ഡല്‍ഹി അധികാര തര്‍ക്കം: കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി വിധിയെ അപമാനിക്കുന്നതെന്ന് കെജ്‌രിവാള്‍

author img

By

Published : May 20, 2023, 8:12 PM IST

സുപ്രീം കോടതി വിധി  ഡല്‍ഹി അധികാര തര്‍ക്കം  കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി വിധി  കെജ്‌രിവാള്‍  Arvind Kejriwal calls Centres ordinance  Kejriwal calls Centres ordinance control services  Arvind Kejriwal

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം കെജ്‌രിവാള്‍ സര്‍ക്കാരിന് നല്‍കുന്നതാണ് സുപ്രീം കോടതി വിധി. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിന്‍സ് കൊണ്ടുവന്നത്

ന്യൂഡൽഹി: ഡല്‍ഹി ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം വീണ്ടെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഈ ബിൽ രാജ്യസഭയിൽ പാസാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് വെറുപ്പുളവാക്കുന്ന തമാശയാണെന്നും ഡൽഹി മുഖ്യമന്ത്രി രാജ്യതലസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഒരാഴ്‌ചക്കകമാണ് കേന്ദ്രം റദ്ദാക്കിയത്. സുപ്രീം കോടതിയെ കേന്ദ്രം പരസ്യമായി വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഇത് പരമോന്നത കോടതിയുടെ മഹത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്രത്തിന്‍റെ നീക്കം കൃത്യമായി ആസൂത്രണം ചെയ്‌തുള്ളതാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

'ജനങ്ങളെയും നേതാക്കളെയും കാണാം': സുപ്രീം കോടതി അവധിക്ക് അടച്ചിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം അസാധുവാക്കാൻ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നത്. ഈ ഓർഡിനൻസ് ഫെഡറൽ ഘടനയ്‌ക്ക് നേരെയുള്ള കടന്നാക്രമണമാണ്. ബിൽ രാജ്യസഭ പാസാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണും. ഡൽഹിയിലെ വീടുകള്‍ കയറി ഇറങ്ങി ജനങ്ങളെ താന്‍ നേരിട്ട് കണ്ട് സംസാരിക്കും.

ഓർഡിനൻസിനെതിരെ എഎപി തെരുവിലിറങ്ങും. കാരണം ഇത് ഡല്‍ഹി ജനങ്ങളുടെ അധികാരം തട്ടിയെടുക്കുന്നതാണ്. ഓർഡിനൻസ് കൊണ്ടുവരാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ പാർട്ടി മഹാറാലി സംഘടിപ്പിക്കും. എഎപി സർക്കാരിന്‍റെ പ്രവർത്തനത്തെ തടസപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഈ സേവനങ്ങൾ സംബന്ധിച്ച കേന്ദ്ര ഓർഡിനൻസ് ഭരണഘടന വിരുദ്ധവും ജനാധിപത്യത്തിനെതിരെ ഉള്ളതുമാണ്.

ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും ഉൾപ്പെടെയുള്ളവ സംബന്ധിച്ചുള്ള കാര്യത്തില്‍ തീരുമാനം ഡല്‍ഹി സര്‍ക്കാരിന് കൈക്കൊള്ളാം എന്നതാണ് സുപ്രീം കോടതി ഉത്തരവ്. ഇതിനെതിരെയാണ് കേന്ദ്രസർക്കാർ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് നിർണായക നീക്കം നടത്തുന്നത്.

'ഭരണഘടന ബഞ്ചിന്‍റെ വിധിയെ അവഹേളിക്കുന്ന ഓര്‍ഡിനന്‍സ്': കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന രംഗത്തെത്തിയിരുന്നു. ഡല്‍ഹി ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവക്ക് കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു ആം ആദ്‌മി പാര്‍ട്ടി നേതാവ് പ്രതികരിച്ചത്.

‘തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന സുപ്രീംകോടതി ഭരണഘടന ബഞ്ചിന്‍റെ വിധിയെ അവഹേളിക്കുന്നതാണ് കേന്ദ്ര ഓര്‍ഡിനന്‍സ്. അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിലേക്ക് അധികാരം പോകുമെന്ന് ഭയന്നാണ് കേന്ദ്രത്തിന്‍റെ നീക്കം' - അതിഷി വിമര്‍ശിച്ചു.

അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെയും സുപ്രീംകോടതി വിധിയേയും കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് സുപ്രീംകോടതിയെ അവഹേളിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ചുള്ള ഓർഡിനൻസ് കേന്ദ്രം ഇന്നലെയാണ് പുറപ്പെടുവിച്ചത്. ക്രമസമാധാനം, പൊലീസ്, ഭൂമി ഒഴികെയുള്ള വകുപ്പുകളിലെ സ്ഥലം മാറ്റത്തിലും നിയമനത്തിലുമാണ് ഡൽഹി സർക്കാരിന് അധികാരമുണ്ടെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.