മുംബൈ : മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ പ്രതിസന്ധി സൃഷ്‌ടിച്ച ഏക്‌നാഥ് ഷിൻഡെയെ നിയമസഭാകക്ഷി നേതാവെന്ന പദവിയില്‍ നിന്ന് പുറത്താക്കി ശിവസേന. പകരം അജയ് ചൗധരിയെ നിയമിച്ചതായി പാര്‍ട്ടി എം.പി സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഷിൻഡെയും 21 എം.എൽ.എമാരും 'ഒളിവില്‍പോയ' സാഹചര്യത്തിലാണ് അച്ചടക്ക നടപടി.
മുംബൈയിലെ സെവ്രി മേഖലയെ പ്രതിനിധീകരിക്കുന്ന ചൗധരിയെ പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി നിയമിച്ചതിനെ 25 എം.എൽ.എമാർ പിന്തുണച്ചെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്. അഞ്ച് മന്ത്രിമാരെയും ഒരു സ്വതന്ത്ര എം.എൽ.എയെയും അടക്കമാണ് കാണാതായത്.
ചൊവ്വാഴ്‌ച രാവിലെ, ഷിൻഡേ 11 എം.എല്‍.എമാരുമായി സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലില്‍ ക്യാംപ് ചെയ്യുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ആകെ 21 പേര്‍ ഒപ്പമുണ്ടെന്നാണ് പിന്നീടുവന്ന റിപ്പോര്‍ട്ടുകള്‍. മഹാരാഷ്‌ട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി നടത്തുന്ന നാടകമാണിതെന്ന ആരോപണം ശക്തമാണ്.