കേരളം

kerala

എഐ കാമറ; മാതാപിതാക്കൾക്കൊപ്പം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം

By

Published : Jun 4, 2023, 11:25 AM IST

Updated : Jun 4, 2023, 12:16 PM IST

AI Camera  Center rejected concession to children  എഐ കാമറ  കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം  എളമരം കരീം  കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി

10 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ച് രാജ്യസഭാംഗം എളമരം കരീം സമര്‍പ്പിച്ച കത്തിന് മറുപടിയായാണ് ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചത്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭാംഗം എളമരം കരീം, 10 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നൽകിയ മറുപടിയിലാണ് ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

എഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ജൂൺ 5 തിങ്കളാഴ്‌ച മുതൽ പിഴ ഈടാക്കാനിരിക്കെയാണ് കേരളത്തിന് തിരിച്ചടിയായി കേന്ദ്രത്തിന്‍റെ മറുപടി. ഗതാഗത മന്ത്രി ആൻ്റണി രാജുവും ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. എന്നാൽ ഇതിൽ കേന്ദ്രത്തിന്‍റെ മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല.

10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് അനുവദിക്കാത്ത സാഹചര്യത്തിൽ സർക്കാർ ആവശ്യപ്രകാരം 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഇളവ് അനുവദിക്കാൻ സാധ്യതയില്ല. കേന്ദ്ര മോട്ടോർ വാഹന ചട്ട പ്രകാരം ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരനായി യാത്ര ചെയ്യുന്ന കുട്ടികൾക്ക് യാതൊരു കാരണവശാലും ഇളവ് അനുവദിക്കാൻ ആകില്ലെന്നാണ് കേന്ദ്രം കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ച 726 എഐ കാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നാളെ (05-06-2023) മുതൽ പിഴ ഈടാക്കി തുടങ്ങും.

കാമറകളുടെ പ്രവർത്തനം പരിശോധിക്കുന്നതിനായി നിയോഗിച്ച സാങ്കേതിക സമിതി കഴിഞ്ഞ ദിവസം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഏപ്രിൽ 20നാണ് എഐ കാമറകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഉദ്ഘാടനത്തിന് പിന്നാലെ മെയ് 19 വരെ ബോധവത്‌കരണം നൽകാനും 20 മുതൽ പിഴ ഈടാക്കാനുമായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജു നിർദേശം നൽകിയത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നത് ജൂൺ 5 ലേക്ക് മാറ്റിയത്.

എഐ കാമറകൾ സ്ഥാപിച്ചതിനു ശേഷം പ്രതിദിനം ശരാശരി രണ്ടരലക്ഷം നിയമ ലംഘനങ്ങൾ നടക്കുന്നതായാണ് കണ്ടെത്തൽ. കാമറകൾ പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ ട്രാഫിക് നിയമ ലംഘനങ്ങളിൽ ഗണ്യമായ കുറവുണ്ടായതായും വിലയിരുത്തുന്നുണ്ട്. പിഴ ഈടാക്കി തുടങ്ങുമ്പോൾ നിയമ ലംഘനങ്ങൾ ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യൽ, ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യൽ, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ ഒരേസമയം യാത്ര ചെയ്യൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത്, നാലു ചക്ര വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത്, അമിതവേഗം, അനധികൃത പാർക്കിങ്, ചുവപ്പ് സിഗ്നൽ ലംഘനം തുടങ്ങിയ ഗതാഗത നിയമ ലംഘനങ്ങളാണ് പ്രധാനമായും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാമറ വഴി കണ്ടെത്തുന്നത്.

Last Updated :Jun 4, 2023, 12:16 PM IST

ABOUT THE AUTHOR

...view details