ETV Bharat / travel-and-food

വടക്കന്‍ മലബാറിന്‍റെ രുചി പെരുമ വയനാട്ടിലും; മീന്‍ രുചിയുമായി ഉച്ചയൂണൊരുക്കി ലഞ്ച് ഹോം

author img

By ETV Bharat Kerala Team

Published : Mar 19, 2024, 10:21 PM IST

lunch home Kalpetta  Lunch Home Hotel  Fish Curry Taste Spot  Vinods Hotel Lunch Home Wayanad
Meals And Fish Curry Taste Spot Lunch Home In Kalpetta Wayanad

നാടന്‍ ഉച്ചയൂണ്‍ പ്രേമികളുടെ ഇഷ്‌ടയിടമാണ് കല്‍പ്പറ്റയിലെ ലഞ്ച് ഹോം. ഇവിടുത്തെ തേങ്ങയരച്ച മീന്‍ കറിയ്‌ക്ക് ആരാധകരേറെ. നാടന്‍ ഊണിനൊപ്പം ഫൈഡ് ഐറ്റംസും ലഭിക്കും.

ലഞ്ച് ഹോം രുചിപെരുമ

കണ്ണൂര്‍: മലബാറിലെ നാടന്‍ ഹോട്ടലുകളില്‍ നിന്ന് മീന്‍ കറിയും ഊണും കഴിച്ചിട്ടുണ്ടോ? ഇവിടുത്തെ ഉച്ചയൂണിന് ഒരു പ്രത്യേക രുചിയാണ്. സഞ്ചാരികള്‍ ഏറെ എത്തുന്ന വയനാട് ജില്ലയിലെ കല്‍പ്പറ്റയിലുമുണ്ട് ഇത്തരത്തില്‍ പ്രശസ്‌തമായൊരു ഹോട്ടല്‍. വ്യത്യസ്‌ത രൂചിക്കൂട്ടുകളുടെ പറുദീസയായ കല്‍പ്പറ്റ നോര്‍ത്തിലെ ലഞ്ച് ഹോമാണത്. വടകര സ്വദേശിയായ എംപി വിനോദും കുടുംബവും നടത്തുന്ന ഹോട്ടലാണിത്.

പേര് പോലെ തന്നെ ഇവിടെ ഉച്ചയൂണ്‍ മാത്രമെ ലഭിക്കൂ. തേങ്ങ പരുവത്തില്‍ അരച്ച മീന്‍ കറിയാണ് ലഞ്ച് ഹോമിലേക്ക് ഭക്ഷണ പ്രേമികളെ ആകര്‍ഷിക്കാന്‍ കാരണം. ഊണിനൊപ്പം പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ചിക്കന്‍, ബീഫ്, ഫിഷ്‌ ഫ്രൈകളുമുണ്ടാകും. അന്നാന്ന് ലഭിക്കുന്ന പിടയ്‌ക്കുന്ന മീനാണ് ഇവിടെ മസാല പുരട്ടി വറുത്തെടുക്കുന്നത്.

തദ്ദേശീയരുടെ ആധിപത്യമാണ് ഈ ഹോട്ടല്‍. സഞ്ചാരികളില്‍ ഭൂരിഭാഗവും പാഴ്‌സലാണ് ഭക്ഷണം കൊണ്ടുപോകുന്നത്. കല്യാണ വീടുകളിലെത്തുന്ന അതിഥികളെ സ്വീകരിക്കും പോലെയാണ് ഹോട്ടല്‍ ഉടമ വിനോദ് ഓരോരുത്തരേയും അകത്തേക്ക് ക്ഷണിക്കുക. ഇല വയ്‌ക്കുന്നത് പോലും പ്രത്യേക സ്‌റ്റൈലിലാണ്. തുടര്‍ന്ന് ചോറ്റുപാത്രവും മീന്‍ കറിയും സാമ്പാറും പച്ചടിയുമൊക്കെ മേശയില്‍ നിരത്തും.

ഹോട്ടലില്‍ എത്തുന്നവര്‍ക്ക് വയറുനിറയെ ഭക്ഷണം കഴിക്കാം. എന്നാല്‍ ഭക്ഷണം ഒട്ടും പാഴാക്കരുതെന്നും വിനോദിന് നിര്‍ബന്ധമാണ്. കറികള്‍ക്കൊന്നും ഇടക്കിടെ ആവശ്യപ്പെടേണ്ടതില്ല. എല്ലാം യഥാസമയം പാത്രത്തില്‍ നിറച്ചു നല്‍കും. വിനോദിന്‍റെ ഭാര്യ ശകുന്തള, സഹോദരിമാരായ സുനിത, അജിത, സനിത, വിമല, പ്രമീള എന്നിവരാണ് അടുക്കള ഭരണം.

മീന്‍ വറുത്തതിലും ചിക്കന്‍, ബീഫ് എന്നിവ തയ്യാറാക്കുന്നതിലും നാടന്‍ ചേരുവയുടെ രുചി ഉയര്‍ന്നു നില്‍ക്കും. അതു തന്നെയാണ് കല്‍പ്പറ്റയിലെ ഈ ഹോട്ടലിനെ വേറിട്ട് നിര്‍ത്തുന്നത്. മീന്‍ കറി, സാമ്പാര്‍, പച്ചടി, അച്ചാര്‍, പപ്പടം ഉള്‍പ്പെടെയുള്ള സാധാരണ ഊണിന് 60 രൂപ മാത്രമാണ് ഈടാക്കുന്നത്. 70 മുതല്‍ 80 രൂപ കൊടുത്താല്‍ മീന്‍ വറുത്തതും ലഭിക്കും.

എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നിന് വിനോദ് ഇല തയ്യാറാക്കല്‍ തുടങ്ങും. പിന്നെ മീന്‍, ചിക്കന്‍, ബീഫ് എന്നിവ എത്തിക്കണം. അതിരാവിലെ സഹോദരിമാരില്‍ രണ്ട് പേര്‍ ആദ്യമെത്തും. മീനും മാംസവും പച്ചക്കറിയും എല്ലാം കഴുകി വൃത്തിയാക്കലാണ് ആദ്യത്തെ രണ്ട് പേരുടെയും ജോലി.

ഏറെ വൈകാതെ മറ്റുള്ളവരും എത്തും. ഇരുവരും നേരത്തെ കഴുകി വച്ച മീനിലും ഇറച്ചിയിലും മസാല പുരട്ടും. അപ്പോഴേക്കും അടുക്കളയില്‍ പാചകത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് മുമ്പ് തന്നെ എല്ലാവരും ചേര്‍ന്ന് മുഴുവന്‍ വിഭവങ്ങളും ഒരുക്കും. അപ്പോഴേക്കും ഓരോരുത്തരായി ഹോട്ടലില്‍ എത്തി തുടങ്ങും.

ഹോട്ടല്‍ ഉടമയുടെ ഗൗരവമല്ല മറിച്ച് ആതിഥേയന്‍റെ മുഖഭാവമാണ് വിനോദിന്. രുചിയുടെ മറ്റൊരു ലോകം തീര്‍ത്തതിനാല്‍ കേട്ടറിഞ്ഞ് വിദൂര ദേശത്ത് നിന്നു പോലും ആളുകള്‍ ഇവിടെ എത്തുന്നു. ഭക്ഷണം കഴിച്ച് വയറുനിറഞ്ഞ് തിരിച്ചിറങ്ങുന്നവര്‍ക്കാകട്ടെ അതിനെക്കാള്‍ മനസ് നിറഞ്ഞിട്ടുണ്ടാകും. ഭക്ഷണത്തെക്കുറിച്ചും കടയിലെ സ്വീകരണത്തെ കുറിച്ചും പറയാതെ ഹോട്ടല്‍ വിടുന്നവരും കുറവാണ്.

ചായക്കടയില്‍ നിന്ന് ലഞ്ച് ഹോമിലേക്ക്: ഭക്ഷണ കാര്യത്തില്‍ വടക്കേ മലബാറിന്‍റെ രുചി ഭേദം കല്‍പ്പറ്റയിലെത്തിച്ചത് വിനോദിന്‍റെ മാതാപിതാക്കളാണ്. 1960ല്‍ മാതാപിതാക്കളായ കുമാരനും നാരായണിയും കല്‍പ്പറ്റയിലേക്ക് കുടിയേറി. പിന്നിടാണ് ചെറിയ ചായക്കട ആരംഭിച്ചത്. കോടതി ജീവനക്കാര്‍ക്ക് ചായയും പലഹാരവും നല്‍കിയാണ് അന്ന് ഇരുവരും കച്ചവടം ആരംഭിച്ചത്. ഇതാണ് പിന്നീട് ലഞ്ച് ഹോമായി മാറിയത്.

മാതാപിതാക്കള്‍ ആരംഭിച്ച കടയായത് കൊണ്ട തന്നെ വിനോദിനും സഹോദരിമാര്‍ക്കും അതിനോട് വല്ലാത്തൊരു ഇഷ്‌ടമാണ്. ഭക്ഷണത്തോടൊപ്പം സ്‌നേഹത്തിന്‍റെ രൂചിയും കൂട്ടി വിളമ്പി ഭക്ഷണ പ്രേമികള്‍ക്കിടയില്‍ താരമായിരിക്കയാണിപ്പോള്‍ വിനോദും സഹോദരിമാരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.