബ് ഷാഹി രാജവംശത്തിലെ നാലാമത്തെ രാജാവായ ഇബ്രാഹിം കുലി കുത്തബ് ഷായാണ് കോട്ട നിര്‍മിച്ചതെന്നാണ് ചരിത്രം. എന്നാല്‍ ഇദ്ദേഹം കോട്ട പിടിച്ചെടുക്കുകയായിരുന്നു എന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
ഇന്ന് ഹൈദരാബാദ് അന്ന് ഗോല്‍ക്കൊണ്ട : ഇന്നത്തെ ഹൈദരാബാദ് നഗരം രൂപീകൃതമാകുന്നതിന് മുമ്പ് ഗോല്‍ക്കൊണ്ട ഫോര്‍ട്ടും പരിസരവുമായിരുന്നു ഇവിടുത്തെ ഏറ്റവും വലിയ നഗരം. അതിന്‍റെ തിരുശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെയെത്തുന്നവര്‍ക്ക് കാണാം. കോട്ടയ്ക്ക് ഏഴ് വാതിലുകളാണുള്ളത്. ബഞ്ചാരി ദർവാസ, ജമാലി ദർവാസ, മോത്തി ദർവാസ, ഫത്തേ ദർവാസ, ബോദ്‌ലി ദർവാസ, മിക്കി ദർവാസ, പതഞ്ചിരോ ദർവാസ എന്നിവയാണവ.
ഇതില്‍ ഏറ്റവും ചരിത്ര പ്രധാന്യമുള്ള വാതിലാണ് ഫത്തേ ദർവാസ. എഡി 15ാം നൂറ്റാണ്ടില്‍ പടയോട്ടത്തിലൂടെ തങ്ങളുടെ രാജവംശം വികസിപ്പിച്ച മുഗള്‍ രാജാക്കന്മാര്‍ ഒടുവില്‍ കുത്തബ് ഷാഹി രാജവംശത്തേയും ആക്രമിക്കാനെത്തി.
മുഗള്‍ യുദ്ധത്തെ തടുത്ത വാതില്‍ : എപ്പോഴും ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു കുത്തബ് ഷാഹി രാജവംശം കോട്ടയുടെ ഏഴ് വാതിലുകളും കൊട്ടിയടച്ച് പ്രതിരോധം ശക്തമാക്കി. ഇരച്ചെത്തിയ മുഗള്‍ സൈന്യത്തിന് എട്ട് മാസത്തോളം കോട്ടയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. അത്രയേറെ സുരക്ഷിതമായിരുന്നു കോട്ട വാതിലുകള്‍.
Also Read: മാലിക് ഇബ്‌നു ദീനാർ.. ചരിത്രവും വിശ്വാസവും ഇഴചേരുന്ന തീർഥാടന കേന്ദ്രം
മാത്രമല്ല നിര്‍മാണത്തിലെ പ്രത്യേകത കൊണ്ട് പ്രശസ്തമായ ഫത്തേ ദർവാസ വഴി കോട്ടയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി സൈനികരെ ഷാഹി സൈനികര്‍ വധിച്ചു. 60 അടി ഉയരത്തില്‍ വമ്പന്‍ വാതിലുകളോടുകൂടിയതാണ് ഈ കോട്ടവാതില്‍. ഔറംഗസേബിന്റെ സൈന്യത്തിലെ ഹസ്രത്ത് യൂസുഫ്-ഉദ്ദീൻ, ഹസ്രത്ത് ഷരീഫ്-ഉദ്-ദീൻ എന്നിങ്ങനെ രണ്ട് സൈനിക മേധാവിമാര്‍ ആയിരുന്നു യുദ്ധത്തിന് നേതൃത്വം നല്‍കിയത്. എങ്കിലും എട്ട് മാസം നീണ്ട ആക്രമണത്തിനൊടുവില്‍ മുഗള്‍ സൈന്യം കോട്ട കീഴടക്കി.