കർണാടക കമ്പള മത്സരത്തിന് നവംബർ 24 ന് തുടക്കം ; ഐശ്വര്യ റായ്, അനുഷ്‌ക ഷെട്ടി ഉൾപ്പടെയുള്ളവരെത്തും

കർണാടക കമ്പള മത്സരത്തിന് നവംബർ 24 ന് തുടക്കം ; ഐശ്വര്യ റായ്, അനുഷ്‌ക ഷെട്ടി ഉൾപ്പടെയുള്ളവരെത്തും
Bengaluru Kambala Festival : കർണാടകയിലെ കമ്പള മത്സരം നവംബർ 24, 25, 26 തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി
ബെംഗളൂരു : കർണാടകയിലെ കമ്പള മത്സരം (Bengaluru Kambala Festival) ഈ മാസം അവസാനം നടക്കും. നവംബർ 24, 25, 26 തീയതികളിൽ പാലസ് ഗ്രൗണ്ടിലാണ് മത്സരം. ഇത്തവണ മത്സര ഓട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ മൂന്ന് മുതൽ അഞ്ച് ലക്ഷത്തോളം ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ദക്ഷിണ കർണാടകയിലും ഉഡുപ്പിയിലും വർഷങ്ങളായി നടത്തിവരുന്ന കായിക വിനോദമാണ് കമ്പള. പോത്തുകളെ ഉപയോഗിച്ചുള്ള ചെളിക്കളത്തിലെ ഓട്ടമത്സരമാണ് വിനോദത്തിന്‍റെ അടിസ്ഥാനം. ഒരു നുകത്തിൽ കെട്ടിയ രണ്ട് പോത്തുകളും ഒരു ഓട്ടക്കാരനുമാണ് ഒരു സംഘത്തിലുണ്ടാവുക. സമാന്തരമായുള്ള ട്രാക്കിൽ മറ്റൊരു സംഘവും ഇറങ്ങും. ഇവർ തമ്മിൽ മത്സരം നടക്കും.
കർഷകർ നെല്ല് വിളവെടുത്ത ശേഷം സംഘടിപ്പിക്കുന്ന ഈ കായിക ഇനം ഇന്ന് സംസ്ഥാനത്തുടനീളം അറിയപ്പെടുന്ന വിനോദമായി മാറി. തീരദേശ സമൂഹങ്ങള്‍ ഈ ദിവസം ഇവിടെ ഒത്തുചേരും. 50ൽ അധികം സംഘടനകളാണ് ഈ വിനോദം ഒരുക്കുന്നതിന് പിന്നിൽ. ബെംഗളൂരുവിലെ 70 ഏക്കർ പാലസ് ഗ്രൗണ്ടിലാണ് കമ്പള നടക്കുക.
പരിപാടിയുടെ ഭാഗമായി 'ബെംഗളൂരു കമ്പള നമ്മ കമ്പള' എന്ന തീം സോങ്ങും സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്. ഗുരുകിരൺ സംഗീത സംവിധാനം ചെയ്‌ത ഗാനത്തിന് വി മനോഹറാണ് വരികൾ എഴുതിയിട്ടുള്ളത്. നിലവിൽ 150ലധികം പോത്തുകളെയാണ് കമ്പളയ്‌ക്കായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഈ പോത്തുകളെയെല്ലാം നവംബർ 23ന് ഉപ്പിനങ്ങാടിയിൽ വച്ച് യാത്രയയയ്‌ക്കും.
കമ്പള കാണാൻ താര നിര : തുടർന്ന് ഹാസനിലും നെലമംഗലയിലും ഗംഭീര വരവേൽപ്പ് നൽകും. മുഖ്യമന്ത്രി സിദ്ധരാമയ്യ (Karnataka CM Siddaramaiah) ഈ ഉത്സവത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചതായി കമ്പള കമ്മിറ്റി അറിയിച്ചു. ബോളിവുഡ് നടി ഐശ്വര്യ റായ്, അനുഷ്‌ക ഷെട്ടി എന്നിവരടക്കം നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
