കേരളം

kerala

'സച്ചിനെതിരെ പന്തെറിഞ്ഞപ്പോള്‍ ഉണ്ടായ അനുഭൂതിയാകും ഗില്ലിനെതിരെ പന്തെറിയാന്‍ കഴിഞ്ഞാല്‍ ലഭിക്കുക': വസീം അക്രം

By

Published : Jun 4, 2023, 1:18 PM IST

wasim akram  shubman gill  wasim akram sachin gill  indian Cricket team  sachin tendulkar  ശുഭ്‌മാന്‍ ഗില്‍  വസീം അക്രം  ഇന്ത്യന്‍ ക്രിക്കറ്റ്  സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ശുഭ്‌മാന്‍ ഗില്ലിനെ പ്രശംസിച്ച പാകിസ്ഥാന്‍ മുന്‍ താരം വസീം അക്രം സച്ചിന്‍റേയും ഗില്ലിന്‍റേയും ബാറ്റിങ്ങില്‍ സമാനതകള്‍ ഉണ്ടെന്നും പറഞ്ഞു

മുംബൈ:സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരെ പന്തെറിഞ്ഞപ്പോള്‍ തനിക്കുണ്ടായ അതേ അനുഭൂതി ആയിരിക്കാം ഇപ്പോള്‍ ശുഭ്‌മാന്‍ ഗില്ലിനെതിരെ പന്തെറിയാന്‍ അവസരം ലഭിച്ചാലും ഉണ്ടാകുന്നതെന്ന് പാകിസ്ഥാന്‍റെ മുന്‍ താരം വസീം അക്രം. ക്രിക്കറ്റ് ലോകത്ത് സച്ചിന്‍ - ഗില്‍ താരതമ്യപ്പെടുത്തലുകള്‍ സജീവമായി തുടരുന്നതിനിടെയാണ് വസീം അക്രമിന്‍റെ പ്രതികരണം. സച്ചിനും ഗില്ലും തമ്മില്‍ ബാറ്റിങ്ങില്‍ ഏറെ സമാനതകള്‍ ഉണ്ടെന്നും അക്രം അഭിപ്രായപ്പെട്ടു.

'എനിക്ക് ശുഭ്‌മാന്‍ ഗില്ലിനെതിരെ പന്ത് എറിയാന്‍ അവസരം ലഭിക്കുകയാണെങ്കില്‍, അത് ടി20 ക്രിക്കറ്റില്‍ ആണെങ്കില്‍ പോലും അത് ഏകദിന ക്രിക്കറ്റിലെ ആദ്യ പത്തോവറിനുള്ളില്‍ സച്ചിനെതിരെ പന്തെറിയുന്നത് പോലെയാകും അനുഭവപ്പെടുക. സനത് ജയസൂര്യയ്‌ക്കോ കലുവിതർണയ്‌ക്കോ ആണ് പന്തെറിയുന്നതെങ്കില്‍ എനിക്കറിയാം ഒരു അവസരം ഉണ്ടെന്ന്. അടുത്ത പന്തില്‍ അവരുടെ വിക്കറ്റ് സ്വന്തമാക്കാനാകും എന്ന വിശ്വാസവും എനിക്കുണ്ടാകും'.

എന്നാല്‍, സച്ചിന്‍റേയും ഗില്ലിന്‍റേയും കാര്യത്തില്‍ അങ്ങനെയല്ല. അവര്‍ ശരിയായ ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്നു. ശുഭ്‌മാന്‍ ഗില്‍, മൂന്ന് ഫോര്‍മാറ്റിലും അവന് ഒരുപോലെ തന്നെ റണ്‍സ് അടിച്ചുകൂട്ടാന്‍ സാധിക്കും. ഭാവിയില്‍ ഒരുപക്ഷേ അവനായിരിക്കും ലോക ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍' - സ്‌പോര്‍ട്‌സ്‌കീടയോട് വസീം അക്രം പറഞ്ഞു.

Also Read :അന്ന് ഇരുപത്തിമൂന്നാം വയസില്‍ കോലി, ഇന്ന് അതേപ്രായത്തില്‍ മറ്റൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'പുതിയ മുഖം' ആകുന്നു: പൃഥ്വിരാജ്

കഴിഞ്ഞ കുറച്ചുകാലമായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ ശുഭ്‌മാന്‍ ഗില്ലിനായി. 2023ല്‍ ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി അടിച്ച താരം ടി20യിലും ടെസ്റ്റിലും ഇന്ത്യക്കായി സെഞ്ച്വറികളും അടിച്ചു. അന്താരാഷ്‌ട്ര തലത്തിലെ മികവ് ഇക്കഴിഞ്ഞ ഐപിഎല്ലിലും ആവര്‍ത്തിക്കാന്‍ ശുഭ്‌മാന്‍ ഗില്ലിന് സാധിച്ചു.

ഐപിഎല്‍ 16ാം പതിപ്പിലെ 16 മത്സരങ്ങളില്‍ നിന്നും 890 റണ്‍സായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന ഗില്‍ അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറികളും താരം നേടി. ഇതിന്‍റെയെല്ലാം സാഹചര്യത്തിലാണ് 23കാരനായ ശുഭ്‌മാന്‍ ഗില്ലിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരുമായി താരതമ്യപ്പെടുത്തലുകളും കൂടുതലായി ആരംഭിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ശുഭ്‌മാന്‍ ഗില്ലിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമായ ഒരു കാര്യമാണെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഉപദേഷ്‌ടാവും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ ഗാരി കിര്‍സ്റ്റണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഗില്‍ ഇപ്പോള്‍ കരിയറിന്‍റെ തുടക്കത്തിലാണ്.

ഈ സമയത്ത് ഗില്ലിനെ സച്ചിന്‍, വിരാട് എന്നിവരുമായി താരതമ്യം ചെയ്യുന്നത് അന്യായമാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി മാറാന്‍ കഴിവുള്ള താരമാണ് ഗില്‍. ഇന്ത്യക്ക് വേണ്ടി കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഗില്ലിന് സാധിക്കും എന്നായിരുന്നു ഗാരി കിര്‍സ്റ്റന്‍റെ പ്രതികരണം.

More Read :സച്ചിനും കോലിയുമായുള്ള താരതമ്യപ്പെടുത്തല്‍ 'അന്യായം', ഭാവിയില്‍ 3 ഫോര്‍മാറ്റിലും ശുഭ്‌മാന്‍ ഗില്‍ താരമാകും: ഗാരി കിര്‍സ്റ്റണ്‍

അതേസമയം, സച്ചിനും കോലിയുമായി തന്നെ താരതമ്യം ചെയ്യുന്നതില്‍ പ്രതികരണവുമായി ശുഭ്‌മാന്‍ ഗില്‍ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. അവരുടെ ലെഗസിയെ ഒരിക്കലും നിര്‍വചിക്കാന്‍ സാധിക്കില്ല എന്നായിരുന്നു എന്നായിരുന്നു അന്ന് ഗില്‍ പറഞ്ഞത്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലാണ് 23കാരനായ ഓപ്പണിങ് ബാറ്ററുള്ളത്.

ABOUT THE AUTHOR

...view details