ETV Bharat / state

മാസപ്പടി കേസ്, തെളിവ് ശേഖരണം രണ്ടാം ദിവസം; സിഎംആർഎല്‍ ഓഫിസില്‍ എസ്‌എഫ്‌ഐഒ പരിശോധന

author img

By ETV Bharat Kerala Team

Published : Feb 6, 2024, 11:28 AM IST

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍ ആരോപണ വിധേയയായ മാസപ്പടി കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുന്നു.

Masappadi Case  SFIO Masappadi Investigation  മാസപ്പടി കേസ്  എസ്‌എഫ്‌ഐഒ മാസപ്പടി കേസ് അന്വേഷണം
Masappadi Case

എറണാകുളം: മാസപ്പടി കേസില്‍ തെളിവ് ശേഖരണം രണ്ടാം ദിനത്തില്‍. കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ (എസ്‌എഫ്‌ഐഒ) പരിശോധന സിഎംആർഎൽ കമ്പനിയുടെ കൊച്ചിയിലെ ഓഫിസലാണ് പുരോഗമിക്കുന്നത്. ഇന്നലെ നടന്ന ആറ് മണിക്കൂറോളം നീണ്ട പരിശോധനയുടെ തുടർച്ചയാണ് ഇന്നത്തെ പരിശോധന.

എസ്‌എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്‌ടര്‍ അരുൺ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും ആരോപണ വിധേയരായ സിഎം ആർഎൽ കമ്പനി ഡയറക്‌ടർമാര്‍ക്കും എക്‌സാ ലോജിക് കമ്പനി ഉടമയായിരുന്ന മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ചോദ്യം ചെയ്യലിനായി നോട്ടിസ് നല്‍കുക. അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്ര ഏജൻസിക്കുള്ളത്.

2019-ൽ തന്നെ ആദായ നികുതി വകുപ്പ് സിഎംആർഎൽ ഓഫിസിൽ പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഡയറിയും കണ്ടെത്തിയിരുന്നു. കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പേരു വിവരങ്ങളും ഇതോടെയായിരുന്നു പുറത്ത് വന്നത്.

എന്നാൽ, മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തേടിയാണ് എസ്‌എഫ്‌ഐഒ ഉദ്യോഗസ്ഥർ രണ്ടാം ദിവസവും പരിശോധന നടത്തുന്നത്. പരിശോധനയില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര ഏജൻസിയായ എസ്‌എഫ്‌ഐഒ കൂടുതല്‍ നടപടിക്രമങ്ങളിലേക്ക് കടക്കുക.

നേരത്തെ, മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് എസ്‌എഫ്‌ഐഒയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ, ഈ പരാതിയില്‍ തുടർ നടപടികൾ അന്വേഷണ ഏജൻസി സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് പരാതിക്കാൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ കേസ് പുരോഗമിക്കുകയാണ്.

ആദായനികുതി ബോര്‍ഡിന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളൂരു വിവാദത്തില്‍ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എക്‌സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡിസി തുടങ്ങിയ മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്‍റെ ജോയിന്‍റ് ഡയറക്‌ടര്‍ ഉത്തരവിറക്കി. ഇതേതുടർന്നാണ് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ സി എം ആർ എൽ കമ്പനിയിൽ പരിശോധന തുടങ്ങിയത്.

വീണയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന എക്‌സാലോജിക്കും സിഎംആര്‍എല്ലപം മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി ഏഴ് വര്‍ഷം മുന്‍പാണ് ധരണയായത്. ഇതനുസരിച്ച് വീണയ്‌ക്ക് എല്ല മാസവും അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും സിഎംആര്‍എല്‍ നല്‍കിയിരുന്നു. പണം നല്‍കിയ കാലയളവില്‍ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനവും സിഎംആര്‍എല്ലിന് നല്‍കിയില്ലന്ന വിവരങ്ങളെ തുടർന്നാണ് മാസപ്പടി ആരോപണം ഉയർന്ന് വന്നത്.

സിഎംആര്‍എല്‍ ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന് നല്‍കിയ വിവരങ്ങൾ പുറത്ത് വന്നതോടെയാണ് മാസപ്പടിയിൽ കേന്ദ്ര അന്വേഷണമെന്ന ആവശ്യവും ശക്തമായത്. ബാങ്ക് അക്കൗണ്ട് വഴി സിഎംആര്‍എല്‍ കമ്പനി 1.75 കോടി രൂപ എക്‌സാലോജിക്കിന് കൈമാറിയതായായിരുന്നു പുറത്തുവന്ന വിവരം.

ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന കമ്പനിക്ക് എതിരെ നടത്തുന്ന കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. എട്ട് മാസത്തെ സമയ പരിധി എസ് എഫ് ഐ ഒ അന്വേഷണത്തിന് നിശ്ചയിച്ചതെങ്കിലും എത്രയും വേഗത്തില്‍ അന്വേഷണം പൂർത്തിയാക്കുയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസി മുന്നോട്ട് പോകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.